/kalakaumudi/media/media_files/2025/06/15/9BMdkuWYGDwHCQ0ZmIuz.jpg)
ടെൽ അവീവ്: ഇറാൻ്റെ 20 ഡ്രോണുകൾ വെടിവെച്ച് തകർത്തതായി ഇസ്രയേൽ സൈന്യം. ഞായറാഴ്‌ച വൈകുന്നേരത്തോടെ രാജ്യാതിർത്തിക്കുള്ളിൽ കടന്ന ഇരുപതോളം ഡ്രോണുകളെ ഒരുമണിക്കൂറിനുള്ളിൽ തങ്ങളുടെ വ്യോമസേന തകർത്തതായാണ് ഇസ്രയേലിന്റെ വെളിപ്പെടുത്തൽ. എക്സിലൂടെ ഇതിൻ്റെ വീഡിയോയും ഇസ്രയേലി എയർഫോഴ്‌സ് പങ്കുവെച്ചിട്ടുണ്ട്.
'കഴിഞ്ഞ ഒരു മണിക്കൂറിൽ മാത്രം, രാജ്യാതിർത്തി ലക്ഷ്യമാക്കിവന്ന ഏകദേശം 20 ഡ്രോണുകൾ (UAVs) ഇസ്രയേലിന്റെ വ്യോമസേന തകർത്തു,' ഇസ്രയേലി എയർഫോഴ്സ് എക്‌സിൽ കുറിച്ചു. ഇതോടൊപ്പം ആക്രമണത്തിന്റെ വീഡിയോയും അവർ പങ്കുവെച്ചിട്ടുണ്ട്.
അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ചു ഞായറാഴ്ച ഉണ്ടായ ആക്രമണ പ്രത്യാക്രമണങ്ങളിൽ ഇറാനിലും ഇസ്രയേലിലും കനത്ത നാശനഷ്ടങ്ങളുണ്ടായി. ടെഹ്റാനിലെ പോലീസ് ആസ്ഥാനമാണ് ഇസ്രയേൽ ഞായറാഴ്ച്‌ച ആക്രമിച്ചത്. പിന്നാലെ ടെൽ അവീവ് ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി ഇറാൻ സൈന്യവും വ്യക്തമാക്കി.
ഇസ്രയേലിന്റെ ആക്രമണത്തിൽ രാജ്യത്ത് ഇതുവരെ 128 പേർ മരിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിൽ മരിച്ചവരുടെ എണ്ണം 13 ആയി. അതേസമയം, മനുഷ്യാവകാശ പ്രവർത്തകരുടെ കണക്ക് പ്രകാരം, ഇസ്രയേലിന്റെ ആക്രമണത്തിൽ ഇറാനിൽ കുറഞ്ഞത് 406 പേരെങ്കിലും കൊല്ലപ്പെടുകയും 654 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.