ജറുസലേം: ഗുരുതരമായി പരിക്കേറ്റ പലസ്തീൻ പൗരനെ ജീപ്പിന്റെ ബോണറ്റിനുമുകളിൽ കെട്ടിവെച്ച് ഇസ്രയേൽ സൈന്യം. മുജാഹിദ് അസ്മി എന്ന വ്യക്തിക്കു നേരെയായിരുന്നു ക്രൂരത. ശനിയാഴ്ച വെസ്റ്റ് ബാങ്ക് ജെനിനിലെ വാദി ബുർഖിൽ ഇസ്രയേൽ സൈനിക നടപടിക്കിടെയായിരുന്നു സംഭവം.
മുജാഹിദ് അസ്മിയെ പട്ടാളജീപ്പിന്റെ ബോണറ്റിൽ കിടത്തി വാഹനമോടിച്ച് പോകുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ, തങ്ങളുടെ സൈന്യത്തിന്റെ ഭാഗത്ത് നിന്നും പ്രോട്ടോക്കോൾ ലംഘനമുണ്ടായതായി ഇസ്രയേൽ സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
പരിക്കേറ്റ അസ്മിയെ പിന്നീട് റെഡ് ക്രെസന്റിനു കൈമാറിയെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ, അതുവഴി കടന്നുപോയ ആംബുലൻസിലേക്ക് അസ്മിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും സൈന്യം അനുവദിച്ചില്ലെന്ന് പലസ്തീന്‍കാരനായ ആംബുലൻസ് ഡ്രൈവറെ ഉദ്ധരിച്ചുകൊണ്ട് അൽ ജസീറ റിപ്പോർട്ട് ചെയ്തു.