/kalakaumudi/media/media_files/2026/02/05/nippu-2026-02-05-11-22-47.jpg)
ടോക്കിയോ: നിപ വൈറസിനെതിരെ വാക്സിൻ പരീക്ഷണത്തിനൊരുങ്ങി ജപ്പാൻ. ടോക്കിയോ സർവകലാശാലയിലെ ഗവേഷകരാണ് വാക്സിൻ വികസിപ്പിച്ചത്. ഏപ്രിൽ മാസത്തോടെ ക്ലിനിക്കൽ ട്രയൽ തുടങ്ങുമെന്നാണ് ജപ്പാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിപ വൈറസിനെ ഇല്ലാതാക്കാൻ നിലവിൽ വാക്സിനുകളോ മരുന്നോ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. പശ്ചിമബംഗാളിൽ രണ്ട് പേർക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജപ്പാന്റെ പുതിയ നീക്കം.നിപ വൈറസിന്റെ ജനിതക ഘടനകളുടെ ഒരു ഭാഗവും മീസിൽസും ചേർത്താണ് പുതിയ വാക്സിൻ വികസിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
വാക്സിൻ മനുഷ്യശരീരത്തിലേക്ക് പ്രവേശിച്ചാൽ നിപ വൈറസിന് സമാനമായ ആന്റിജെൻ പ്രോട്ടീൻ ഉൽപ്പാദിപ്പിക്കപ്പെടും. ഇത് നിപ വൈറസിനെ തിരിച്ചറിയാൻ പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയും രോഗം വന്നാലും അതിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കുമെന്നുമാണ് വിദഗ്ധർ പറയുന്നത്.
നേരത്തെ വാക്സിൻ എലികളിൽ പരീക്ഷിച്ചിരുന്നു. വാക്സിന്റെ ഫലപ്രാപ്തിയും സുരക്ഷയും തെളിയിച്ചതാണെന്ന് വാക്സിൻ വികസിപ്പിച്ച ഗവേഷകർ പറഞ്ഞു. മനുഷ്യരിൽ വാക്സിൻ പരീക്ഷിക്കാൻ ആദ്യഘട്ടത്തിൽ 60 പേരെയാണ് ഉൾപ്പെടുത്തുക.
നിപ വൈറസിനെ തുരത്തുന്നതിനുള്ള ശ്രമത്തിലാണ് ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ നിന്നുള്ള ഗവേഷകരും. 18 വയസിനും 55 വയസിനും ഇടയിലുള്ള 300 പേരാണ് രണ്ടാംഘട്ട ക്ലിനിക്കൽ ട്രയലിലുള്ള വാക്‌സിൻ പരീക്ഷണത്തിന്റെ ഭാഗമാകുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
