കാൻബറ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ചാരവൃത്തിക്കേസിൽ യു.എസ് കോടതിയിൽ ഹാജരായി. യു.എസ് നീതിന്യായ മന്ത്രാലയവുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് 53കാരനായ അസാൻജ് കോടതിയിൽ ഹാജരായത്.
യു.എസിലേക്ക് നേരിട്ടെത്തില്ലെന്ന് അസാൻജ് അറിയിച്ചിരുന്നു. ഇതോടെയാണ്, യു.എസിന്‍റെ അധീനതയിലുള്ള മരിയാന ദ്വീപുകളിലെ സായ്പാനിൽ അസാൻജിന് ഹാജരാകാൻ അവസരമൊരുങ്ങിയത്.
ചാരവൃത്തി നടത്തിയെന്ന കുറ്റം സമ്മതിച്ചാൽ ഇതുവരെ ജയിലിൽ കിടന്ന കാലയളവ് ശിക്ഷയായി പരിഗണിച്ച് സ്വതന്ത്രനാക്കാമെന്നായിരുന്നു അസാൻജും യു.എസും തമ്മിലുള്ള ധാരണ. 175 വർഷംവരെ തടവ് ലഭിക്കാവുന്ന 18 കുറ്റങ്ങളായിരുന്നു അമേരിക്ക അസാൻജിനെതിരെ ചുമത്തിയത്. എന്നാൽ, ധാരണ പ്രകാരം ഈ ശിക്ഷകൾ ഒഴിവാക്കി. ഇതുപ്രകാരം, യു.എസ് സൈന്യവുമായി ബന്ധപ്പെട്ട് അസാൻജ് വിക്കിലീക്സിന് നൽകിയ രേഖകൾ നശിപ്പിക്കണം. അഞ്ച് വർഷവും രണ്ട് മാസവും തടവാണ് അസാൻജിന് കോടതി വിധിക്കുക. ബ്രിട്ടനിലെ ജയിലിൽ ഇത്രയും കാലം അസാൻഡ് തടവ് പൂർത്തിയാക്കിയിട്ടുണ്ട്.
ജഡ്ജി റമോണ മംഗ്ലോണയുടെ ജില്ല കോടതിയിലാണ് അസാൻജ് ഹാജരായത്. തുടർന്ന് ജഡ്ജിക്ക് മുന്നിൽ കുറ്റമേൽക്കുകയായിരുന്നു. വരുന്ന ജൂലൈ മൂന്നിന് അസാൻജിന്‍റെ ജന്മദിനമാണ്. 'അടുത്തയാഴ്ച നിങ്ങളുടെ ജന്മദിനമാണെന്ന് അറിയാം. നിങ്ങളുടെ പുതിയ ജീവിതം നല്ല രീതിയിൽ തുടരണമെന്ന് ആശംസിക്കുന്നു' -ജഡ്ജി പറഞ്ഞു.