/kalakaumudi/media/media_files/2025/10/03/kabila-2025-10-03-09-51-33.jpg)
കിന്‍ഷാസ: കോംഗോ മുന്‍ പ്രസിഡന്റ് ജോസഫ് കബിലയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. രാജ്യദ്രോഹം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, കൊലപാതകം, പീഡനം എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് കബിലയ്‌ക്കെതിരെ സൈനിക കോടതിയുടെ വിധി. കബില രാജ്യത്ത് ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. വിചാരണയിലുടനീളം കബിലയോ അദ്ദേഹത്തിന്റെ അഭിഭാഷകരോ കോടതിയില്‍ ഹാജരായിരുന്നില്ല.
ഈ വര്‍ഷം ജനുവരിയില്‍ മിന്നല്‍ ആക്രമണം ആരംഭിച്ച് തന്ത്രപ്രധാനമായ കിഴക്കന്‍ കേന്ദ്രമായ ഗോമ ഉള്‍പ്പെടെ നിരവധി പ്രദേശങ്ങള്‍ പിടിച്ചടക്കിയ എം23 വിമത ഗ്രൂപ്പിന് പിന്തുണ നല്‍കി എന്നതായിരുന്നു കബിലയ്ക്കെതിരായ പ്രധാന ആരോപണം. റുവാണ്ടയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഈ വിമതര്‍ക്ക് കബില സഹായം നല്‍കിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. നിലവിലെ പ്രസിഡന്റ് ഫെലിക്‌സ് ഷിസെകെഡിയെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു.
സൈനിക ട്രൈബ്യൂണലിന് അധ്യക്ഷത വഹിച്ച ലെഫ്റ്റനന്റ് ജനറല്‍ ജോസഫ് മുറ്റോംബോ കാറ്റലായിയാണ് കബിലക്കെതിരായ വിധി പ്രസ്താവിച്ചത്. സൈനിക പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 7 അനുസരിച്ച്, ഏറ്റവും കഠിനമായ ശിക്ഷയായ വധശിക്ഷ പ്രതിക്ക് വിധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കോടതികളെ ഭരണകൂടം അടിച്ചമര്‍ത്താനുള്ള ഉപകരണമായി ഉപയോഗിക്കുകയാണെന്നും കബില മുന്‍പ് ആരോപിച്ചിരുന്നു.
പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ കൊടും വേദനയിലാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ. ജനുവരിയില്‍ അത് രൂക്ഷമായി. സമാധാന ചര്‍ച്ചകള്‍ക്കിടയില്‍ പോരാട്ടം കുറഞ്ഞിട്ടുണ്ടെങ്കിലും, ഇപ്പോഴും ചില അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 2001 മുതല്‍ 2019 വരെ കോംഗോയുടെ പ്രസിഡന്റായിരുന്ന ജോസഫ് കബില, 2023ലാണ് രാജ്യം വിട്ടത്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ താവളം എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
