അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് കമലാ ഹാരസ്

തന്റെ കരിയര്‍ അവസാനിച്ചിട്ടില്ലെന്നും, വീണ്ടും പ്രസിഡന്റ് പദവി ലക്ഷ്യമിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഹാരിസ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

author-image
Biju
New Update
trump against kamala harris

ലണ്ടന്‍: 2028-ല്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിച്ചേക്കുമെന്ന് സൂചന നല്‍കി മുന്‍ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. തന്റെ കരിയര്‍ അവസാനിച്ചിട്ടില്ലെന്നും, വീണ്ടും പ്രസിഡന്റ് പദവി ലക്ഷ്യമിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഹാരിസ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഭാവിയില്‍ ഒരു വനിതാ പ്രസിഡന്റ് വൈറ്റ് ഹൗസിലെത്തും എന്ന് തനിക്ക് ഉറപ്പുണ്ട്. അത് തന്റെ കൊച്ചുമക്കളുടെ ജീവിതകാലത്തുതന്നെ സംഭവിക്കും. തന്റെ മുഴുവന്‍ കരിയറും സേവനത്തിന്റേതായിരുന്നു, അത് തന്റെ അസ്ഥികളില്‍ അലിഞ്ഞുചേര്‍ന്നതാണ്. താന്‍ സര്‍വേകള്‍ക്ക് ചെവി കൊടുത്തിരുന്നുവെങ്കില്‍ മത്സരിക്കില്ലായിരുന്നുവെന്നും ഇവിടെ ഇരിക്കുകയില്ലായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഏകാധിപതി എന്ന് വിശേഷിപ്പിച്ച കമലാ ഹാരിസ് ട്രംപ് ഒരു ഫാസിസ്റ്റിനെപ്പോലെ പെരുമാറുമെന്നും ഒരു സ്വേച്ഛാധിപത്യ സര്‍ക്കാരായിരിക്കും ഉണ്ടാകുകയെന്നും താന്‍ പ്രചാരണ വേളയില്‍ നടത്തിയ പ്രവചനങ്ങള്‍ ശരിയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. 

നീതിന്യായ വകുപ്പിനെ ആയുധമാക്കുമെന്ന് ട്രംപ് പറയുകയും അത് കൃത്യമായി ചെയ്യുകയും ചെയ്തു. രാഷ്ട്രീയ ആക്ഷേപഹാസ്യം നടത്തുന്നവര്‍ക്കെതിരെ ഫെഡറല്‍ ഏജന്‍സികളെ അദ്ദേഹം ആയുധമാക്കി. അദ്ദേഹത്തിന്റെ ക്ഷമ അത്ര ചെറുതാണ്. ഒരു തമാശയില്‍ നിന്നുള്ള വിമര്‍ശനം പോലും അദ്ദേഹത്തിന് സഹിക്കാനായില്ല, അതിലൂടെ ഒരു മാധ്യമ സ്ഥാപനം മുഴുവന്‍ അടച്ചുപൂട്ടാന്‍ അദ്ദേഹം ശ്രമിച്ചു. കമല കുറ്റപ്പെടുത്തി.

ട്രംപിന്റെ ആവശ്യങ്ങള്‍ക്ക് എളുപ്പത്തില്‍ വഴങ്ങിപ്പോയ അമേരിക്കയിലെ ബിസിനസ് നേതാക്കളെയും സ്ഥാപനങ്ങളെയും ഹാരിസ് വിമര്‍ശിച്ചു. അവര്‍ ഒരു ഏകാധിപതിയുടെ കാല്‍ക്കല്‍ മുട്ടുമടക്കുകയാണെന്നും, അധികാരത്തോട് അടുത്തിരിക്കാനും ലയനങ്ങള്‍ക്ക് അംഗീകാരം നേടാനും അല്ലെങ്കില്‍ അന്വേഷണങ്ങള്‍ ഒഴിവാക്കാനും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ഹാരിസ് ആരോപിച്ചു.

Kamala Harris