കസാക്കിസ്ഥാൻ വിമാനാപകടം: വിമാനത്തിലെ സംശയാസ്പദമായ ദ്വാരങ്ങള്‍ റഷ്യക്കാര്‍ വെടിവച്ചിട്ടതാകാമെന്ന് അഭ്യൂഹം

അസര്‍ബൈജാനില്‍ നിന്ന് റഷ്യയിലേക്ക് പറന്നുയര്‍ന്ന അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനം കസാക്കിസ്ഥാനില്‍ തകര്‍ന്നു വീണ് തീപിടിച്ച് 38 പേര്‍ മരിച്ചുവെന്നാണ് ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ട്.

author-image
Rajesh T L
New Update
BAIJAN

അസര്‍ബൈജാനില്‍ നിന്ന് റഷ്യയിലേക്ക് പറന്നുയര്‍ന്ന അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനം കസാക്കിസ്ഥാനില്‍ തകര്‍ന്നു വീണ് തീപിടിച്ച്  38 പേര്‍ മരിച്ചുവെന്നാണ് ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ട്.വിമാനം തകരുന്നതിന് മുമ്പ്  ഒരു  യാത്രക്കാരന് പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന് എല്ലാവരെയും ഞെട്ടിപ്പിച്ചിരിക്കുകയാണ്. അതുപോലെ,വിമാനാപകടത്തിന് ശേഷവും,വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ ഗുരുതരമായ പരിക്കുകളോടെ കിടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍  പ്രചരിക്കുന്നുണ്ട്. 

അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവില്‍ നിന്നാണ് റഷ്യയിലെ ഖൊറാസാനിയിലേക്ക് അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനം പറന്നുയര്‍ന്നത്.അസര്‍ബൈജാനില്‍ നിന്നുള്ള 37 പേരും റഷ്യയില്‍ നിന്നുള്ള 10 പേരും കസാക്കിസ്ഥാനില്‍ നിന്നുള്ള 6 പേരും കിര്‍ഗിസ്ഥാനില്‍ നിന്നുള്ള 3 പേരും ഉള്‍പ്പെടെ 67 യാത്രക്കാരാണ് വിമാനത്തില്‍ യാത്രക്കാരായുണ്ടായിരുന്നത്. പൈലറ്റുമാരും ജീവനക്കാരും ഉള്‍പ്പെടെ 72 പേര്‍ ഈ വിമാനത്തില്‍ ഉണ്ടായിരുന്നു. 

കസാക്കിസ്ഥാന്റെ വ്യോമാതിര്‍ത്തിയില്‍ പറക്കുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ പൈലറ്റ് ഇക്കാര്യം ഫ്ലൈറ്റ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു.വിമാനം തകര്‍ന്നെങ്കിലും ഫ്ലൈറ്റ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് പൈലറ്റിന് എന്ത് വിവരമാണ് നല്‍കിയതെന്ന് വ്യക്തമല്ല. ഇതിനിടെ വിമാനം കസാക്കിസ്ഥാന്‍ തലസ്ഥാനമായ അക്ത വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ഇറങ്ങി. തുടര്‍ന്ന് ലാന്‍ഡിംഗിനിടെ വിമാനം തകര്‍ന്ന് തീപിടിക്കുകയായിരുന്നു. 

നേരത്തെ സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു.അതില്‍ വിമാനം പെട്ടെന്ന് താഴേക്ക് വീഴുകയും പൊടുന്നനെ വീണ്ടും സ്ഥിരതയോടെ പറക്കുകയും ചെയ്യുന്നുണ്ട്.എന്നാല്‍ വീണ്ടും താഴേക്ക് പോകുകയും ഒടുവില്‍ നിലംപതിച്ച്,തീപിടിച്ചതായാണ് റിപ്പോര്‍ട്ട്.ഈ വീഡിയോയും പുറത്തുവന്നിരുന്നു. 

ഇതിനു പിന്നാലെ ഇപ്പോള്‍ യാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.വിമാനം നിയന്ത്രണം വിട്ട് പറക്കുന്നതും പരിക്കേറ്റ യാത്രക്കാരും വീഡിയോയിലുണ്ട്. യാത്രക്കാര്‍  ദൈവമേയെന്ന് വിളിക്കുന്നതും വീഡിയോയില്‍ കാണാം. പലരും 'രക്ഷിക്കൂ' എന്ന് നിലവിളിക്കുന്ന ദൃശ്യങ്ങളും വിഡിയോയിലുണ്ട്. 

പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്നും അതിനാലാണ് അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ തീരുമാനിച്ചതെന്നും റഷ്യന്‍ അധികൃതര്‍ അറിയിച്ചു.എന്നാല്‍, മറ്റൊരു അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.തകര്‍ന്ന വിമാനം പരിശോധിച്ചപ്പോള്‍ ബുള്ളറ്റ് ഹോള്‍ ഉള്ളതായി തോന്നിയെന്നും ഇതു മൂലമാണ് അപകടം നടന്നതെന്നു സംശയിക്കുന്നതായും അധികൃതര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.അപകടത്തില്‍ അട്ടിമറിയുണ്ടോ എന്ന സംശയം ഉയര്‍ന്നിരുന്നു.വിമാന യാത്രക്കാരുടെ വിശദവിവരങ്ങള്‍ ശേഖരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നു.പിന്നാലെയാണ് തകര്‍ന്ന വിമാനത്തില്‍ ബുള്ളറ്റ് ഹോളുകള്‍ ഉണ്ടെന്ന സംശയം പുറത്തുവരുന്നത്. 

വിമാനത്തിന്റെ വശത്തായി ബുള്ളറ്റ് ഹോളുകള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.അപകടം നടന്നയുടന്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ ആളുകള്‍ എടുത്ത പുതിയ ഫൂട്ടേജുകളിലാണ് ബുള്ളറ്റ് ഹോളുകള്‍ കണ്ടത്.വിമാനത്തിന്റെ പുറം ഭാഗത്താണ് ബുള്ളറ്റിന്റേതെന്നു തോന്നിപ്പിക്കുന്ന ദ്വാരങ്ങള്‍ കണ്ടെത്തിയത്.അതിനിടെ, മറ്റൊരു റിപ്പോര്‍ട്ടും വരുന്നുണ്ട്.റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനം ഉക്രേനിയന്‍ ഡ്രോണാണെന്ന് തെറ്റിദ്ധരിച്ച് ആക്രമിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.വിമാനത്തിലെ സംശയാസ്പദമായ ദ്വാരങ്ങള്‍ റഷ്യക്കാര്‍ വെടിവച്ചിട്ടതാകാമെന്ന അഭ്യൂഹങ്ങളാണ് ഉയര്‍ത്തുന്നത്.

Flight crash airlines plane accident