പ്രളയത്തിലകപ്പെട്ട കെനിയയിൽ നിന്നുള്ള കാഴ്ച
നയ്‌റോബി: മാര്‍ച്ച് പാതിമുതല്‍ കനത്തമഴ പെയ്യുന്ന കെനിയയില്‍ അണക്കെട്ട് തകര്‍ന്ന് 50 ഓളംപേര്‍ മരിച്ചു. പടിഞ്ഞാറന്‍ കെനിയയിലെ ഗ്രേറ്റ് റിഫ്റ്റ് വാലി മേഖലയിലെ ഓള്‍ഡ് കിജാബെ അണക്കെട്ടാണ് തിങ്കളാഴ്ച പുലര്‍ച്ചെ കനത്ത മഴയെത്തുടർന്ന് തകര്‍ന്നത്. വെള്ളപ്പാച്ചിലില്‍ വീടുകള്‍ തകര്‍ന്നു. പ്രധാന റോഡുമായുള്ള ബന്ധം മുറിഞ്ഞു.
ഒരുമാസത്തിലേറെയായി പെയ്യുന്ന മഴയിലും പ്രളയത്തിലും ഇതുവരെ 120-ല്‍ അധികം പേര്‍ മരിച്ചതായാണ് റിപ്പോർട്ട്. ശനിയാഴ്ചത്തെ കനത്തമഴയില്‍ കെനിയയിലെ പ്രധാന വിമാനത്താവളത്തിൻറെ റണ്‍വേ വെള്ളത്തില്‍ മുങ്ങി. വിമാനങ്ങള്‍ പലതും റദ്ധാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. രണ്ടുലക്ഷത്തിലധികംപേരെ പ്രളയം ബാധിച്ചു.
അതേസമയം, കനത്ത മഴ പെയ്യുന്നതിനാല്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പലതും പ്രളയത്തിൻറെ പിടിയിലാണ്. ടാന്‍സാനിയയില്‍ 155 പേര്‍ മരിച്ചു. ബുറണ്‍ഡിയില്‍ രണ്ടുലക്ഷത്തിലധികംപേരെ പ്രളയം ബാധിച്ചു.പ്രളയത്തില്‍ 109 പേര്‍ ചികിത്സയിലും 50 പേരെ കാണാതെ പോയിട്ടുമുണ്ട്. എല്‍ നിനോ എന്ന കാലാവസ്ഥാ പ്രതിഭാസമാണ് കിഴക്കന്‍ ആഫ്രിക്കയിലെ കനത്ത മഴക്ക് കാരണമായതെന്നാണ് റിപ്പോട്ടുകൾ .