പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം

ഇന്ന് ലോകമെങ്ങുമുള്ള വിശ്വാസികള്‍ മനസ്സുകൊണ്ട് മക്കയിലെ വിശുദ്ധ മണ്ണില്‍ തീര്‍ത്ഥാടനം നടത്തും. ജീവിതത്തിലന്നോളം പറ്റിയ തെറ്റുകള്‍ക്കു അല്ലാഹുവിനോട് ക്ഷമ ചോദിക്കും. കണ്ണീരു കൊണ്ട് മനസ്സിനെ സ്വയം ശുദ്ധീകരിച്ച് പ്രപഞ്ച നാഥനു മുന്നില്‍ സ്വയം സമര്‍പ്പിക്കും.

author-image
Biju
New Update
jjjlk

തിരുവനന്തപുരം: ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്മരണയില്‍ വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. ആശംസകള്‍ കൈമാറിയും നമസ്‌കാരത്തില്‍ പങ്കെടുത്തും വിശ്വാസ സമൂഹം ബലിപെരുന്നാളിനെ വരവേല്‍ക്കുകയാണ്. പള്ളികളിലും ഈദ് ഗാഹുകളിലുമാണ് പെരുന്നാള്‍ നമസ്‌കാരം. മഴ പ്രതീക്ഷിക്കുന്നതിനാല്‍ ചിലയിടങ്ങളില്‍ ഈദ് ഗാഹുകള്‍ ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ രാവിലെ 7.30 ന് ഈദ് നമസ്‌കാരവും ഖുത്ബയും നടന്നു.

ഏറെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ജനിച്ച ഇസ്മായീലിനെ ഇബ്രാഹിം നബി ദൈവകല്‍പ്പനയനുസരിച്ച് ബലി നല്‍കാന്‍ തീരുമാനിച്ചതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഇന്ന്. അദ്ഹ എന്ന അറബി വാക്കിന്റെ അര്‍ത്ഥം ബലി എന്നാണ്. ഈ ദുല്‍ അദ്ഹ എന്നാല്‍ ബലിപെരുന്നാള്‍ . ഇന്ന് ലോകമെങ്ങുമുള്ള വിശ്വാസികള്‍ മനസ്സുകൊണ്ട് മക്കയിലെ വിശുദ്ധ മണ്ണില്‍ തീര്‍ത്ഥാടനം നടത്തും. ജീവിതത്തിലന്നോളം പറ്റിയ തെറ്റുകള്‍ക്കു അല്ലാഹുവിനോട് ക്ഷമ ചോദിക്കും. കണ്ണീരു കൊണ്ട് മനസ്സിനെ സ്വയം ശുദ്ധീകരിച്ച് പ്രപഞ്ച നാഥനു മുന്നില്‍ സ്വയം സമര്‍പ്പിക്കും. ഇനി തെറ്റുകളിലേക്ക് മടങ്ങുകയില്ലെന്ന് ദൈവത്തെ സാക്ഷിയാക്കി പ്രതിജ്ഞയെടുക്കും.

ത്യാഗത്തിന്റെയും സഹനത്തിന്റെയും പകരംവയ്ക്കാനില്ലാത്ത സമര്‍പ്പണമാണു ബലി പെരുന്നാള്‍ നല്‍കുന്ന സന്ദേശം. സ്വന്തം മകനെ ബലി നല്‍കണമെന്ന ദൈവകല്‍പന ശിരസ്സാവഹിച്ച ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണയാണ് ഓരോ ബലി പെരുന്നാളും.