കില്‍ ബില്‍, റിസര്‍വോയര്‍ ഡോഗ്‌സ് താരം മൈക്കിള്‍ മാഡ്‌സെന്‍ അന്തരിച്ചു

2024ല്‍ പുറത്തിറങ്ങിയ മാക്‌സ് ഡാഗന്‍ എന്ന സിനിമയിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്. അനുഷ്‌ക ഷെട്ടി നായികയായെത്തിയ 'നിശബ്ദം' എന്ന തെലുങ്ക് ചിത്രത്തിലും മാഡ്‌സെന്‍ അഭിനയിച്ചിട്ടുണ്ട്

author-image
Biju
New Update
maddf

വാഷിങ്ടണ്‍: പ്രശസ്ത ഹോളിവുഡ് താരം മൈക്കിള്‍ മാഡ്‌സെന്‍ (67) അന്തരിച്ചു. ക്വന്റിന്‍ ടരന്റിനോയുടെ റിസര്‍വോയര്‍ ഡോഗ്‌സ്, കില്‍ ബില്‍ തുടങ്ങിയ സിനിമകളിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ താരമാണ് മാഡ്‌സെന്‍. കാലിഫോര്‍ണിയയിലെ മാലിബുവില വസതയില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയഘാതമാണ് മരണ കാരണം.

ടരന്റീനോ സിനിമകളിലെ പ്രധാന സാന്നിധ്യമായിരുന്നു മാഡ്‌സെന്‍. സിന്‍ സിറ്റി, ഡൈ അനദര്‍ ഡേ, ഡോണി ബ്രാസ്‌കോ, ഫ്രീ വില്ലി, ദ് ഡോര്‍സ്, വാര്‍ ഗെയിംസ്, ദ് ഹേറ്റ്ഫുള്‍ ഏയ്റ്റ്, വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അഭിനയിച്ചു. 2024ല്‍ പുറത്തിറങ്ങിയ മാക്‌സ് ഡാഗന്‍ എന്ന സിനിമയിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്. അനുഷ്‌ക ഷെട്ടി നായികയായെത്തിയ 'നിശബ്ദം' എന്ന തെലുങ്ക് ചിത്രത്തിലും മാഡ്‌സെന്‍ അഭിനയിച്ചിട്ടുണ്ട്.

2020ലാണ് ഈ സിനിമ റിലീസ് ചെയ്തത്. 1983ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍ ചിത്രം 'വാര്‍ ഗെയിംസി'ലൂടൊണ് മാഡ്‌സെന്‍ സിനിമാ ജീവിതം തുടങ്ങുന്നത്. അതേസമയത്ത് തന്നെ ടെലിവിഷന്‍ സീരിസിലും മാഡ്‌സെന്‍ തന്റെ സാന്നിധ്യം അറിയിച്ചു. 1992 ല്‍ റിലീസ് ചെയ്ത 'റിസര്‍വോയെര്‍ ഡോഗ്സ്' ആണ് മാഡ്‌സെന്റെ കരിയര്‍ തന്നെ മാറ്റി മറിച്ചത്. ചിത്രത്തിലെ ക്രൂരനായ ബ്ലോണ്ടെ എന്ന കഥാപാത്രമായി മാഡ്‌സെന്‍ തകര്‍ത്താടി.

1980 കളുടെ ആരംഭം മുതല്‍ മാഡ്സന്‍ 300 ലധികം പ്രൊജക്ടുകളില്‍ അഭിനയിച്ചിട്ടുണ്ട്. തുടക്കക്കാലത്തെ സിനിമയില്‍ പലതും ലോ ബജറ്റ് ചിത്രങ്ങളായിരുന്നു. 2024-ല്‍, മുന്‍ ഭാര്യ ഡിഅന്നയുമായുള്ള ഒരു വഴക്കിനെത്തുടര്‍ന്ന് ഗാര്‍ഹിക കുറ്റം ചുമത്തി അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു. രണ്ട് വിവാഹത്തില്‍ അഞ്ച് കുട്ടികളാണ് മാഡ്‌സെനുള്ളത്.

 

Michael Madsen