മദ്ധ്യസ്ഥ രാജ്യങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഗസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നപ്പോള്‍ ലോകം ഏറെ സന്തോഷിച്ചിരുന്നു.എന്നാല്‍ ഈ സന്തോഷം ദുഃഖമായി മാറിയിരിക്കുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്.കാരണം ഹമാസ് പോലൊരു കുഞ്ഞന്‍ സംഘടനയ്‌ക്കെതിരെ ഏതാണ്ട് 470 ദിവസം പോരാടി നിന്ന് വിജയിച്ച ഹമാസിനെതിരെ ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന നെതന്യാഹുവിന്റെ, ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന പ്രതിജ്ഞ ദാരുണമായി പരാജയപ്പെട്ടുവെന്ന വിലയിരുത്തലില്‍ ഇസ്രയേലിനുള്ളിലും ജൂതസമൂഹത്തില്‍ നിന്നും കടുത്ത എതിര്‍പ്പാണ് നെതന്യാഹുവന് നേരിടേണ്ടിവരുന്നത്.
ഹമാസിന്റെ പല നേതാക്കളെയും ഇല്ലാതാക്കാന്‍ ഇസ്രയേലിനു കഴിഞ്ഞെങ്കിലും ഹമാസിന്റെ പ്രതിരോധ ശക്തി നെതന്യാഹുവിന്റെ മന്ത്രിസഭയ്ക്കുള്ളില്‍ തന്നെ ആഭ്യന്തര കലഹത്തിനാണ് കാരണമായത്. വെടി നിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരുന്നതിന് ഒരു ദിവസം മുമ്പ് വരെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ക്രൂരകൃത്യങ്ങള്‍ ലോകം കണ്ടതാണ്.കരാര്‍ താല്‍ക്കാലികം മാത്രമാണെന്ന് നെതന്യാഹു പറയുകയുമുണ്ടായി.
വരാനിരിക്കുന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ പൂര്‍ണ്ണ പിന്തുണ ഇസ്രയേല്‍ ഭരണകൂടത്തിന് ഉണ്ടെന്നും നെതന്യാഹു പറഞ്ഞിരുന്നു.അമേരിക്കന്‍ യുദ്ധോപകരണങ്ങളുടെ മേല്‍ ''ബാക്കിയുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കാന്‍'' ട്രംപ് തീരുമാനിച്ചിട്ടുണ്ടെന്നും ഗാസയില്‍ പലസ്തീനികള്‍ക്കെതിരായ യുദ്ധം അതിശക്തിയോടെ പുനരാരംഭിക്കാന്‍ തന്റെ ഭരണകൂടത്തെ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഹമാസ് പ്രസ്ഥാനവുമായുള്ള വെടിനിര്‍ത്തലിനെ ശക്തമായി എതിര്‍ക്കുന്ന ഇറ്റാമര്‍ ബെന്‍-ഗ്വിര്‍, ബെസാലെല്‍ സ്‌മോട്രിച്ച് എന്നിവരുള്‍പ്പെടെയുള്ള നെതന്യാഹു മന്ത്രി സഭയിലെ മന്ത്രിമാരുടെ പ്രകോപനപരമായ അഭിപ്രായങ്ങളെ തുടര്‍ന്നാണ് നെതന്യാഹു ഇത്തരം തീരുമാനങ്ങളെടുത്തിരിക്കുന്നത്.വെടിനിര്‍ത്തല്‍ കരാര്‍ വളരെ ഗുരുതരമായ തെറ്റാണെന്നും അങ്ങനെ ചെയ്താല്‍ ഇസ്രയേല്‍ ഹമാസിന് കീഴടങ്ങിയെന്നും,ഗാസ മുനമ്പ് കൈവശപ്പെടുത്തിയില്ലെങ്കില്‍ നെതന്യാഹു ഭരണകൂടത്തെ അട്ടിമറിക്കുമെന്നും സ്‌മോട്രിച്ച് നെതന്യാഹുവിനെ ഭീഷണിപ്പെടുത്തി.പിന്നാലെ ഇസ്രയേലിലെ ഭരണസഖ്യത്തില്‍ നിന്ന് തന്റെ പാര്‍ട്ടി പിന്മാറുന്നതായി ബെന്‍-ഗ്വിര്‍ പ്രഖ്യാപിക്കുകയും ചെയ്തു.അതോടെ 120 സീറ്റുകളുള്ള നെസെറ്റില്‍ നിലവില്‍ നെതന്യാഹുവിന് 62 പാര്‍ലമെന്റ് സീറ്റുകള്‍ മാത്രമാണുള്ളത്. അതേസമയം, 470 ദിവസത്തെ വംശഹത്യയ്ക്ക് ശേഷം യുദ്ധത്തിന്റെ നിലവിലെ സ്ഥിതിഗതികള്‍ ഇസ്രയേലിന് എതിരും,ഹമാസ് ചെറുത്തുനില്‍പ്പിന്റെ വിജയവുമായി വിശേഷിപ്പിക്കപ്പെടുന്നതിനാല്‍ തന്നെ സ്വന്തം രാജ്യത്ത് നെതന്യാഹുവിന് സമ്മര്‍ദ്ദങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്.
യുദ്ധം അവസാനിപ്പിക്കാന്‍ മനസ്സ്‌കൊണ്ട് ആഗ്രഹിച്ചാലും അത് ഇനി നടപ്പിലാക്കാന്‍ നെതന്യാഹുവിന് സാധിക്കില്ല. പക്ഷെ യുദ്ധം തുടരുകയാണെങ്കില്‍ ഹമാസും ഹമാസ് ചേരികളും ശക്തമായി തന്നെ പ്രത്യാക്രമണം നടത്തുമെന്നും അതിന്റെ ആഘാതം വലുതായിരിക്കുമെന്നും നെതന്യാഹുവിന് നല്ലത്‌പോലെ അറിയാം.കൂടാതെ വെടിവിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന കാലഘട്ടങ്ങളില്‍ എന്തെങ്കിലും എടുത്ത് ചാട്ടത്തിന് നെതന്യാഹു മുതിര്‍ന്നാല്‍ തക്കതായ തിരിച്ചടി നല്‍കുമെന്ന് യമനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷെ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതു മുതല്‍ രാജ്യത്ത് നിക്കക്കള്ളിയില്ലാത്ത അവസ്ഥയാണ് നെതന്യാഹുവിന് ഉള്ളത്.
നെതന്യാഹുവിന്റെ സഖ്യസര്‍ക്കാരിലെ തീവ്ര വലതുപക്ഷ ഘടകങ്ങള്‍ക്കിടയില്‍ ഗാസ ഉടമ്പടി രാഷ്ട്രീയ കലാപത്തിലേക്ക് തന്നെ വഴിവച്ചു. കരാറില്‍ പ്രതിഷേധിച്ച് മന്ത്രിമാര്‍ രാജിവയ്ക്കുകയും, മന്ത്രി സഭയില്‍ അട്ടിമറി നടക്കുകയും ചെയ്തു. സയണിസ്റ്റ് റൈറ്റ് പാര്‍ട്ടികളായ ഷാസ്,സ്‌മോട്രിക്കിന്റെ റിലീജിയസ് സയണിസം, യുണൈറ്റഡ് തോറ ജൂഡയിസം,ഓര്‍ത്തഡോക്‌സ് നോം,ന്യൂ ഹോപ്പ് യുണൈറ്റഡ് റൈറ്റ് എന്നിവയുള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പിന്തുണയോടെയാണ് നെതന്യാഹു നേരിയ ഭൂരിപക്ഷം നിലനിര്‍ത്തുന്നത്.നെതന്യാഹുവിനെതിരായ വിരുദ്ധ അഭിപ്രായങ്ങള്‍ രാജ്യത്ത് തലപൊക്കി തുടങ്ങുകയും, പ്രതിഷേധങ്ങള്‍ അരങ്ങേറുകയും ചെയ്തത്,വലിയ ഭീഷണിയാണ് സര്‍ക്കാരിന് ഏല്‍പ്പിക്കുന്നത്. പുതിയ ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ ഇസ്രയേല്‍ രാഷ്ട്രീയം അസ്ഥിരപ്പെടുമെന്നും തലപ്പാവ് താഴെവെച്ച് വിട്ടുനില്‍ക്കേണ്ടി വരുമെന്നുമുള്ള ഭയം നെതന്യാഹുവിന് നല്ലപോലെയുണ്ട്.
ഹമാസിന്റെ കൈയ്യിലെ ബന്ദികളെ മോചിപ്പിക്കാനും ഹമാസിനെ നശിപ്പിക്കാനുമുള്ള നെതന്യാഹുവിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളെല്ലാം പാഴായി പോയതില്‍ വലതുപക്ഷത്തിന് നന്നെ വിദ്വേഷമുണ്ട്. ഈ വര്‍ഷം ഇസ്രയേലില്‍ ഒരു തിരഞ്ഞെടുപ്പിനുള്ള സാധ്യതയുമുണ്ട്.പക്ഷെ അതില്‍ വിജയിക്കുകയെന്നത് നിലവില്‍ മുഖച്ഛായ നഷ്ടപ്പെട്ട ഒരു നേതാവെന്ന നിലയില്‍ നെതന്യാഹുവിന് വലിയ വെല്ലുവിളി തന്നെയാണ്.അമേരിക്കയില്‍ അധികാരത്തില്‍ നിന്നും പടിയിറങ്ങുന്നതിന് മുമ്പ് ബൈഡന്‍ കാണിച്ചുകൂട്ടിയ കോലാഹലങ്ങള്‍ അധികാരം നഷ്ടപ്പെടുമെന്ന ഭയം ഉള്ളില്‍ തോന്നി തുടങ്ങിയാല്‍ ഒരുപക്ഷെ നെതന്യാഹുവും ചെയ്ത് കൂട്ടും.അങ്ങനെ ഒരു എടുത്ത് ചാട്ടത്തിന് നെതന്യാഹു മുതിര്‍ന്നാല്‍ അത് ഇസ്രയേലിന്റെ നാശത്തിനാണ് വഴി തുറക്കുകയെന്നതില്‍ സംശയമൊന്നുമില്ല.
അതേസമയം, ഇസ്രയേലിനെ തറപറ്റിച്ചതില്‍ ഹമാസിനെയും പലസ്തീന്‍ ജനതയെയും ഹിസ്ബുള്ള അഭിനന്ദിച്ചു.നമ്മുടെ രാജ്യത്തിനും നമ്മുടെ പ്രദേശത്തിനുമെതിരായ സയണിസ്റ്റ്-അമേരിക്കന്‍ ആക്രമണത്തെ നേരിടുന്നതില്‍ പിന്തുടരേണ്ട ഒരു മാതൃകയാണിതെന്ന് ഹിസ്ബുള്ള പറഞ്ഞു. പലസ്തീന്‍ ജനതയ്ക്കെതിരെ ശത്രുക്കള്‍ നടത്തുന്ന കുറ്റകൃത്യങ്ങളിലും വംശഹത്യയിലും പൂര്‍ണ പങ്കാളിയാണ് അമേരിക്ക.സൈനികമായും സുരക്ഷാപരമായും രഹസ്യാന്വേഷണപരമായും രാഷ്ട്രീയമായും നയതന്ത്രപരമായും ഈ അധിനിവേശത്തിന് തുടര്‍ച്ചയായി ഇസ്രയേലിന് അമേരിക്ക നല്‍കുന്ന പിന്തുണ മറച്ച് വെക്കാനാകില്ല.വെടിനിര്‍ത്തല്‍ കരാര്‍ ഇരുകൂട്ടര്‍ക്കും ഏറ്റ തിരിച്ചടിയാണെന്നും ഹിസ്ബുള്ള വ്യക്തമാക്കി. കൂടാതെ കല്‍പ്പനകള്‍ അടിച്ചേല്‍പ്പിക്കുന്ന സമയം കഴിഞ്ഞുവെന്നും സ്വതന്ത്ര ജനങ്ങളുടെ ഇച്ഛാശക്തി സയണിസ്റ്റ്,അമേരിക്കന്‍ തന്ത്രങ്ങളെക്കാള്‍ ശക്തവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ കരാര്‍ ഒരു രാഷ്ട്രീയ വിജയമാണ്. യുദ്ധ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇസ്രയേലിന് കഴിയില്ലെന്ന് വീണ്ടും തെളിയിക്കപ്പെട്ടു. പലസ്തീന്‍ ജനതയുടെ ചെറുത്ത് നില്‍പ്പ് ശക്തവും ശത്രുവിന്റെ സ്വേച്ഛാധിപത്യം തകര്‍ക്കാന്‍ പ്രാപ്തവുമാണെന്ന് ഈ യുദ്ധത്തില്‍ തെളിയിക്കപ്പെട്ടെന്നും ഹിസ്ബുള്ള തുറന്ന് പറഞ്ഞു.ഇസ്രയേലിന്റെ കുറ്റകൃത്യങ്ങളോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ നിശബ്ദതയെക്കുറിച്ചും ഹിസ്ബുള്ള അപലപിച്ചു.സിവിലിയന്‍മാരെയും കുട്ടികളെയും സ്ത്രീകളെയും പ്രായമായവരെയും ലക്ഷ്യമിട്ട് നടന്ന ഏറ്റവും നികൃഷ്ടമായ കുറ്റകൃത്യങ്ങളും വംശഹത്യയും സയണിസ്റ്റ് അധിനിവേശത്തിന്റെയും അവരെ പിന്തുണക്കുന്നവരുടെയും താല്‍പര്യങ്ങള്‍ എടുത്ത് കാണിക്കുന്നതാണ്.