മൾഹൗസ്: ഭീകരവാദ പ്രവർത്തനങ്ങളുടെ പേരിൽ പൊലീസ് നിരീക്ഷണ പട്ടികയിലുള്ള 37കാരന്റെ ആക്രമണത്തിൽ ഫ്രാൻസിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്ക്. ഫ്രാൻസിന്റെ കിഴക്കൻ മേഖലയിലുള്ള ചെറുപട്ടണമായ മൾഹൗസിലുണ്ടായ കത്തിയാക്രമണത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ പരിക്ക് ഗുരുതരമാണ്.
മൂന്ന് പൊലീസുകാർക്ക് സംഭവത്തിൽ നിസാര പരിക്കുകൾ ഏറ്റിട്ടുണ്ട്.
ശനിയാഴ്ചയാണ് 37കാരൻ പൊലീസുകാർ അടക്കമുള്ളവർക്കെതിരെ കത്തിയാക്രമണം നടത്തിയത്. ചാർലി ഹെബ്‌ദോയുടെ ഓഫീസുകൾക്കും ജൂത സൂപ്പർമാർക്കറ്റിനും നേരെയുണ്ടായ മാരകമായ ആക്രമണത്തെ തുടർന്ന് 2015 മുതൽ വർഗീയവൽക്കരണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ഉൾപ്പെടുത്തിയ എഫ്എസ്പിആർടി പട്ടികയിൽ ഉള്ള 37കാരനാണ് ആക്രമണം നടത്തിയിട്ടുള്ളത്.
അൾജീരിയൻ സ്വദേശിയാണ് ആക്രമണം നടത്തിയ 37കാരൻ. 69കാരനായ പോർച്ചുഗീസ് സ്വദേശിയാണ് കൊല്ലപ്പെട്ടത്. നെഞ്ചിലും കഴുത്തിലുമാണ് ഇയാൾക്ക് കുത്തേറ്റത്. അക്രമണം ഇസ്ലാമിക തീവ്രവാദ ആക്രമണം ആണെന്നതിൽ സംശയമില്ലെന്നാണ് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രതികരിച്ചത്
ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ആക്രമണം നടന്നത്. സ്വിറ്റ്സർലാൻഡ്, ജർമ്മനി അതിർത്തിയിലുള്ള ഫ്രഞ്ച് പട്ടണത്തിലാണ് കത്തിയാക്രമണം നടന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്ക് അനുകൂലമായി നടന്ന പ്രതിഷേധത്തിനിടെയായിരുന്നു കത്തിയാക്രമണം. പ്രതിഷേധം നിയന്ത്രിക്കാനെത്തിയ പൊലീസുകാരാണ് അക്രമണത്തിനിരയായത്.