പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി വീണ്ടും ചൈന. ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനീഷിയേറ്റീവിന്റെ (ജി.ടി.ആർ.ഐ) റിപ്പോർട്ടുപ്രകാരം 118. 4 ബില്യൺ യുഎസ് ഡോളറിന്റെ കയറ്റിറക്കുമതി വ്യാപാരമാണ് 2023- 24 വർഷകാലയളവിൽ ഇന്ത്യ ചൈന കരാറുകൾ പ്രകാരം നടന്നത്. ചൈനയ്ക്കു തൊട്ടുപിന്നിൽ യുഎസ് ആണ്. 118.3. യുഎഇ ആണ് ഇന്ത്യടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളി. റഷ്യ, സൗദി അറേബ്യ, സിങ്കപ്പുർ എന്നിവയാണ് പിന്നിൽ.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇന്ത്യയിൽനിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയിൽ 8.7 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. സാമ്പത്തിക വര്‍ഷം 2021-22, 2022-23 ൽ യു.എസ് ആയിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. ഇരുമ്പ് അയിര്, പരുത്തി നൂൽ, തുണിത്തരങ്ങൾ, കൈത്തറി ഉത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പഴം പച്ചക്കറികൾ, പ്ലാസ്റ്റിക്, ലിയോലിയം എന്നിവയുടെ കയറ്റുമതിയിലാണ് വലിയ വളർച്ച രേഖപ്പെടുത്തിയത്. ചൈനയിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 3.24 ശതമാനം വർധിച്ച് 101.7 ബില്യൺ യുഎസ് ഡോളറായി കൂടിയിട്ടുണ്ട്.
എന്നാൽ, 2023- 24 സാമ്പത്തിക വർഷം യുഎസിലേക്കുള്ള കയറ്റുമതി 1.32 ശതമാനം ഇടിഞ്ഞ് 77.5 ബില്യൺ യുഎസ് ഡോളറായി. 2022- 23-ൽ ഇത് 78.54 ആയിരുന്നു. ഇറക്കുമതി 20 ശതമാനം കുറഞ്ഞ് 40.8 ബില്യൺ യുഎസ് ഡോളറിലെത്തിയെന്നും കണക്കുകൾ പറയുന്നു.
ഇന്ത്യൻ വാണിജ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2013-14 സാമ്പത്തിക വർഷം മുതൽ 2017- 18 വരെയും 2020- 21 ലും ചൈന ആയിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി.