/kalakaumudi/media/media_files/2025/05/18/OVAEuIGxV9tJZ2Quxg3z.jpg)
ആഗോള കത്തോലിക്ക സഭയെ നയിക്കാൻ ലിയോ പതിനാലാമൻ. കത്തോലിക്കാ സഭയുടെ 267 ആമത് മാർപാപ്പയായി ലിയോ പതിനാലാമൻ സ്ഥാനം ഏറ്റെടുത്തു. സ്ഥാനാരോഹണ ചടങ്ങുകൾ സെൻ പീറ്റേഴ്സ് ബസിലിക്കയിൽ നടന്നു. ലോക നേതാക്കൾ ഉൾപ്പെടെ ചടങ്ങിന് സാക്ഷിയായി.കുർബാന മദ്ധ്യേ ഭാഗമായി മുക്കുവന്റെ പാലിയവും മോതിരവും അണിഞ്ഞു. വിശ്വാസികളോട് തന്റെ മിടുക്ക് കൊണ്ടല്ല താൻ മാർപാപ്പ ആയത് എന്ന് ജനങ്ങളോട് പറഞ്ഞ ലിയോ പതിനാലാമൻ സ്നേഹവും ഐക്യവുമാണ് പ്രധാനമെന്ന് ജനങ്ങളോട് പറഞ്ഞു. സ്നേഹത്തിന്റെ വഴിയിൽ നടക്കാൻ ആഗ്രഹിക്കുന്നു, ഐക്യമുള്ള സഭ ഉണ്ടാകണം എന്ന് പറഞ്ഞുകൊണ്ട് സമാധാനം പുലരുന്ന പുതിയ ലോകത്തിന് വേണ്ടി ആഹ്വാനം ചെയ്തു. സ്നേഹം ഐക്യം സമാധാനം എന്നിവയിൽ ഊന്നി നിന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. യുക്രെയിൻ ഗാസ എന്നിവയെ കുറിച്ച് മാർപാപ്പ പരാമർശിച്ചു. സെലൻസ്കിയുമായി ഉടൻ കൂടിക്കാഴ്ച നടത്തും. സ്ഥാനാരോഹണത്തിനുശേഷം ആദ്യമായി നടത്തുന്ന സമാധാന ചർച്ചയാകും അത്.
കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷനും വത്തിക്കാൻ സിറ്റിയുടെ രാഷ്ട്രത്തലവനും ആണ് ലിയോ പതിനാലാമൻ മാർപ്പാപ്പ.ഫ്രാൻസിസ് മാർപ്പാപ്പയുടെ മരണത്തെ തുടർന്ന് ചേർന്ന പേപ്പൽ കോൺക്ലേവിലാണ് 2025 മെയ് 8ന് ലിയോ പതിനാലാമൻ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.
ഷിക്കാഗോയിൽ ജനിച്ച ഇദ്ദേഹം അഗസ്തീനിയൻ സന്യാസ ക്രമത്തിലെ അംഗമായാണ് തൻ്റെ പൗരോഹിത്യജീവിതം ആരംഭിച്ചത്.2023 ഫ്രാൻസിസ് മാർപാപ്പ ഇദ്ദേഹത്തെ വത്തിക്കാനിൽ ബിഷപ്പുമാരുടെ കാര്യാലയത്തിൻ്റെ പ്രീഫെക്ട് ആയും ലാറ്റിൻ അമേരിക്കയ്ക്ക് വേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷൻ്റെ അദ്ധ്യക്ഷനായും ചുമതലപ്പെടുത്തുകയും തൊട്ടടുത്ത വർഷം കർദ്ദിനാൾ ആയി നിയമിക്കുകയും ചെയ്തു.
അമേരിക്കൻ, പെറൂവിയൻ പൗരത്വങ്ങൾ ഉള്ള വ്യക്തിയാണ് ലിയോ പതിനാലാമൻ . മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആദ്യത്തെ അമേരിക്കക്കാരനും പെറുക്കാരനും ആണ് ഇദ്ദേഹം. അഗസ്തീനിയൻ സന്യാസ ക്രമത്തിൽ നിന്ന് ഉള്ള ആദ്യത്തെ മാർപാപ്പ കൂടിയാണ് ലിയോ പതിനാലാമൻ. അഗസ്തീനിയൻ പാരമ്പര്യം പിന്തുടരുന്ന സന്യാസ ക്രമങ്ങളിൽ നിന്ന് മാർപാപ്പ പദവി ഏറ്റെടുക്കുന്ന 7ാമത്തെ ആളാണ് ഇദ്ദേഹം