മാലി: ഗാസയില്‍ പലസ്തീനികള്‍ക്കെതിരെ വംശഹത്യ നടത്തുന്ന ഇസ്രയേലിനെതിരെ പ്രതിഷേധാത്മകമായി നടപടി സ്വീകരിച്ചിരിക്കുകയാണ് മാലിദ്വീപ്. അതിന്റെ ഭാഗമായി ഇസ്രയേലില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം വിലക്കിയിരിക്കുകയാണ് ഇപ്പോള്‍ മാലിദ്വീപ്. ഇസ്രയേല്‍ പൗരന്മാര്‍ മാലിദ്വീപിലേക്ക് പ്രവേശിക്കുന്നത് വിലക്കുന്ന കുടിയേറ്റ നിയമത്തിലെ ഭേദഗതി രാജ്യത്തിന്റെ പ്രസിഡന്റ് അംഗീകരിച്ചു. ഈ തീരുമാനം ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഉറച്ച നിലപാടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മാലിദ്വീപിന്റെ സമ്പദ്വ്യവസ്ഥയില്‍ ഗണ്യമായ സംഭാവന നല്‍കുന്ന ടൂറിസം മേഖലയെ ഒരുപക്ഷെ ഈ നിരോധനം ബാധിച്ചേക്കാം. മാലിദ്വീപിന്റെ ജിഡിപിയുടെ ഏകദേശം 21% ടൂറിസത്തില്‍ നിന്നാണ് ലഭിക്കുന്നത്.
2024 ല്‍ ഇത് 5.6 ബില്യണ്‍ ഡോളര്‍ ആയിരുന്നു, ഈ വര്‍ഷം 5 ബില്യണ്‍ ഡോളര്‍ വരുമാനം പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ഈ സാഹചര്യത്തിലും ഇസ്രയേലിനെതിരെയുള്ള തീരുമാനത്തില്‍ നിന്ന് മാലിദ്വീപ് പിന്‍മാറാന്‍ തയ്യാറല്ല.
എന്നാല്‍ രാജ്യത്തിന്റെ ഈ തീരുമാനത്തോട് ചില സംഘടനകളും രാജ്യങ്ങളും പിന്തുണയ്ക്കുകയും മറ്റു ചിലത് ഇസ്രയേലിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര ബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളും സാമ്പത്തിക, രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സന്തുലിതമാക്കുന്നതിലെ വെല്ലുവിളികളും ഈ സാഹചര്യം എടുത്തുകാണിക്കുന്നുമുണ്ട്. നേരത്തെയും മാലിദ്വീപ് ഇസ്രയേലിനെതിരെ വിലക്കുമായെത്തിയിരുന്നു.
മാലിദ്വീപിനും ഇസ്രയേലിനും പരസ്പരം പൂര്‍ണ്ണ നയതന്ത്ര ബന്ധമില്ല, പക്ഷേ ടര്‍ക്കോയ്‌സ് ബീച്ചിനും ആഡംബര ദ്വീപ് റിസോര്‍ട്ടുകള്‍ക്കും പേരുകേട്ട പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം സന്ദര്‍ശിക്കാന്‍ ഇസ്രയേലികള്‍ എപ്പോഴും എത്താറുണ്ട്. ഇസ്ലാം ഔദ്യോഗിക മതമായ ദ്വീപ് രാഷ്ട്രം, 1990 കളുടെ തുടക്കത്തില്‍ ഇസ്രയേലി വിനോദസഞ്ചാരികള്‍ക്കുള്ള മുന്‍ വിലക്ക് പിന്‍വലിക്കുകയും 2010 ല്‍ ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
മാലിദ്വീപ് മാത്രമല്ല, ഗാസയിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ഇസ്രയേലിനെതിര പൊതുജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന്, മറ്റൊരു മുസ്ലീം ഭൂരിപക്ഷ ദക്ഷിണേഷ്യന്‍ രാജ്യമായ ബംഗ്ലാദേശ് തങ്ങളുടെ പൗരന്മാരെ ഇസ്രയേല്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. രാജ്യം അവരുടെ പാസ്‌പോര്‍ട്ടുകളില്‍ 'ഇസ്രയേല്‍ ഒഴികെ' എന്ന ലേബല്‍ അവതരിപ്പിക്കുകയാണുണ്ടായത്. ഇറാഖ്, ലെബനന്‍, പാകിസ്ഥാന്‍, സിറിയ എന്നീ രാജ്യങ്ങളും ഇസ്രയേലി പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയോ അവരുടെ പൗരന്മാര്‍ക്ക് ആ രാജ്യത്തേക്ക് യാത്ര ചെയ്യുന്നത് നിരോധിക്കുകയോ ചെയ്യുന്നുണ്ട്. ദക്ഷിണേഷ്യയിലെ മുസ്ലീം രാജ്യങ്ങളില്‍ ഗാസ യുദ്ധത്തെത്തുടര്‍ന്ന് ഇസ്രയേല്‍ വിരുദ്ധ വികാരം വര്‍ദ്ധിച്ചുവരുന്നുണ്ടെന്നാണ് ഈ പുതിയ നടപടികളൊക്കെ വ്യക്തമാക്കുന്നത്. ഗാസ യുദ്ധത്തിനെതിരെ ബംഗ്ലാദേശിലും പാക്കിസ്ഥാനിലും വന്‍ പ്രതിഷേധങ്ങളാണ് ഇതിനെതിരെ അരങ്ങേറിയത്.
അല്‍ ജസീറയുടെ റിപ്പോര്‍ട്ട് പ്രകാരം, ഗാസയിലെ ഇസ്രയേലിന്റെ നടപടികളില്‍ പ്രതിഷേധിച്ച് അടുത്തായി ഒരു ലക്ഷത്തോളം പേര്‍ ധാക്കയിലെ തെരുവിലിറങ്ങി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. ഗാസ മുനമ്പിലെ ഇസ്രയേലി നടപടികളെ അപലപിച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തലസ്ഥാനത്ത് തന്നെ അണിനിരന്നു, നൂറുകണക്കിന് പലസ്തീന്‍ പതാകകളും വഹിച്ചുകൊണ്ട് ഫ്രീ പലസ്തീന്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി. ധാക്കയിലെ സുഹ്രവാര്‍ഡി ഉദ്യാനില്‍ പ്രീമിയര്‍ ധാക്ക സര്‍വകലാശാലയ്ക്ക് സമീപമാണ് പ്രധാന പ്രതിഷേധം നടന്നത്.
ഇസ്രയേലിനെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് പലരും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും ചിത്രങ്ങള്‍ നശിപ്പിച്ചു. മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും വലതുപക്ഷ ഇസ്ലാമിക ഗ്രൂപ്പുകളും പാര്‍ട്ടികളും റാലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോഗ്ര, സില്‍ഹെറ്റ്, കോക്സ് ബസാര്‍ എന്നിവിടങ്ങളിലും തെരുവുകളില്‍ വന്‍ ജനക്കൂട്ടം ഉണ്ടായിരുന്നതായി പറയുന്നു. ഇസ്രയേലുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ബ്രാന്‍ഡുകളെ ലക്ഷ്യമിട്ട് പ്രതിഷേധക്കാര്‍ രംഗത്തെത്തിയതോടെ പ്രകടനങ്ങള്‍ അക്രമാസക്തമായി. 2021-ല്‍, സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാരിന്റെ കാലത്താണ് രാജ്യത്ത് ഇസ്രയേലിലേക്കുള്ള വിലക്ക് നീക്കിയിരുന്നത്. എന്നാല്‍ ഇപ്പോഴത് വീണ്ടും രാജ്യം തിരികെ കൊണ്ടുവന്നിരിക്കുകയാണ്.
പാക്കിസ്ഥാനിലും ഇതേ സ്ഥിതി തന്നെയാണ്. ആയിരക്കണക്കിന് ആളുകളാണ് കറാച്ചിയില്‍ പ്രതിഷേധവുമായെത്തിയത്. ഇസ്രയേലുമായി നയതന്ത്രബന്ധം പുലര്‍ത്താത്ത പാക്കിസ്ഥാന്‍, ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ സ്ഥിരമായ വെടിനിര്‍ത്തലിന് നിരന്തരം ആഹ്വാനം ചെയ്തിട്ടുണ്ട്. ഗാസയിലെ യുദ്ധത്തിന്റെ പേരില്‍ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ പാക്കിസ്ഥാനിലെ പ്രധാന മത രാഷ്ട്രീയ പാര്‍ട്ടിയുടെ ആയിരക്കണക്കിന് അനുയായികള്‍ ഏപ്രില്‍ 18ന് ലാഹോറില്‍ റാലി നടത്തി. ജമാഅത്തെ ഇസ്ലാമി പാക്കിസ്ഥാന്‍ ആഹ്വാനം ചെയ്ത റാലിയില്‍ ഏകദേശം 15,000 പേര്‍ പങ്കെടുത്തു. അതിന്റെ തലവന്‍ നയീം ഉര്‍ റഹ്മാന്‍, ഗാസയെ പ്രതിരോധിക്കാന്‍ എല്ലാ മുസ്ലീം രാഷ്ട്രങ്ങളോടും യുദ്ധം പ്രഖ്യാപിക്കാന്‍ ആഹ്വാനവും ചെയ്തു.
ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തുന്ന തുടര്‍ച്ചയായ സൈനിക ആക്രമണത്തെയും അനുബന്ധ അതിക്രമങ്ങളെയും ശക്തമായി അപലപിച്ചുകൊണ്ട് പാക്കിസ്ഥാന്‍ പാര്‍ലമെന്റ് അതിനെതിരെ ഏകകണ്ഠമായി പ്രമേയവും പാസാക്കിയിരുന്നു. നിയമ-നീതിന്യായ മന്ത്രി അസം നസീര്‍ താരയാണ് പ്രമേയം അവതരിപ്പിച്ചത്. ഗാസയിലെ യുദ്ധക്കുറ്റകൃത്യങ്ങള്‍ക്ക് ഇസ്രയേലിനെ ഉത്തരവാദിയാക്കണമെന്നാണ് പ്രമേയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടത്. ഇസ്ലാമിക രാജ്യങ്ങളൊക്കെ ഇങ്ങനെ ഇസ്രയേലിനെ വിലക്കി തുടങ്ങിയാല്‍ അതെല്ലാം ഇസ്രയേല്‍ എന്ന രാജ്യത്തിന്റെ പ്രൗഡിക്ക് ഏല്‍ക്കുന്ന കനത്ത പ്രഹരമായിരിക്കും.