മച്ചാഡോയുടെ നൊബേല്‍ സ്വീകരിച്ചെന്ന് വൈറ്റ്ഹൗസ്, കൈമാറാനാകില്ലെന്ന് നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

നൊബേല്‍ സമ്മാനം മരിയ കൊറിന മച്ചാഡോ ട്രംപിനു നല്‍കിയ നടപടിക്കെതിരെ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് രംഗത്തെത്തി. ബഹുമതിയായി നല്‍കുന്ന സമ്മാനം മറ്റൊരാള്‍ക്ക് കൈമാറാനാകില്ലെന്നു അവര്‍ വ്യക്തമാക്കി.

author-image
Biju
New Update
machado 2

വാഷിങ്ടണ്‍: തനിക്കു ലഭിച്ച സമാധാന നൊബേല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമ്മാനിച്ച് വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ. സമാധാന നൊബേല്‍ മച്ചാഡോയില്‍നിന്ന് ട്രംപ് സ്വീകരിച്ചെന്നും സമ്മാനം കൈവശം വയ്ക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നതായും വൈറ്റ്ഹൗസ് വ്യക്തമാക്കി. മരിയ നൊബേല്‍ സമ്മാനം തനിക്കു നല്‍കിയതായി ഡോണള്‍ഡ് ട്രംപും സമൂഹമാധ്യമത്തില്‍ വ്യക്തമാക്കി.

നൊബേല്‍ സമ്മാനം മരിയ കൊറിന മച്ചാഡോ ട്രംപിനു നല്‍കിയ നടപടിക്കെതിരെ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് രംഗത്തെത്തി. ബഹുമതിയായി നല്‍കുന്ന സമ്മാനം മറ്റൊരാള്‍ക്ക് കൈമാറാനാകില്ലെന്നു അവര്‍ വ്യക്തമാക്കി. മരിയ കൊറിന മച്ചാഡോയെ വെനസ്വേലയുടെ ഭരണമേല്‍പ്പിക്കാന്‍ ട്രംപ് വിസമ്മതിച്ചിരുന്നു. മച്ചാഡോയ്ക്ക് രാജ്യത്തിനകത്ത് പിന്തുണ ഇല്ലാത്തതിനാല്‍ അവര്‍ക്ക് നേതൃത്വം നല്‍കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് ട്രംപ് നേരത്തേ പറഞ്ഞത്. നിലവിലെ ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസുമായി സഹകരിക്കുമെന്നും വ്യക്തമാക്കി. ഇതിനിടെയാണ് മരിയ ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്.

വെനസ്വേലയുടെ സ്വാതന്ത്ര്യത്തോടുള്ള ട്രംപിന്റെ സമാനതകളില്ലാത്ത പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായാണ് നൊബേല്‍ സമ്മാനിച്ചതെന്നു മരിയ മാധ്യമങ്ങളോട് പ്രതികരിച്ചു. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈനിക നീക്കത്തിലൂടെ പുറത്താക്കിയിരുന്നു. ഇപ്പോള്‍ യുഎസില്‍ വിചാരണ നേരിടുകയാണ് മഡുറോ.