മെക്‌സിക്കോയില്‍ കലാപം രൂക്ഷം; വിമാനങ്ങള്‍ റദ്ദാക്കി, 10,000 സൈനികരെ വിന്യസിച്ചു

ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലിന്റെ നേതാവാണ് എല്‍ മെഞ്ചോ. ജാലിസ്‌കോ സ്റ്റേറ്റിലെ തപാല്‍പയില്‍ വച്ച് നടന്ന വെടിവപ്പില്‍ പരിക്കേറ്റ ഇദ്ദേഹത്തെ മെക്‌സിക്കോ സിറ്റിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.

author-image
Biju
New Update
mexico 3

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ മയക്കുമരുന്ന് രാജാവ് നെമെസിയോ 'എല്‍ മെഞ്ചോ' ഒസെഗ്വേര കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യം കടുത്ത അക്രമങ്ങളിലേക്ക് നീങ്ങുകയാണ്. സംഘര്‍ഷം അടിച്ചമര്‍ത്താനായി സര്‍ക്കാര്‍ 10,000 സൈനികരെ വിന്യസിച്ചു. 

ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലിന്റെ നേതാവാണ് എല്‍ മെഞ്ചോ. ജാലിസ്‌കോ സ്റ്റേറ്റിലെ തപാല്‍പയില്‍ വച്ച് നടന്ന വെടിവപ്പില്‍ പരിക്കേറ്റ ഇദ്ദേഹത്തെ മെക്‌സിക്കോ സിറ്റിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഏറ്റുമുട്ടലുകളില്‍ ഇതുവരെ 27 സുരക്ഷാ ഉദ്യോഗസ്ഥരും 46 കുറ്റവാളികളും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. എല്‍ മെഞ്ചോയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ കാര്‍ട്ടല്‍ അംഗങ്ങള്‍ 20 സംസ്ഥാനങ്ങളില്‍ റോഡുകള്‍ ഉപരോധിക്കുകയും വാഹനങ്ങളും ബിസിനസ്സ് സ്ഥാപനങ്ങളും തീയിടുകയും ചെയ്തു.

ജാലിസ്‌കോയിലെ ഒരു ജയിലിന് നേരെയുണ്ടായ വെടിവെപ്പിനെത്തുടര്‍ന്ന് 23 തടവുകാര്‍ രക്ഷപ്പെട്ടു. ഗ്വാഡലഹാര പോലുള്ള പ്രധാന നഗരങ്ങളില്‍ സ്‌കൂളുകള്‍ അടച്ചുപടുകയും പൊതുഗതാഗതം നിര്‍ത്തിവക്കുകയും ചെയ്തു. ടോര്‍ട്ടില കടകള്‍ക്കും മറ്റും മുന്നില്‍ വലിയ ക്യൂവാണ് അനുഭവപ്പെടുന്നത്. വിനോദസഞ്ചാര കേന്ദ്രമായ പ്യൂര്‍ട്ടോ വല്ലാര്‍ട്ടയിലും അക്രമം പടര്‍ന്നതോടെ യുഎസ്, കാനഡ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ യാത്രാ മുന്നറിയിപ്പ് നല്‍കി. ഡസന്‍ കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി.

മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബൗം വാര്‍ത്താസമ്മേളനത്തില്‍ സ്ഥിതിഗതികള്‍ വിശദീകരിച്ചു. എല്‍ മെഞ്ചോയെ കണ്ടെത്തുന്നതില്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായം ലഭിച്ചിരുന്നുവെങ്കിലും, റെയ്ഡില്‍ മെക്‌സിക്കന്‍ സേന മാത്രമേ പങ്കെടുത്തുള്ളൂ എന്ന് അവര്‍ വ്യക്തമാക്കി. എല്‍ മെഞ്ചോയുടെ കാമുകിമാരില്‍ ഒരാളെ നിരീക്ഷിച്ചതാണ് ഇയാളുടെ ഒളിത്താവളം കണ്ടെത്താന്‍ സഹായിച്ചത്.

59 കാരനായ ഒസെഗ്വേരയുടെ മരണത്തോടെ കാര്‍ട്ടലിനുള്ളില്‍ അധികാരത്തിന് വേണ്ടിയുള്ള തര്‍ക്കം ഉണ്ടാകുമെന്നും ഇത് കൂടുതല്‍ രക്തച്ചൊരിച്ചിലിന് കാരണമാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇയാളുടെ മകന്‍ 'എല്‍ മെഞ്ചിറ്റോ' നിലവില്‍ യുഎസില്‍ ജയിലിലാണ്.

ജാലിസ്‌കോ സ്റ്റേറ്റില്‍ മാത്രം നിലവില്‍ 10,000 സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. ഈ വര്‍ഷം മെക്‌സിക്കോയില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന നഗരങ്ങളില്‍ ഒന്നാണ് ജാലിസ്‌കോ എന്നത് സുരക്ഷാ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. റെയ്ഡിനിടെ കാര്‍ട്ടല്‍ അംഗങ്ങളില്‍ നിന്ന് വിമാനങ്ങള്‍ വെടിവെച്ചിടാന്‍ ശേഷിയുള്ള റോക്കറ്റ് ലോഞ്ചറുകളും, കവചിത വാഹനങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന അത്യാധുനിക ആയുധങ്ങളും പിടിച്ചെടുത്തു.

എല്‍ മെഞ്ചോയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അമേരിക്ക 1.5 കോടി ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരങ്ങളാണ് ഇയാളെ കണ്ടെത്താന്‍ സഹായിച്ചതെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. മെക്‌സിക്കോയില്‍ നിന്നുള്ള മയക്കുമരുന്ന് കടത്ത് തടഞ്ഞില്ലെങ്കില്‍ കടുത്ത നികുതി ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം നടന്നത്. എല്‍ മെഞ്ചോയോടൊപ്പം അയാളുടെ വിശ്വസ്തനും 'എല്‍ തുലി' എന്നറിയപ്പെടുന്നതുമായ ഹ്യൂഗോ എച്ച്. കൊല്ലപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.

എല്‍ മെഞ്ചോയെ വധിച്ചത് കാമുകിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് 

എല്‍മെഞ്ചോയെ സൈന്യം വധിച്ചത് മെഞ്ചോയുടെ കാമുകിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് അതില്‍ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലെന്ന് റിപ്പോര്‍ട്ട്. എല്‍ മെഞ്ചോയുടെ കാമുകിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചതിലൂടെ ലഭിച്ച അതീവ രഹസ്യ വിവരങ്ങളാണ് ഇയാളുടെ ഒളിസങ്കേതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കിയത്.

ജാലിസ്‌കോയിലെ തപാല്‍പ എന്ന മലയോര പട്ടണത്തിന് സമീപമുള്ള രഹസ്യ താവളത്തിലാണ് ഇയാള്‍ ഒളിച്ചിരുന്നതെന്ന് സൈന്യം കണ്ടെത്തി. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ എല്‍ മെഞ്ചോയെയും രണ്ട് അംഗരക്ഷകരെയും ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.നെമെസിയോ റൂബന്‍ ഒസെഗ്വേര സെര്‍വാന്റസ് എന്ന എല്‍ മെഞ്ചോ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടതിനു പിന്നാലെ മെക്സിക്കോയിലെ വിവിധ സംസ്ഥാനങ്ങളില്‍ മാഫിയ സംഘങ്ങള്‍ വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിട്ടു.

എല്‍ മെഞ്ചോയുടെ കാമുകിയെ നിരീക്ഷിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഗ്രാമപ്രദേശത്തെ ഒളിത്താവളം കണ്ടെത്തിയതെന്ന് പ്രതിരോധ മന്ത്രി റിക്കാര്‍ഡോ ട്രെവില്ല പറഞ്ഞു. കാമുകി ഈ താവളത്തില്‍ നിന്ന് പോയതിന് പിന്നാലെ ലഹരി തലവന്‍ അവിടെ തന്നെയുണ്ടെന്ന് ഉറപ്പിച്ച സുരക്ഷാ സേനപ്രദേശം വളയുകയായിരുന്നു.

പിറ്റേന്ന് പുലര്‍ച്ചെ നടന്ന സൈനിക നടപടിക്കിടെ കാര്‍ട്ടല്‍ അംഗങ്ങള്‍ വെടിയുതിര്‍ക്കുകയും എല്‍ മെഞ്ചോയെ വനമേഖലയിലേക്ക് മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഇയാളെയും അനുയായികളെയും സൈന്യം കണ്ടെത്തുകയായിരുന്നു.