വിയന്ന: രണ്ടു ദിവസത്തെ ഓസ്ട്രിയ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിയന്നയിലെത്തി. മോസ്‌കോയിൽ നിന്നാണ് അദ്ദേഹം വിയന്നയിലെത്തിയത്.
1983ൽ ഇന്ദിരഗാന്ധിയാണ് അവസാനമായി ഓസ്ട്രിയ സന്ദർശിച്ചത്. മോദി ഇന്ന് ഓസ്ട്രിയൻ പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെല്ലനെ സന്ദർശിക്കുകയും ചാൻസലർ കാൾ നെഹാമറുമായി ചർച്ച നടത്തുകയും ചെയ്യും. 40 വർഷത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. ഇരു രാജ്യങ്ങളും അതീവ പ്രാധാന്യത്തോടെയാണ് സന്ദർശനത്തെ കാണുന്നത്.
പ്രധാനമന്ത്രിയും ചാൻസലറും ഇന്ത്യയിലെയും ഓസ്ട്രിയയിലെയും വ്യവസായ പ്രമുഖരെ അഭിസംബോധന ചെയ്യും. ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച തുടങ്ങിയ മൂല്യങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറയാണെന്ന് ഓസ്ട്രിയൻ സന്ദർശനത്തിന് മുന്നോടിയായി മോദി പറഞ്ഞു.