/kalakaumudi/media/media_files/2025/09/12/pak-2025-09-12-18-36-56.jpg)
ഇസ്ലാമാബാദ്: പാകിസ്ഥാനെ ഞെട്ടിച്ച വെള്ളപ്പൊക്കത്തില്‍ ഇതുവരെ മരിച്ചത് 900ലധികം പേര്‍. കനത്ത മഴയും വെള്ളപ്പൊക്കവും രൂക്ഷമായിരുന്ന ജൂണ്‍ അവസാനം മുതല്‍ രാജ്യവ്യാപകമായി 900ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായതായി വെള്ളിയാഴ്ച ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കോര്‍പ്‌സിന്റെ അറിയിച്ചു.
രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ വെള്ളപ്പൊക്കം നാശം വിതച്ചു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ രണ്ട് ദശലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചു. സിന്ധ് പ്രവിശ്യയില്‍ 150,000 പേരെ കൂടി ഒഴിപ്പിച്ചതായി ദേശീയ ദുരന്ത നിവാരണ മേധാവി ഇനാം ഹൈദര്‍ മാലിക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വരും ദിവസങ്ങളില്‍ ഈ കണക്കുകളില്‍ വര്‍ധനയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കാലാവസ്ഥാ വ്യതിയാനമാണ് പാകിസ്ഥാനെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ട വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്. കനത്ത മഴയില്‍ നദികള്‍ കരകവിഞ്ഞൊഴുകി. സിന്ധു നദിയില്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ടവരുമായി പോയ ഒരു ബോട്ട് മറിഞ്ഞ് ഒന്‍പത് പേര്‍ മരിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് ജലാല്‍പൂര്‍ പിര്‍വാല നഗരത്തിന്റെ പ്രാന്തപ്രദേശത്ത് സമാനമായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു.
പഞ്ചാബിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലേക്ക് പുതപ്പുകള്‍, ടെന്റുകള്‍, ജലശുദ്ധീകരണ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ ടണ്‍ കണക്കിന് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ചതായി പാകിസ്ഥാന്റെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി പറയുന്നു. ആയിരക്കണക്കിന് ഗ്രാമങ്ങളിലും വയലുകളിലും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് വെള്ളം ഇറങ്ങേണ്ടതുണ്ട്.
ഇതിനായി ആഴ്ചകള്‍ എടുക്കുമെന്ന് ദേശീയ ദുരന്ത നിവാരണ മേധാവി മാലിക് പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. കൃഷിയിടങ്ങളുടെയും വീടുകളുടെയും വെള്ളപ്പൊക്കം പൂര്‍ണമായി ബാധിച്ചു. ഇന്ത്യയിലും വെള്ളപ്പൊക്കം നാശം വിതച്ചു. കുറഞ്ഞത് 30 പേര്‍ മരിക്കുകയും 354,000ത്തിലധികം പേരെ വെള്ളപ്പൊക്കം ബാധിക്കുകയും ചെയ്തു.
വെള്ളപ്പൊക്കത്തിന് പിന്നാലെ പാക് സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തായി തുടരുകയാണ്. മുന്നറിയിപ്പ് സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും പോലുള്ള ദുരന്ത ലഘൂകരണത്തില്‍ സര്‍ക്കാര്‍ നിക്ഷേപം നടത്തിയിട്ടില്ലെന്നും വിമര്‍ശകര്‍ കുറ്റപ്പെടുത്തി.
വെള്ളപ്പൊക്ക സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ നിരവധി കുടുംബങ്ങള്‍ വീട്ടില്‍ തന്നെ തുടരാന്‍ തീരുമാനിച്ചത് പ്രതിസന്ധി ശക്തമാക്കി. പാകിസ്താന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭ 5 മില്യണ്‍ ഡോളര്‍ അനുവദിച്ചു.
2022ല്‍ പാകിസ്താനില്‍ മാസങ്ങളോളം നീണ്ടുനിന്ന കനത്ത മഴയില്‍ 1,700ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും 30 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ചെയ്തു. ഇത് പാക് ചരിത്രത്തിലെ ഏറ്റവും മാരകമായ വെള്ളപ്പൊക്കങ്ങളിലൊന്നാണ്.