/kalakaumudi/media/media_files/86uLvgiV77hI6TAfmJkd.jpg)
iran
ടെഹ്‌റാന്‍: ആണവായുധം എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ഹിരോഷിമയും നാഗസാക്കിയുമെല്ലാമാണ്. ദുരന്തം നടന്ന് 79 വര്‍ഷം എത്തുമ്പോഴും അതിന്റെ പാപവും പേറി ജീവിക്കുന്നവരാണ് ഇന്നും അവിടെയുള്ളത്. അത് ഒരിക്കലും മാറാന്‍ പോകുന്നില്ല. 70 കോടി വര്‍ഷത്തേക്കെങ്കിലും ആ നീറ്റല്‍ മായാതെ കിടക്കും.
ജപ്പാനിലെ ഹോണ്‍ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിലാണ് ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്. നിഷ്‌കളങ്കരായ ജനതയ്ക്കുമേല്‍ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടുംഭീകരത.
ലോകം കണ്ടതില്‍ വച്ച് ഏറ്റവും വിനാശകരമായ ഒരു യുദ്ധമായിരുന്നു 1939 മുതല്‍ 1945 വരെയുള്ള രണ്ടാം ലോകമഹായുദ്ധം.
ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും രണ്ടു ചേരിയായി നിന്ന് നടത്തിയ ഒരു യുദ്ധം. 30 രാജ്യങ്ങളിലെ 100 മില്യണ്‍ ജനങ്ങള്‍ നേരിട്ട് പങ്കെടുത്ത ഈ യുദ്ധത്തില്‍ അതിലെ പ്രധാനരാജ്യങ്ങള്‍ അവരുടെ സാമ്പത്തിക, വ്യവസായിക, ശാസ്ത്രീയ കഴിവുകള്‍ മുഴുവന്‍ ഉപയോഗപ്പെടുത്തി യോദ്ധാക്കളെന്നോ സാധാരണജനങ്ങളെന്നോ വ്യത്യാസമില്ലാതെ നടത്തിയ വിനാശകരമായ കടന്നുകയറ്റം.
പടിഞ്ഞാറന്‍ സഖ്യവും സോവിയറ്റ് യൂണിയനും ജര്‍മ്മനി പിടിച്ചടക്കിയതോടെയും അഡോള്‍ഫ് ഹിറ്റ്ലറിന്റെ ആത്മഹത്യയോടെയും ജര്‍മ്മനി 1945 മേയ് 8ന് നീരുപാധീകം കീഴടങ്ങിയതോടെ യൂറോപ്പിലെ യുദ്ധം അവസാനിച്ചു. എന്നാല്‍ ജപ്പാന്‍ കീഴടങ്ങാന്‍ വിസമ്മതിച്ചു. ജപ്പാനിലെ നഗരങ്ങളായ ഹിരോഷിമയില്‍ ഓഗസ്റ്റ് 6 നും നാഗസാക്കിയില്‍ ഓഗസ്റ്റ് 9 നും അമേരിക്കന്‍ വിമാനങ്ങള്‍ ആറ്റം ബോംബുകള്‍ വര്‍ഷിച്ചു. കൂടുതല്‍ ബോംബുകളുടെ ഭയവും സോവിയറ്റ് യൂണിയന്റെ കടന്നുവരവും ഭയന്ന് ജപ്പാന്‍ ഓഗസ്റ്റ് 15ന് കീഴടങ്ങി.
മുപ്പത്തേഴായിരത്തോളം പേര്‍ക്ക് ആണവവികിരണത്താല്‍ ഗുരുതരമായി പൊള്ളലേറ്റു. അവര്‍ ഉരുകിവീണ തൊലിയും മാംസവുമായി ഒരിറ്റു വെള്ളത്തിനുവേണ്ടി, ചുട്ടുപൊള്ളുന്ന ശരീരം തണുപ്പിക്കാനായി തിളച്ചുമറിയുന്ന പുഴകളിലും കിണറുകളിലും എടുത്തുചാടി. അന്നുമരിക്കാതെ രക്ഷപ്പെട്ടവരും അവരുടെ പിന്‍തലമുറക്കാരുമായ നാലുലക്ഷത്തിലധികം ജനങ്ങള്‍ കാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ പിടിപെട്ട് പിന്നീട് നരകിച്ച് മരിച്ചു. ഇന്നും മരിച്ചുകൊണ്ടിരിക്കുന്നു.
ആ കറുത്ത നാളുകളുടെ ഓര്‍മ്മ ഇന്നും വേട്ടയാടിക്കൊണ്ടിരിക്കുന്ന ഭൂമി ഇന്ന് ഒരു മൂന്നാം ലോക മഹായുദ്ധത്തന്റെ വക്കില്‍ എത്തിനില്‍ക്കുകയാണ്. അന്നത്തെകാലമല്ല ഇന്ന് സാങ്കേതിക വിദ്യയിലും ആയുധ മികവിലും രാഷ്ട്രങ്ങള്‍ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. വെടിക്കോപ്പുകള്‍ നിര്‍മ്മിച്ചുകൂട്ടാന്‍ പരസ്പരം മത്സരിക്കുന്ന രാഷ്ട്രങ്ങളുടെ പക്കല്‍ എന്തൊക്കെ ഉണ്ടെന്ന് ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. ഈ സാഹചര്യത്തില്‍ ഒരു മൂന്നാംലോക മഹായുദ്ധം അത് എന്ന് തുടങ്ങും എന്ന് മാത്രമാണ് ഇനി അറിയേണ്ടതുള്ളൂ. കാരണം യുറേനിയത്തേയും ആണവായുധങ്ങളേയും ഇത്രയേറെ സ്നേഹിച്ച ഒരു ഭരണാധികാരി അടുത്തെങ്ങും ഉണ്ടായിട്ടില്ല. ആ നേതാവിന്റെ വിയോഗത്തില്‍ ആ രാജ്യം വെറുതെയിരിക്കുമെന്ന് കരുതാനാവില്ല.
കഴിഞ്ഞ ദിവസം ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റയ്സിയുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ ഇറാന്‍ അദ്ദേഹത്തിന് പ്രിയപ്പെട്ട ആണവായുധം തന്നെ പ്രയോഗിച്ചേക്കുമെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ വീണ്ടും ലോകം രണ്ടുതട്ടിലാവുകയും മൂന്നാംലോക മഹായുദ്ധത്തിന് കാലതാമസമില്ലെന്നുമാണ് വിലയിരുത്തല്‍.
ഇറാന്റെ അടുത്ത പരമോന്നത നേതാവാകാനുള്ള സാധ്യത കല്‍പ്പിച്ചിരുന്ന ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ലോകരാജ്യങ്ങളുമായുള്ള ആണവ ചര്‍ച്ചകളില്‍ ശക്തമായി മുന്നോട്ടുപോയ നേതാവാണ്. ആണവ കാര്യങ്ങളില്‍ ഇബ്രാഹിം റെയ്സി പുലര്‍ത്തിയ കടുത്ത നിലപാട് വലിയ യുഎസ് ഉപരോധത്തിന് കാരണമായിരുന്നു. നിലവില്‍ ആണവരാഷ്ട്രമല്ലെങ്കിലും സജീവമായ ആണവ സമ്പുഷ്ടീകരണ പദ്ധതി ഇറാനുണ്ട്.
അടുത്തിടെയായി ഇറാന്‍ ആണവ സംപുഷ്ടീകരണം നടത്തുന്ന തോത് വലിയ അളവില്‍ ഉയര്‍ന്നിട്ടുണ്ടെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി മേധാവിയായ റാഫേല്‍ ഗ്രോസി വെളിപ്പെടുത്തിയിട്ടുണ്ട്. വെപ്പണ്‍സ് ഗ്രേഡ് യുറേനിയം എന്ന തലത്തിന് വളരെയടുത്താണ് ഇറാനെന്നും ഗ്രോസി പറയുന്നു. മധ്യ ഇറാനില്‍ സ്ഥിതി ചെയ്യുന്ന ഇസ്ഫാഹാന്‍ പ്രവിശ്യയിലെ നാടാന്‍സ് ആണവനിലയമാണ് പലപ്പോഴും വാര്‍ത്തകള്‍ നിറയാറുള്ളത്. യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റായ നാടാന്‍സിന്റെ വിസ്തൃതി ഒരു ലക്ഷം ചതുരശ്ര മീറ്ററാണ്. ഏകദേശം 19000 സെന്‍ട്രിഫ്യൂജുകള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്.
2015ല്‍ ഉടമ്പടിയെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന യുറേനിയം സമ്പുഷ്ടീകരണം പിന്നീട് ഇറാന്‍ വീണ്ടും തുടങ്ങിയത് റെയ്സിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു.
ഈ നിലയത്തില്‍ സൈബര്‍ ആക്രമണങ്ങളും സ്പൈവേര്‍ ഉപയോഗിച്ചുള്ള വൈദ്യുതി മുടക്കവും നടന്നത് വലിയ വാര്‍ത്തയായിരുന്നു. ചില സ്ഫോടനങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ഇതിന് പിന്നില്‍ ഇസ്രയേലി ചാരസംഘടനയായ മൊസാദാണെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇസ്രയേല്‍ വികസിപ്പിച്ച സ്റ്റക്‌സ്‌നെറ്റ് എന്ന കുപ്രസിദ്ധ വൈറസിന്റെ ആക്രമണങ്ങളില്‍ പകുതിയിലേറെ ഇറാനിലായിരുന്നു. ഈ ആക്രമണങ്ങളില്‍ പലതിന്റെയും ലക്ഷ്യം ഇറാന്റെ ആണവ സമ്പുഷ്ടീകരണ നിലയങ്ങള്‍ ആയിരുന്നെന്നതും ശ്രദ്ധേയമാണ്.
ഇത്തരത്തില്‍ 2021ല്‍ നടന്ന ആക്രമണം ലോകശ്രദ്ധ നേടി. നാടാന്‍സ് ആണവനിലയത്തിന് 2010ല്‍ ഇന്റര്‍നെറ്റുമായി യാതൊരു ബന്ധവുമില്ലായിരുന്നു. നിലയത്തിലെ കംപ്യൂട്ടറുകളെല്ലാം ഒരു സ്വകാര്യ നെറ്റ്വര്‍ക്ക് വഴി കണക്ടഡ് ആയിരുന്നെങ്കിലും അട്ടിമറികള്‍ ഭയന്ന് ഇവയെ ഒന്നും സൈബര്‍ ലോകവുമായി ബന്ധിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇസ്രയേലി ചാരസംഘടനയായ മൊസാദിന്റെ തന്ത്രപരമായ പദ്ധതിയില്‍ ഒരു ചാരന്‍ നിലയത്തിനുള്ളില്‍ കടന്ന് തന്റെ കൈയിലുള്ള പെന്‍ഡ്രൈവില്‍ നിന്ന് നിലയത്തിലെ കംപ്യൂട്ടര്‍ സംവിധാനത്തിലേക്ക് വൈറസിനെ കടത്തുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.
അകത്തു കയറിയ വൈറസ് ദീര്‍ഘനാള്‍ ഉറങ്ങിക്കിടന്നു, നിയോഗം വന്നെത്തുന്നതും കാത്ത്. ഒടുവില്‍ അതു സംഭവിച്ചു. ഒരു ദിവസം വൈറസുകള്‍ ഉണര്‍ന്നെണീറ്റു. നിലയത്തിന്റെ സംവിധാനങ്ങളെല്ലാം സുഗമമായ രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇറാനിയന്‍ അധികൃതരെ വൈറസ് തെറ്റിദ്ധരിപ്പിച്ചു. അതിനൊപ്പം തന്നെ തങ്ങളുടെ ഉടമസ്ഥര്‍ക്ക് നിലയത്തിന്റെ നിയന്ത്രണം നേടിക്കൊടുക്കുകയും ചെയ്തു അവര്‍.
ഇത്തരം ഭീഷണികളെ നേരിടാനായി സൈബര്‍ ആക്രമണത്തെയും ബങ്കര്‍ ബ്ലാസ്റ്റര്‍ ബോംബുകളെയും പ്രതിരോധിക്കുന്ന അതീവ സുരക്ഷയുള്ള ഭൂഗര്‍ഭ ആണവകേന്ദ്രം നാടാന്‍സില്‍ ഇറാന്‍ നിര്‍മിക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഇടക്കാലത്ത് പുറത്തിറങ്ങിയിരുന്നു. ആണവനിലയത്തിനു തെക്കുള്ള മലനിരകളുടെ അടിവശത്തായാണു പുതിയ കേന്ദ്രം. ഇസ്രയേലി, യുഎസ് വൃത്തങ്ങളാണു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഈ മേഖലയില്‍ ഉപഗ്രഹനിരീക്ഷണം ഉപയോഗിച്ചു ശേഖരിച്ച ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വിവരം.
2020ല്‍ തന്നെ ഇവിടെ പുതിയ ഭൂഗര്‍ഭനിലയം നിര്‍മിക്കുന്നുണ്ടെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന്റെ ഭാഗമായി വലിയ തുരങ്കശൃംഖലകള്‍ പണിയുന്നുണ്ടെന്നും പിന്നീട് വെളിപ്പെടുത്തലുണ്ടായി.ആയിരത്തോളം സവിശേഷ സെന്‍ട്രിഫ്യൂജുകള്‍ ഈ നിലയത്തില്‍ ഇറാന്‍ തയാറാക്കുന്നുണ്ടെന്നും ഇസ്രയേല്‍ ആരോപിച്ചിരുന്നു. ആണവപദ്ധതികള്‍ വികസിപ്പിക്കാനുള്ള ഇറാന്റെ നീക്കം രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുമായുള്ള ഉരസലുകളിലും കലാശിച്ചെങ്കലും ഇറാന്‍ തങ്ങളുടെ ആണവ ശേഖരണം നിര്‍ത്തിയില്ല. എത്രത്തോളം മാരകമായ ശേഖരം അവിടെയുണ്ടെന്നത് ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. പരമോന്നത നേതാവ് അയത്തുള്ള ഖൊമേനിയുടെ പൂര്‍ണ പിന്തുണ ഇതിനുള്ളതിനാല്‍ ഇനിയെന്ത് സംഭവിക്കുമെന്നത് കാത്തിരുന്ന് തന്നെ കാണാം.