/kalakaumudi/media/media_files/2025/04/24/ZQPU8FLa7RbFuDepfAY7.png)
ന്യൂയോർക്ക് : സ്വന്തം കമ്പനിയായ ടെസ്‌ലയുടെ ലാഭത്തിൽ വൻ ഇടിവുണ്ടായതോടെ ട്രംപ് സർക്കാരിലെ പ്രവർത്തനം കാര്യമായി കുറയ്ക്കാൻ തീരുമാനിച്ച് ഇലോൺ മസ്ക്. പ്രഖ്യാപനത്തിനുപിന്നാലെ ടെസ്‌ലയുടെ ഓഹരികളിൽ മുന്നേറ്റമുണ്ടായി. ഇക്കൊല്ലത്തിന്റെ ആദ്യപാദത്തിൽ കമ്പനിയുടെ ലാഭത്തിൽ 71 ശതമാനം കുറവാണ് റിപ്പോർട്ടുചെയ്തത്.
യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാൾഡ് ട്രംപിനെ ജയിപ്പിക്കാൻ പണവും സമയവും കാര്യമായി ചെലവാക്കിയിരുന്നു മസ്ക്. സർക്കാരിന്റെ കാര്യക്ഷമതവർധിപ്പിക്കാൻ പുതുതായുണ്ടാക്കിയ ‘ഡോജ്’ വകുപ്പിന്റെ ചുമതല ട്രംപ് മസ്കിനുനൽകി. ചെലവു ചുരുക്കലാണ് കാര്യക്ഷമത മെച്ചപ്പെടുത്താൻ മസ്ക് തിരഞ്ഞെടുത്ത വഴി. പെൻഗൺമുതൽ നാസ വരെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം കുറച്ചു. മസ്കിന്റെ നടപടികളിലുള്ള രോഷം ടെസ്‌ലയോടാണ് ആളുകൾ തീർത്തത്. ടെസ്‌ല ഷോറൂമുകൾക്കു മുമ്പിൽ ജനം പ്രകടനം നടത്തി. ഇതെല്ലാം കമ്പനിയുടെ ബ്രാൻഡ് മൂല്യമിടിക്കുകയും ലാഭത്തെ ബാധിക്കുകയും ചെയ്തുവെന്നാണ് വിലയിരുത്തൽ.
ചൈനയ്ക്ക് ട്രംപ് സർക്കാർ ഏർപ്പെടുത്തിയ കൂറ്റൻ ഇറക്കുമതിത്തീരുവയും ചൈനയുടെ പകര ച്ചുങ്കവും മസ്കിന്റെ കാർ കമ്പനിയെ ബാധിച്ചു. ടെസ്‌ലയ്ക്കാവശ്യമായ ചില ഘടകങ്ങൾ ചൈനയിൽനിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. ഇറക്കുമതിത്തീരുവ ട്രംപ് 145 ശതമാനമാക്കിയപ്പോൾ ടെസ്‌ല ഇവയുടെ ഇറക്കുമതി മരവിപ്പിച്ചു ചൈനയേർപ്പെടുത്തിയ പകരച്ചുങ്കം ടെസ്‌ലയുടെ പുതിയ രണ്ടു മോഡലുകളുടെ അവിടേക്കുള്ള കയറ്റുമതി താത്കാലികമായി നിർത്തിവെക്കാനും മസ്കിനെ നിർബന്ധിതനാക്കി. ജനുവരി മുതലുള്ള മൂന്നുമാസത്തിൽ ടെസ്‌ലയുടെ വരുമാനത്തിൽ ഒമ്പതുശതമാനം കുറവുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ഡോജിലെ പ്രവർത്തനസമയം കുറച്ച്, കമ്പനിയുടെ കാര്യത്തിൽ ശ്രദ്ധിക്കാൻ മസ്ക് തീരുമാനിച്ചത്.