ഹസന്‍ നസ്രല്ലയുടെ പിന്‍ഗാമിയാര്? ഒടുവില്‍ ആ പ്രഖ്യാപനമെത്തി. നയിം ഖാസിം ഇനി ഹിസ്ബുള്ളയെ നയിക്കും. ചൊവ്വാഴ്ചയാണ് ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറലായി നയിം ഖാസിമിന്റെ പേര് ഹിസ്ബുള്ള പ്രഖ്യാപിച്ചത്. സെപ്റ്റംബറില്‍ ബെയ്‌റൂട്ടിൽ ഉണ്ടായ ആക്രമണത്തിലാണ് ഹസന്‍ നസ്രല്ല കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ വക്താവായി പ്രവര്‍ത്തിച്ചുവന്ന നയീം മൂന്നു പതിറ്റാണ്ടായി ഹിസ്ബുള്ളയുടെ ഭാഗമാണ്.
ഒക്ടോബര്‍ ആദ്യമാണ് ലബനനില്‍ നിന്ന് നയീമിനെ ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലേക്ക് മാറ്റിയത്. ഇസ്രയേല്‍ കൊലപ്പെടുത്തിയേക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് നയീമിനെ തെഹ്‌റാനിലേക്ക് മാറ്റിയത്. ഇറാന്റെ വിമാനത്തിലാണ് ഖാസിം ബെയ്‌റൂട്ടിൽല്‍ നിന്ന് തെഹ്‌റാനിലേക്ക് പോയതെന്ന് എമിറാത്തി വെബ്‌സൈറ്റ് ആരാം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനത്തില്‍ ഖാസിമിനൊപ്പം ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അഗ്രാചിയും ഉണ്ടായിരുന്നതായും ആരാം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഹിസ്ബുള്ളയുടെ രണ്ടു മേധാവികളെ തുടരെത്തുടരെ ഇസ്രയേല്‍ കൊലപ്പെടുത്തിയിരുന്നു. ആദ്യം കൊലപ്പെടുത്തിയത് ഹസന്‍ നസ്രല്ലയെയാണ്. പിന്നാലെ ഹാഷിം സഫിയുദ്ദീനെയും ഇസ്രയേല്‍ വധിച്ചു. നസ്രല്ലയുടെ വധത്തിനു പിന്നാലെ ഹാഷിം സഫിയുദ്ദീന്‍ ഹിസ്ബുള്ളയുടെ മേധാവിയായി ചുമതലയേറ്റിരുന്നതായും പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു.
1953-ല്‍ ബെയ്‌റൂട്ടിലാണ് നയീം ഖാസിം ജനിച്ചത്.ലബനനിലെ ഷിറ്റേ അമല്‍ മൂവ്‌മെന്റിലൂടെയായിരുന്നു ഖാസിമിന്റെ രാഷ്ട്രീയ പ്രവേശം.ഇറാനിലെ ഇസ്ലാമിക് റെവല്യൂഷനു പിന്നാലെ 1979 ല്‍ ഖാസിം ഷിറ്റേ അമല്‍ മൂവ്‌മെന്റ് ഉപേക്ഷിച്ചു. 1988-ല്‍ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ്‌സിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഹിസ്ബുള്ളയുടെ രൂപീകരണ യോഗങ്ങളില്‍ ഖാസിമും പങ്കെടുത്തു. നസ്രല്ലയുടെ മരണ ശേഷം താല്‍ക്കാലിക മേധാവിയായി ഖാസിം തുടരുകയായിരുന്നു. നിരവധി വിദേശ മാധ്യമങ്ങളിലുള്‍പ്പെടെ ഹിസ്ബുള്ളയുടെ വക്താവായി ഖാസിം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പശ്ചിമേഷ്യ അതീവ സംഘര്‍ഷാവസ്ഥയിലൂടെ കടന്നുപോകുമ്പോഴാണ് നയിം ഖാസിം ഹിസ്ബുള്ളയുടെ വക്താവാകുന്നത്. മറ്റു മേധാവികളില്‍ നിന്ന് വ്യത്യസ്തമായി ഏറെ പരിചിത മുഖമാണ് ഖാസിം. പശ്ചിമേഷ്യയില്‍ നിര്‍ണായക സാന്നിധ്യമാണ് ഹിസ്ബുള്ള. ഇസ്രയേലിനെതിരെ അതിശക്തമായ പോരാട്ടമാണ് ഹിസ്ബുള്ള നടത്തുന്നത്.