ശുഭാംശു ശുക്ല നാളെ ബഹിരാകാശത്തേക്ക്

സ്‌പേയ്സ്എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ശുക്ലയും സംഘവുമായി കുതിക്കുക. ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലാണ് അവര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുക

author-image
Biju
Updated On
New Update
11SD

ഫ്‌ളോറിഡ: ആശങ്കകള്‍ക്കും കാത്തിരിപ്പിനും വിരാമമിട്ട് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല നാളെ ബഹിരാകാശത്തേക്ക് പറക്കും. ഇന്ത്യന്‍ സമയം 12.01ന് ഫ്‌ളോറിഡയിലെ കെനഡി സ്‌പേസ് സെന്ററില്‍ നിന്നാകും വിക്ഷേപണം. നേരത്തെ വിവിധ കാരണങ്ങളാല്‍ അഞ്ചു തവണയാണ് വിക്ഷേപണം മാറ്റിയത്.

സ്‌പേയ്സ്എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ശുക്ലയും സംഘവുമായി കുതിക്കുക. ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലാണ് അവര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുക. അമേരിക്കന്‍ കമ്പനിയായ ആക്‌സിയം സ്‌പേസ്, നാസ, സ്‌പേയ്സ്എക്‌സ്, ഐഎസ്ആര്‍ഒ എന്നിവയുടെ സഹകരണത്തോടെയാണ് ദൗത്യം.

ആക്‌സിയം- 4 മിഷന്റെ ഭാഗമായി ശുക്ലയ്ക്കൊപ്പം മൂന്നു പേര്‍കൂടി ബഹിരാകാശ നിലയത്തിലേക്ക് പോകുന്നുണ്ട്. നാസയുടെ മുന്‍ ബഹിരാകാശയാത്രികയും ആക്‌സിയം സ്‌പേയ്സിന്റെ ഹ്യൂമന്‍ സ്‌പേയ്സ് ഫ്‌ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്‌സണ്‍ ആണ് കമാന്‍ഡര്‍. ശുഭാന്‍ശു ശുക്ല പൈലറ്റും. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പോളിഷ് പ്രോജക്ട് ബഹിരാകാശയാത്രികനായ സ്വാവോസ് ഉസ്നാന്‍സ്‌കി-വിസ്നിവസ്‌കി, ഹംഗറിയില്‍നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് മറ്റുള്ളവര്‍.

ശുക്ലയും സംഘവും നിലയത്തില്‍ പ്രവേശിച്ച് 14 ദിവസം നിലയത്തില്‍ പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയശേഷം മടങ്ങും. മെക്രോ ഗ്രാവിറ്റിയെ അടിസ്ഥാനമാക്കിയുള്ള പരീക്ഷണങ്ങളാണിവ. രാകേഷ് ശര്‍മയ്ക്ക് ശേഷം ആദ്യമായി ബഹിരാകാശത്തെത്തുന്ന ഇന്ത്യാക്കാരനാണ് ശുക്ല. നാസയുടെ ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനും.

 

Shubhanshu Shukla