ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അമേരിക്കയുടെ നീക്കം രംഗത്തെത്തി നാറ്റോ രാജ്യമായ ഫ്രാന്‍സ്

യൂറോപ്യന്‍ യൂണിയന്‍ അംഗമായ ഡെന്‍മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ നാറ്റോ രാജ്യമായ ഫ്രാന്‍സ്

author-image
Rajesh T L
New Update
trump

യൂറോപ്യന്‍ യൂണിയന്‍ അംഗമായ ഡെന്‍മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ നാറ്റോ രാജ്യമായ ഫ്രാന്‍സ് രംഗത്തുവന്നതോടെ പുതിയൊരു യുദ്ധമുഖത്തിന് വഴിതുറക്കുകയാണോ എന്ന ആശങ്ക ഉയരുകയാണ്.യൂറോപ്യന്‍ യൂണിയന്റെ പരമാധികാര അതിര്‍ത്തികളില്‍ കൈകടത്തുമെന്ന ഭീഷണിയ്‌ക്കെതിരെയാണ് ഫ്രാന്‍സ് ട്രംപിന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലോകത്തിലെ മറ്റ് രാജ്യങ്ങളെ, അവര്‍ ആരായാലും, അതിന്റെ പരമാധികാര അതിര്‍ത്തികളെ ആക്രമിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അനുവദിക്കില്ല.മറിച്ച് ഒരു ചോദ്യവുമില്ലെന്നാണ്  ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരറ്റ് ഫ്രാന്‍സ് ഇന്റര്‍ റേഡിയോ വഴി വ്യക്തമാക്കിയത്.ഫ്രാന്‍സ് അമേരിക്കയ്ക്ക് എതിരെ സ്വീകരിച്ച നിലപാടില്‍ ട്രംപ് അധികാരമേറ്റയുടന്‍ പ്രതികരണം ഉണ്ടാകുമെന്ന് ഉറപ്പാണ്.കാരണം അധികാരത്തിലെത്തുമ്പോള്‍ തന്റെ ശക്തി ഊട്ടിയുറപ്പിക്കേണ്ടത് ട്രംപിന് അത്യാവശ്യമാണ്. 

ഈ ഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഫ്രാന്‍സിനൊപ്പം നില്‍ക്കുകയും അമേരിക്കയോടുള്ള ചൊരുക്ക് മുതലെടുക്കാന്‍ ചൈനയും റഷ്യയും ഉത്തരകൊറിയയുമുള്‍പ്പെടെ ഫ്രാന്‍സിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും,ചിലപ്പോള്‍ ഒരു തുറന്ന സംഘര്‍ഷത്തിലേക്ക് അത് വഴിയൊരുക്കിയേക്കാമെന്ന വിലയിരുത്തലുകളും വരുന്നുണ്ട്.അങ്ങനെയെങ്കില്‍ ഇത്രനാള്‍ കാത്തിരുന്ന ഒരു മൂന്നാം ലോക മഹായുദ്ധം ആസന്നമാകുന്നുവെന്ന് കരുതാമെന്നാണ് നയതന്ത്ര വിദഗ്ദ്ധരുടെ അഭിപ്രായം. 

നിലവില്‍ ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ റഷ്യയും ചൈനയുമൊക്കെ അമേരിക്കയ്ക്ക് എതിരെ പരസ്യ നിലപാട് സ്വീകരിച്ചു കഴിഞ്ഞു.ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഇവിടെ ഏകദേശം 56000 ആളുകള്‍ മാത്രമാണ് താമസിക്കുന്നത്.ജനവാസം കുറഞ്ഞ,ഗ്രീന്‍ലാന്‍ഡിന്റെ 80 ശതമാനവും മഞ്ഞുകൊണ്ട് മൂടിയിരിക്കുകയാണ്. ഗ്രീന്‍ലാന്‍ഡിനു വേണ്ടി ഭാവിയില്‍ ഒരു യുദ്ധം തന്നെ നടന്നേക്കാം എന്നാണ് കണക്കുകൂട്ടല്‍.സ്വന്തമായൊരു രാജ്യമല്ലാതെ, ഡെന്‍മാര്‍ക്കിന്റെ കീഴില്‍ സ്വയം ഭരണാവകാശമുള്ള ഈ ദ്വീപ് ശരിക്കും ഒരു കിട്ടാക്കനി തന്നെയാണ്.ലോകത്തിന്റെ മൊത്തം ശുദ്ധജലത്തില്‍ എട്ടു ശതമാനവും ഈ ദ്വീപില്‍ സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്.അതുകൊണ്ട് തന്നെ ഈ മഞ്ഞെല്ലാം ഉരുകിത്തീര്‍ന്നാല്‍ രാജ്യാന്തര തലത്തില്‍ സമുദ്ര ജലനിരപ്പ് ഉയരുക 23 അടിയോളമാണ്. 

പല ലോക രാജ്യങ്ങളുടെയും കണ്ണെത്തിയ തന്ത്ര പ്രധാനമായ ഒരു സ്ഥലമാണ് ഗ്രീന്‍ലാന്‍ഡ്.കാനഡയേയും പനാമ കനാലിനെയും അധീനതയിലാക്കാന്‍ ശ്രമിക്കുന്ന ട്രംപില്‍ നിന്നും ഉയര്‍ന്നു വന്ന മറ്റൊരു ആഗ്രഹമായിരുന്നു ഗ്രീന്‍ലാന്‍ഡ്.ട്രംപ് ഈ ആഗ്രഹം പ്രകടിപ്പിച്ച് ആഴ്ചകള്‍ക്ക് ശേഷം ഗ്രീന്‍ലാന്‍ഡ് സന്ദര്‍ശിക്കുകയാണ് ഡൊണള്‍ഡ് ട്രംപ് ജൂനിയര്‍. ട്രംപിന്റെ വിവാദ പ്രസ്താവന ലോകം മുഴുവനും കത്തിപ്പടര്‍ന്നതിന് പിന്നാലെയാണ് ട്രംപ് ജൂനിയറിന്റെ സന്ദര്‍ശനം ലോകരാഷ്ട്രങ്ങളെ സംശയത്തിലാഴ്ത്തിയത്.

നേരത്തെ തന്നെ ട്രംപിന്റെ ഈ ആഗ്രഹത്തെ  ഗ്രീന്‍ലാന്‍ഡ് തള്ളിയിരുന്നു.തങ്ങള്‍ ഒരു വില്‍പ്പന ചരക്കല്ലെന്നും,ഗ്രീന്‍ലാന്‍ഡ് ഗ്രീന്‍ലാന്‍ഡിലെ ജനങ്ങളുടേതാണെന്നും,ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി മ്യൂട്ട് എഗെഡെ ട്രംപിന് മറുപടി നല്‍കിയിരുന്നു.എന്നിട്ടും വിട്ട് കളയാന്‍ ട്രംപിന് മനസ്സുവരുന്നില്ല. യുക്രെയ്ന്‍-റഷ്യസംഘര്‍ഷങ്ങളടക്കമുള്ള പ്രശ്നങ്ങളില്‍ കാര്യമായ ശ്രദ്ധ ചെലുത്താത്ത ട്രംപ്, അധികാരത്തിലെത്തിയ ഉടന്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെയെല്ലാം കാര്യങ്ങൾ പൂർത്തിയായി കഴിഞ്ഞു.അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗ്രീന്‍ലാന്‍ഡ്.അമേരിക്കന്‍ വ്യാപാരത്തിനും ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങള്‍ക്കുമപ്പുറത്തേക്ക് തന്റെ കൈകടത്തുക എന്നത് തന്നെയാണ് ഇതുവഴിയുള്ള ട്രംപിന്റേയും ഉദ്ദേശം.ഗ്രീന്‍ലാന്‍ഡിന്റെ ഉടമസ്ഥതയും നിയന്ത്രണവും പ്രധാന ആവശ്യമായാണ് ട്രംപ് കാണുന്നത്.

ഗ്രീന്‍ലാന്‍ഡ് വാങ്ങാനുള്ള ഡൊണള്‍ഡ് ട്രംപിന്റെ താല്‍പ്പര്യം 2019 മുതലാണ് ഉടലെടുത്തത്.അമേരിക്കയ്ക്ക് കാര്യമായ സാമ്പത്തിക,പാരിസ്ഥിതിക സഹായങ്ങള്‍ ഗ്രീന്‍ലാന്‍ഡ് വഴി നേടാന്‍ കഴിയും.വടക്കേ അമേരിക്കയ്ക്കും യൂറോപ്പിനും ഇടയിലുള്ള ഗ്രീന്‍ലാന്‍ഡിന്റെ സ്ഥാനം മിസൈല്‍ ഭീഷണികള്‍ നിരീക്ഷിക്കുന്നതിനും പ്രതിരോധ നടപടികള്‍ ചെയ്യുന്നതിനും ഏറെ സഹായകരമാണ്.

മൊബൈല്‍ ഫോണുകള്‍,ഇലക്ട്രിക് വാഹനങ്ങള്‍,ആയുധങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന അപൂര്‍വ മൂലകങ്ങള്‍ ഉള്‍പ്പെടെ സാങ്കേതികവിദ്യയ്ക്കും പ്രതിരോധത്തിനും ആവശ്യമായ ധാതുക്കളാല്‍ സമ്പന്നമാണ് ഗ്രീന്‍ലാന്‍ഡ്.മാത്രമല്ല,അവിടെ മഞ്ഞുരുകുന്നത് വഴി പതിയെ പുതിയ ജലപാതകള്‍ തുറക്കുന്നതിലേക്ക് കാര്യങ്ങൾ നയിക്കും. 

ഗ്രീന്‍ലാന്‍ഡിലും ആര്‍ട്ടിക് മേഖലയിലും വര്‍ധിച്ച് വരുന്ന റഷ്യയുടേയും ചൈനയുടെയും സ്വാധീനത്തെ ചെറുക്കാനും കൂടിയാണ് നിലവിലെ ട്രംപിന്റെ പരാക്രമങ്ങള്‍. ദ്വീപ് ഏറ്റെടുക്കാന്‍ അമേരിക്ക താല്‍പര്യം കാണിക്കുന്നത് ഇതാദ്യമല്ല.1867-ല്‍ പ്രസിഡന്റ് ആന്‍ഡ്രൂ ജോണ്‍സന്റെ കീഴില്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഗ്രീന്‍ലാന്‍ഡിന്റെ വിഭവങ്ങളും സ്ഥലവും ഏറ്റെടുക്കുന്നതിനുള്ള താല്‍പര്യം ചൂണ്ടിക്കാണിച്ചിരുന്നു.എന്നാല്‍ ഔപചാരികമായ ശ്രമങ്ങളൊന്നും അന്ന് നടത്തിയില്ല.ഒരു വലിയ റിയല്‍ എസ്റ്റേറ്റ് ഇടപാടായി ഗ്രീന്‍ലാന്‍ഡിനെ കാണുന്ന അമരിക്കയ്ക്കെതിരെ വന്‍ പ്രതിരോധ നടപടികളാണ് ഗ്രീന്‍ലാന്‍ഡെടുത്തിരിക്കുന്നത്.

രണ്ട് പുതിയ പരിശോധന കപ്പലുകള്‍,രണ്ട് ദീര്‍ഘദൂര ഡ്രോണുകള്‍, രണ്ട് അധിക ഡോഗ് സ്ലെഡ് ടീമുകള്‍ എന്നിവയാണ് പ്രതിരോധത്തിന്റെ ഭാഗമായി പ്രദേശത്ത് വിന്യസിക്കുക.തലസ്ഥാനമായ നൂക്കിലെ ആര്‍ട്ടിക് കമാന്‍ഡില്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും എഫ്-35 സൂപ്പര്‍സോണിക് യുദ്ധവിമാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഗ്രീന്‍ലാന്‍ഡിലെ മൂന്ന് പ്രധാന സിവിലിയന്‍ വിമാനത്താവളങ്ങളില്‍ നവീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ഇതുവരെ ഗ്രീന്‍ലാന്‍ഡിലെ സൈനികശേഷി വികസിപ്പിക്കുന്നതില്‍ ഡെന്‍മാര്‍ക്ക് കാര്യമായ ശ്രദ്ധ ചെലുത്തിയിരുന്നില്ല.എന്നാല്‍ പ്രദേശത്തെ റഷ്യയുടേയും ചൈനയുടേയും സ്വാധീനം വര്‍ധിച്ചതും നിലവിലെ ട്രംപിന്റെ പ്രസ്താവനയുമെല്ലാം കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണ്.

ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുരുകിയുണ്ടാകുന്ന ജലപാതയും ആര്‍ക്കും കടന്ന് ചെല്ലാന്‍ സാധിക്കാത്ത കരഭാഗമല്ലാത്ത ഗ്രീന്‍ലാന്‍ഡിലെ സമുദ്രത്തിനടിയിലുള്ള വലിയ തോതിലുള്ള എണ്ണ നിക്ഷേപവുമാണ് ലോക രാജ്യങ്ങളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്.അത് അറിയുന്നതുകൊണ്ട് തന്നെയാണ് ഗ്രീന്‍ലാന്‍ഡുകാര്‍ ആരെയും അങ്ങോട്ടേക്ക് അടുപ്പിക്കാത്തതും.ഒരുപക്ഷെ ഡെന്‍മാര്‍ക്കിന്റെ കീഴിലല്ലാതെ ഒരു സ്വതന്ത്ര രാജ്യമായിരുന്നെങ്കില്‍ ഗ്രീന്‍ലാന്‍ഡിന് ഈ നിക്ഷേപങ്ങളെല്ലാം തന്നെ വലിയ തോതില്‍ വില്‍ക്കാനും വ്യവയാസം നടത്താനും സാമ്പത്തികപരമായി വലിയൊരു ശക്തിയാകാനും സാധിക്കുമായിരുന്നു.എന്നാല്‍ ഗ്രീന്‍ലാന്‍ഡിനെ വിട്ടുകൊടുക്കില്ലെന്ന് മാത്രമല്ല,ഗ്രീന്‍ലാന്‍ഡിനായി നിരവധി സാമ്പത്തിക സബ്സിഡികളും മറ്റും ഡെന്‍മാര്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ട്.കാരണം ഗ്രീന്‍ലാന്‍ഡിനെ കൈവിട്ടു കളഞ്ഞാല്‍ ഡെന്‍മാര്‍ക്കും പെടും.ഗ്രീന്‍ലാന്‍ഡിലെ ഉറവിടങ്ങളാണ് ഇവരുടെയും നിലനില്‍പ്പിന് അടിസ്ഥാനം.ഭാവിയെ വളര്‍ത്താന്‍ വരെ ശേഷിയുള്ള നിരവധി ശ്രോതസുകളാണ് ഗ്രീന്‍ലാന്‍ഡില്‍ അവേശഷിക്കുന്നത്.

france nato trump