ഇസ്രയേല്‍ വലിയ പ്രതിസന്ധിയിലാണ്.വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷങ്ങള്‍ ഇസ്രയേലിനെ ക്ഷീണിപ്പിച്ചിരിക്കുന്നു.ജനങ്ങള്‍ക്കും മടുത്തു തുടങ്ങിയെന്നു വേണം കരുതാന്‍.കാരണം പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.ഗസയില്‍ ഹമാസ് തടവിലാക്കിയ ബന്ദികളുടെ ബന്ധുക്കള്‍ നെതന്യാഹുവിനെ കൊലയാളി എന്നു പോലും പരസ്യമായി അധിക്ഷേപിച്ചു.ഗസയില്‍ മാത്രമല്ല, സിറിയയിലും യമനിലും ലബനനിലും ഇറാനിലും ഇസ്രയേല്‍ ആക്രമണം നടത്തുന്നുണ്ട്.
നെതന്യാഹുവിന്റെ യുദ്ധക്കൊതി ഇസ്രയേല്‍ സൈനികരുടെ മനോവീര്യം കെടുത്തുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.നിര്‍ബന്ധിത സൈനിക സേവനത്തിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.മാത്രമല്ല, ജീവനൊടുക്കുന്ന സൈനികരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ടെന്ന് അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.ഇസ്രയേല്‍ സൈന്യത്തിനും വലിയ നാശമാണ് ഗാസയില്‍ ഉണ്ടായിരിക്കുന്നത്.ഗസയില്‍ സൈന്യത്തിലുണ്ടായ ആളപായത്തിന്റെ കണക്ക് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് പുറത്തുവിട്ടിരിക്കുന്നു.
2023 ഒക്ടോബര്‍ മുതല്‍ ഇതുവരെ 891 സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് ഐഡിഎഫ് പറയുന്നത്.സൈന്യത്തിലെ ആത്മഹത്യയും കൂടിയിട്ടുണ്ട്. 38 സൈനികരാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജീവനൊടുക്കിയത്.
2023ല്‍ മാത്രം 558 ഇസ്രായേല്‍ സൈനികരാണ് കൊല്ലപ്പെട്ടത്.2024ല്‍ 363 പേര്‍ക്കും ജീവന്‍ നഷ്ടമായി.ആകെ മരണസംഖ്യയില്‍ 801 പേരും യുദ്ധത്തിനിടയിലാണ് കൊല്ലപ്പെട്ടത്.മറ്റു സംഭവങ്ങളിലായി മരിച്ചവരും ആത്മഹത്യ ചെയ്തവരുമാണു ബാക്കിയുള്ളവര്‍.5,500 സൈനികര്‍ക്ക് യുദ്ധത്തില്‍ പരിക്കേറ്റതായും ഐഡിഎഫ് കണക്കില്‍ പറയുന്നു.ഭൂരിഭാഗം പേരും ഗസ്സയിലാണ് കൊല്ലപ്പെട്ടത്.
2023ല്‍ 329ഉം 2024ല്‍ 390ഉം ഇസ്രായേല്‍ സൈനികരാണ് ഗസ്സയില്‍ മരിച്ചത്.ബാക്കിയുള്ളവരെല്ലാം ലബനനിലും വെസ്റ്റ് ബാങ്കിലുമായാണ് കൊല്ലപ്പെട്ടത്.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സൈനികര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുകയും മരണസംഖ്യ ഉയരുകയും ചെയ്തിട്ടുണ്ടെന്നും ഐഡിഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.അമേരിക്കയില്‍ ബൈഡന്‍ മാറി ട്രംപ് അധികാരത്തില്‍ വരുകയാണ്.ബൈഡനെ പോലെ മിതവാദിയല്ല ട്രംപ്. തീവ്രവും ഭ്രാന്തവുമായ തീരുമാനങ്ങളുടെ പേരില്‍ കുപ്രസിദ്ധനാണ് ട്രംപ്.സ്വാഭാവികമായും ഇസ്രയേലിനും നെതന്യാഹുവിനും അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്.എന്നാല്‍, മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞിരിക്കുകയാണ് ട്രംപ്.ഇത് നെതന്യാഹുവിനെ അമ്പരപ്പിച്ചിരിക്കുകയാണ്.അമേരിക്കയെ എങ്ങനെയും കൂടെ നിര്‍ത്തിയേ പറ്റൂ.അതിനുള്ള മാര്‍ഗ്ഗങ്ങളാണ് ഇസ്രയേല്‍ തേടുന്നത്.അതിന് ഒറ്റ മാര്‍ഗ്ഗമേയുള്ളൂ. അമേരിക്കയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുക.അതിന്റെ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.എട്ട് ബില്യണ്‍ ഡോളറിന്റെ അതായത് ഏകദേശം 68,613 കോടി രൂപയുടെ ആയുധങ്ങളാണ് ഇസ്രയേലിന് അമേരിക്ക നില്‍ക്കാനൊരുങ്ങുന്നത്. ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പ്രസിഡന്റ് ജോ ബൈഡന് സ്ഥാനമൊഴിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. അതിനിടെയാണ് യുഎസിന്റെ തിരക്കിട്ട ആയുധവില്‍പന. മിസൈലുകളും ഷെല്ലുകളും മറ്റ് യുദ്ധസാമഗ്രികളും അടങ്ങിയ വന്‍ ആയുധശേഖരമാണ് യുഎസ് ഇസ്രായേലിന് വില്‍ക്കുന്നത്. ആയുധങ്ങള്‍ വില്‍ക്കാന്‍ ഹൗസ് സെനറ്റ് കമ്മിറ്റികളുടെ അംഗീകാരം ആവശ്യമാണ്.കഴിഞ്ഞ ആഗസ്റ്റില്‍ 20 ബില്യണ്‍ ഡോളറിന്റെ സൈനികോപകരണങ്ങള്‍ ഇസ്രായേലിന് വില്‍ക്കാന്‍ യുഎസ് അംഗീകാരം നല്‍കിയിരുന്നു.യുദ്ധവിമാനങ്ങളും മറ്റ് സൈനിക ഉപകരണങ്ങളും അടങ്ങിയതായിരുന്നു ഈ ഡീല്‍.ഏറ്റവും പുതിയ കരാറില്‍ എയര്‍ ടു എയര്‍ മിസൈലുകള്‍, ഹെല്‍ഫയര്‍ മിസൈലുകള്‍, പീരങ്കി ഷെല്ലുകള്‍, ബോംബുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
അമേരിക്കയാണ് ഇസ്രയേലിന്റെ പ്രധാന ശക്തി. ഇസ്രായേലിന് അമേരിക്ക ഉദാരമായി ആയുധങ്ങളും മറ്റു സഹായങ്ങളും നല്‍കിയിട്ടുണ്ട്. ഇസ്രയേലിന് ഏറ്റവുമധികം ആയുധങ്ങള്‍ വിതരണം ചെയ്യുന്ന രാജ്യവും യുഎസാണ്.സായുധ യുദ്ധങ്ങളെക്കുറിച്ച് പഠനം നടത്തുന്ന സ്റ്റോക്ക്ഹോം ഇന്‍ര്‍നാഷണല്‍ പീസ് റീസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റ കണക്കനുസരിച്ച് 2019 നും 2023 നും ഇടയില്‍ ഇസ്രായേലിലേക്കുള്ള ആയുധ ഇറക്കുമതിയുടെ 69 ശതമാനവും യുഎസില്‍ നിന്നായിരുന്നു.2024 മേയ് മാസത്തില്‍ ഇസ്രയേലിന് സ്‌ഫോടക വസ്തുക്കള്‍ നല്‍കുന്നത് അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നു.പലസ്തീനിലെ റഫയില്‍ ഇസ്രായേല്‍ ശക്തമായ കരയുദ്ധം നടത്തുമെന്ന ആശങ്കയിലായിരുന്നു നടപടി.എന്നാല്‍, ബൈഡന്റെ നടപടിയില്‍ റിപബ്ലിക്കന്‍ നേതാക്കള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.നെതന്യാഹുവും ബൈഡനെ വിമര്‍ശിച്ചിരുന്നു.പിന്നാലെ ബൈഡന്‍ ഇസ്രായേലിനെതിരെ ചുമത്തിയ ആയുധ ഇടപാടുകളിലെ താത്കാലിക വിലക്ക് പിന്‍വലിച്ചു.