തെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിൻ്റെ വസതിക്ക് മുന്നിലെ പ്രതിഷേധം തുടരുന്നു. വെസ്റ്റ് ജറുസലേമിലും സിസേറിയയിലെ നെതന്യാഹുവിന്റെ വസതിക്ക് മുന്നിലുമാണ് പ്രതിഷേധം. എല്ലാദിവസവും പ്രതിഷേധിക്കുമെന്നും ഇസ്രായേലിൽ സർക്കാർ മാറുന്നത് വരെ ഇതിൽ നിന്നും ഒരടി പിന്നോട്ട് മാറില്ലെന്നും പ്രതിഷേധക്കാർ അറിയിച്ചു.
വ്യാഴാഴ്ച ഇസ്രായേലിലെ റോഡുകൾ പ്രതിഷേധക്കാർ ഉപരോധിച്ചിരുന്നു. ഇസ്രായേൽ സർക്കാറിൽ മാറ്റമുണ്ടാകണം. ഹമാസിന്റെ തടവിലുള്ള ബന്ദികളെ തിരിച്ചെത്തിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ബന്ദികളെ തിരിച്ചെത്തിക്കുന്നതിന് വേണ്ടി ഹമാസുമായി കരാറിലൊപ്പിടാൻ നെതന്യാഹുവിന് ഒരു താൽപര്യവുമില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
ശനിയാഴ്ച തെൽ അവീവ്, ജറുസലേം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. പ്രതിഷേധത്തിലൂടെ മാത്രമേ നെതന്യാഹുവിനെ സമ്മർദത്തിലാക്കാൻ കഴിയുവെന്നും പ്രതിഷേധം നടത്തുന്നവരുടെ പക്ഷം.