പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ലോകം; സംസ്ഥാനത്ത് വിപുലമായ ക്രമീകരണങ്ങള്‍

ഫോര്‍ട്ട് കൊച്ചിയിലെ പുതുവത്സരാഘോഷത്തിന് സമാനമായി ഇത്തവണ വെള്ളാറിലെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ പാപ്പാഞ്ഞിയെ കത്തിക്കും. ഇതിനായി 10 കലാകാരന്മാര്‍ ചേര്‍ന്ന് 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെയാണ് തയ്യാറാക്കിയിട്ടുള്ളത്.

author-image
Biju
New Update
kochi

തിരുവനന്തപുരം: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിനില്‍ക്കുകയാണ് ലോകം. പസഫിക് സമുദ്രത്തിലെ കിരിബത്തി ദ്വീപിലാണ് 2026 ആദ്യമെത്തുക. അതേസമയം, സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ആഘോഷങ്ങള്‍ക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പലയിടങ്ങളിലും ഗതാഗത നിയന്ത്രണവും ഉണ്ട്. തലസ്ഥാനത്ത് കോവളം, വര്‍ക്കല ബീച്ചുകള്‍ മുതല്‍ നഗരത്തിലെ ആഢംബര ഹോട്ടലുകള്‍ വരെ നീളുന്ന ആഘോഷ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

ഫോര്‍ട്ട് കൊച്ചിയിലെ പുതുവത്സരാഘോഷത്തിന് സമാനമായി ഇത്തവണ വെള്ളാറിലെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ പാപ്പാഞ്ഞിയെ കത്തിക്കും. ഇതിനായി 10 കലാകാരന്മാര്‍ ചേര്‍ന്ന് 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെയാണ് തയ്യാറാക്കിയിട്ടുള്ളത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കര്‍ശനമായ ഗതാഗത ക്രമീകരണങ്ങളും നഗരത്തില്‍ ഒരുക്കിയിട്ടുണ്ട്. കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ വൈകുന്നേരം 6 മണി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചിയില്‍ കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. ഉച്ചക്ക് 2 മണി മുതല്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് വാഹനങ്ങള്‍ കടത്തി വിടില്ല. റെഡ് സോണില്‍ ഡ്രോണ്‍ ഉപയോഗിച്ചാല്‍ നടപടി എടുക്കുമെന്നും കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.

അതേസമയം, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇന്ന് ബാറുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവര്‍ത്തിക്കും. രാവിലെ 11 മുതല്‍ രാത്രി 11വരെയാണ് ബാറുകളുടെ സാധാരണ പ്രവര്‍ത്തന സമയം. ബാര്‍ ഹോട്ടല്‍ ഉടമകളുടെ ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഒരു മണിക്കൂര്‍ സമയം നീട്ടി ഉത്തരവ് ഇറക്കിയത്.