/kalakaumudi/media/media_files/2025/10/15/whatsapp-image-2025-10-14-at-4-2025-10-15-08-55-03.jpeg)
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ 80-ാമത് പൊതുസഭയുടെ ഭാഗമായി ഡികോളനൈസേഷൻ വിഷയത്തിൽ നടന്ന ചർച്ചയിൽ പാകിസ്ഥാനെതിരെ ശക്തമായ വിമർശനവുമായി എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഇന്ത്യൻ പ്രതിനിധി സംഘത്തിലെ അംഗമെന്ന നിലയിൽ നടത്തിയ പ്രസംഗത്തിൽ, ഭീകരവാദത്തെ രാജ്യനീതിയുടെ ഉപാധിയാക്കുന്ന പാകിസ്ഥാന്റെ നടപടിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
ഇന്ത്യൻ കേന്ദ്ര ഭരണ പ്രദേശമായ ജമ്മുവിനെയും കശ്മീരിനെയും കുറിച്ച് കളവും വ്യാജവും പ്രചരിപ്പിക്കാൻ പാകിസ്ഥാൻ ഐക്യരാഷ്ട്രസഭ പോലുള്ള മഹത്തായ വേദിയെ ദുരുപയോഗം ചെയ്യുന്നത് ഖേദകരമാണ്. ഭീകരത, ആക്രമണം, സങ്കുചിതത്വം, അസഹിഷ്ണുത, തീവ്രവാദം എന്നിവയുടെ മൂലസ്ഥാനമാണ് പാകിസ്ഥാൻ.
ഭീകരവാദം രാജ്യനീതിയുടെ ഉപാധിയായി ഉപയോഗിക്കുന്നതിൽ കുപ്രസിദ്ധി നേടിയ ഒരു രാജ്യം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിനെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നത് വിരോധാഭാസമാണ്. ഈ വർഷം ഏപ്രിലിൽ പാകിസ്ഥാൻ പരിശീലനം നൽകി സ്പോൺസർ ചെയ്ത ഭീകരവാദികൾ ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 നിരപരാധികളായ പൗരന്മാരെ കൊലപ്പെടുത്തിയ സംഭവം എം.പി. ചൂണ്ടിക്കാട്ടി.
സൈനിക ആധിപത്യം, വ്യാജ തിരഞ്ഞെടുപ്പുകൾ, ജനകീയ നേതാക്കളെ തടവിലാക്കൽ, രാജ്യം സ്പോൺസർ ചെയ്യുന്ന ഭീകരത എന്നിവയ്ക്ക് റെക്കോർഡ് സ്ഥാപിച്ചിട്ടുള്ള പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയിൽ ധർമ്മോപദേശപ്രഭാഷണം നടത്തുന്നതിൽ നിന്നും വിട്ടുനിൽക്കണം.
പാകിസ്ഥാൻ നിയമവിരുദ്ധമായി കൈയേറിയ പ്രദേശങ്ങളിൽ (PoK) നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കാൻ പാകിസ്ഥാൻ തയ്യാറാകണം. സൈനിക അധിനിവേശ അടിച്ചമർത്തൽ, ക്രൂരത, വിഭവങ്ങളുടെ നിയമവിരുദ്ധമായ ചൂഷണം എന്നിവയ്ക്കെതിരെ പ്രദേശത്തെ ജനങ്ങൾ തുറന്ന കലാപത്തിലാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കുള്ളിൽ മാത്രം അടിസ്ഥാന സൗകര്യങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ നിരപരാധികളായ നിരവധി സാധാരണ പൗരന്മാരെയാണ് പാകിസ്ഥാൻ സേന കൊലപ്പെടുത്തിയത്.
കൊളോണിയലിസത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പങ്ക്:
കൊളോണിയലിസത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ഒരു ലോക ചാമ്പ്യനും നേതൃപരമായ ശബ്ദവുമാണ്.
കോളനിവത്കരിക്കപ്പെട്ട രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം നൽകുന്നതിനായി 1962-ൽ സ്ഥാപിതമായ ഡികോളനൈസേഷൻ കമ്മിറ്റിയുടെ (C-24) ആദ്യ അധ്യക്ഷനായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഈ പ്രക്രിയ ഇപ്പോഴും അപൂർണ്ണമാണ്. സ്വയം ഭരണമില്ലാത്ത 17 ഭൂപ്രദേശങ്ങൾ ഇനിയും കൊളോണിയൽ വിമുക്ത പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിലാണ്.
സ്വയം നിർണയ തത്വത്തെ കോളനി വിമുക്തമാക്കാനുള്ള മഹത്തായ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഉപാധിയായി കാണണമെന്ന് എം.പി. ഊന്നിപ്പറഞ്ഞു.സ്വയംഭരണമില്ലാത്ത പ്രദേശങ്ങളിലെ ജനങ്ങളുടെ ന്യായമായ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനായി അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് വിഭവങ്ങൾ തിരിച്ചുവിടാൻ കമ്മിറ്റി ശ്രമിക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി. ആവശ്യപ്പെട്ടു.