പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും വായു ശുദ്ധീകരിക്കുന്നതിനുമുള്ള നീക്കത്തിന്‍റെ ഭാഗമായി, ഫ്രാൻസിൽ പൊതു ഇടങ്ങളിലെ പുകവലി കർശനമായി നിരോധിക്കുന്നു. 2025 ജൂലൈ 1 മുതലാണ് ഫ്രാന്‍സിലെ തുറസായ പൊതുവിടങ്ങളിൽ പുകവലി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ നിയന്ത്രണങ്ങൾ പ്രകാരം ബീച്ചുകൾ, പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിലും സ്കൂളുകൾക്ക് സമീപത്തും പുകവലിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
ഇലക്ട്രോണിക് സിഗരറ്റുകൾക്ക് ഇപ്പോൾ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും, വാപ്പിംഗ് ഉൽപ്പന്നങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. നിയന്ത്രണം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി "കുട്ടികളുള്ളിടത്ത് പുകയില അപ്രത്യക്ഷമാകണം" എന്നാണ് ഫ്രാൻസിന്‍റെ ആരോഗ്യ - കുടുംബ മന്ത്രി കാതറിൻ വൗട്രിൻ പ്രഖ്യാപിച്ചിരിക്കുന്നത്.
പുകവലി നിരോധനം ലംഘിക്കുന്നവർക്ക് €114 (ഏകദേശം 11,063 രൂപ) പിഴ ചുമത്തും. മുനിസിപ്പൽ പോലീസാണ് ഈ നടപടി നടപ്പിലാക്കുക, പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള പിന്തുണ സംവിധാനങ്ങൾ വർദ്ധിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. 2032 ആകുമ്പോഴേക്കും 'പുകയില രഹിത തലമുറ'യെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഫ്രാൻസിന്‍റെ 2023–2027 -ലെ ദേശീയ പുകയില വിരുദ്ധ പരിപാടിയുടെ ഭാഗമാണ് ഈ രാജ്യവ്യാപക നിരോധനം.
പുകയില സംബന്ധമായ രോഗങ്ങൾ കാരണം നിലവിൽ ഫ്രാൻസിൽ പ്രതിവർഷം ഏകദേശം 75,000 മരണങ്ങളാണ് സംഭവിക്കുന്നതെന്ന് കണക്കുകൾ തെളിയിക്കുന്നു. ഫ്രാൻസിലെ മുതിർന്ന പൗരന്മാരിൽ ഏകദേശം 23 % പേർ ദിവസവും പുകവലിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യൂറോപ്പിലെ ഏറ്റവും ഉയർന്ന പുകവലി നിരക്കുകളിൽ ഒന്നാണ് ഇത്. ആരോഗ്യ, പാരിസ്ഥിതിക ആശങ്കകൾ കൂടി പരിഗണിച്ചാണ് ഈ നിരോധനം നടപ്പാക്കാനുള്ള തീരുമാനം.
ഇൽ-ഡി-ഫ്രാൻസിലുള്ള വായു മലിനീകരണം ഓരോ വർഷവും 7 അകാല മരണങ്ങൾക്കും ആസ്മ, ശ്വാസകോശ അണുബാധ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്കും കാരണമാകുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്ലാസ്റ്റിക് കുപ്പികൾ കഴിഞ്ഞാൽ ഫ്രഞ്ച് ബീച്ചുകളിൽ ഏറ്റവും അധികമായി കാണപ്പെടുന്ന രണ്ടാമത്തെ മാലിന്യം സിഗരറ്റ് കുറ്റികളാണെന്നും ഇത് ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഇനിയും അവഗണിച്ചു കൂടെന്നുമാണ് സർക്കാരിന്‍റെ നിലപാട്.