not the final word israels pm netanyahu warns strikes in lebanon
ജറുസലേം: ഇസ്രായേലിൽ ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ലെബനന് മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലെബനനിൽ നടത്തിയ ആക്രമണങ്ങൾ ഒരിക്കലും അവസാനമല്ലെന്ന് നെതന്യാഹു പറയുന്നു. ഹിസ്ബുള്ളയെ തകർക്കാൻ അപ്രതീക്ഷിത പ്രഹരങ്ങളാണ് നൽകുന്നത്. വടക്കൻ മേഖലയിലുള്ള ഞങ്ങളുടെ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് വേണ്ടിയുള്ള നീക്കം കൂടിയാണിത്. ഇത് ഒന്നിന്റേയും അവസാനമല്ലെന്ന കാര്യം ആവർത്തിക്കുകയാണെന്നും നെതന്യാഹു കാബിനറ്റ് യോഗത്തിൽ വ്യക്തമാക്കി.
രാജ്യത്തിന്റെ അവകാശങ്ങൾക്ക് മേൽ കടന്നുകയറാൻ ആരേയും അനുവദിക്കില്ലെന്നും, അത്തരത്തിൽ ആക്രമിക്കുന്നവർക്ക് തിരിച്ചും അതേ രീതിയിൽ മറുപടി നൽകുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഗലീലിയിലെ സാധാരണക്കാരായ ആളുകളേയും ഇസ്രായേൽ സൈന്യത്തേയും ലക്ഷ്യമിട്ടെത്തിയ റോക്കറ്റുകളാണ് തകർത്തത്. ഇസ്രായേലിലേക്ക് ഹിസ്ബുള്ള അയച്ച ഡ്രോണുകൾ പ്രതിരോധ സേന തകർത്തിരുന്നു. ടെൽ അവീവിന് സമീപമുള്ള മൊസാദിന്റെ ആസ്ഥാനം ലക്ഷ്യമിട്ടാണ് ഈ ഡ്രോണുകൾ എത്തിയതെന്നാണ് വിവരം.
മൊസാദ് ആസ്ഥാനം ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങൾ ശക്തമായി തന്നെ പ്രതിരോധിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ സേന പറയുന്നു. കഴിഞ്ഞ ദിവസം ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മുന്നൂറിലധികം റോക്കറ്റുകളാണ് ഹിസ്ബുള്ള വിക്ഷേപിച്ചത്. പിന്നാലെ ഹിസ്ബുള്ളയുടെ റോക്കറ്റ് ലോഞ്ചർ കേന്ദ്രങ്ങളിൽ ഇസ്രായേലും തിരിച്ചടിച്ചിരുന്നു. യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സ്വയം പ്രതിരോധത്തിനുള്ള ഇസ്രായേലിന്റെ അവകാശങ്ങളെ എല്ലാ രീതിയിലും പിന്തുണയ്‌ക്കുമെന്ന് അമേരിക്ക അറിയിച്ചു.