/kalakaumudi/media/media_files/2025/08/15/putin-2025-08-15-13-30-59.jpg)
മോസ്‌കോ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് അലാസ്‌കയില്‍ നടക്കും.
യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ നേതാക്കളുമായി ബുധനാഴ്ച വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തിയശേഷമാണ് ട്രംപ് ചര്‍ച്ചയ്ക്ക് എത്തുന്നത്. മൂന്നു വര്‍ഷമായി തുടരുന്ന റഷ്യ യുക്രൈന്‍ യുദ്ധത്തിന് പരിഹാരം തേടിയാണ് ചര്‍ച്ച. നേതാക്കള്‍ തമ്മിലുള്ള കൂടികാഴ്ചയ്ക്ക് ശേഷം ഇരുപക്ഷത്തെയും പ്രതിനിധി ചര്‍ച്ചയും സംയുക്ത മാധ്യമ സമ്മേളനവും ഉണ്ടാവും.
റഷ്യയില്‍ നിന്ന് എണ്ണവാങ്ങി യുക്രൈന്‍ യുദ്ധത്തെ സഹായിക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യയ്ക്ക് യുഎസ് 50 ശതമാനം തീരുവ പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ വ്യാപാരപങ്കാളികളെ യുഎസ് വേട്ടയാടുന്നത് അംഗീകരിക്കില്ലെന്ന് റഷ്യ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്കും ചര്‍ച്ച നിര്‍ണ്ണായകമാണ്. റഷ്യയ്ക്ക് എതിരെ ഭീഷണി മുഴക്കിയാണ് ട്രംപ് ചര്‍ച്ചയ്ക്ക് എത്തുന്നത്. വഴങ്ങിയില്ലെങ്കില്‍ വലിയ പ്രത്യാഘാതം റഷ്യ നേരിടേണ്ടി വരും എന്നായിരുന്നു വാക്കുകള്‍.
അലാസ്‌കന്‍നഗരമായ ആങ്കറേജിനടുത്തുള്ള യുഎസ് സേനയുടെ ജോയിന്റ് ബേസ് എല്‍മെന്‍ഡോര്‍ഫ്-റിച്ചാര്‍ഡ്സണ്‍ (ജെബിഇആര്‍) താവളത്തിലാണ് ചര്‍ച്ച. റഷ്യയില്‍നിന്ന് 1867-ല്‍ യുഎസ് വാങ്ങിയ പ്രദേശമാണ് അലാസ്‌ക.
യുക്രൈനിന് യുദ്ധത്തോടെ നഷ്ടമായ ഡൊണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക്, ഹെര്‍സോണ്‍, സപൊറീഷ എന്നീ നാല് പ്രവിശ്യകളും നേരത്തെ 2014-ലെ യുദ്ധത്തില്‍ റഷ്യ പിടിച്ചെടുത്ത ക്രമിയയും സംബന്ധിച്ച നിലപാട് ചര്‍ച്ചയുടെ ഗതി നിര്‍ണ്ണയിക്കും. സെലന്‍സ്‌കിയെ പങ്കെടുപ്പിക്കാതെ ചര്‍ച്ച നടത്തുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ എതിര്‍പ്പ് പ്രകടമാക്കിയിരുന്നു.
ചര്‍ച്ചയുടെ ഒരുക്കങ്ങള്‍ തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനും തമ്മില്‍ അലാസ്‌കയില്‍ നടക്കുന്ന യുക്രൈന്‍ സമാധാനചര്‍ച്ച പരാജയപ്പെട്ടാല്‍ ഇന്ത്യയ്ക്ക് കൂടുതല്‍ തീരുവ ചുമത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഭീഷണി മുഴക്കിയിരുന്നു.
റഷ്യയില്‍നിന്ന് എണ്ണവാങ്ങി യുക്രൈന്‍യുദ്ധത്തിന് സഹായിക്കുന്നു എന്നാരോപിച്ച് ട്രംപ് ഇന്ത്യയ്ക്ക് 25 ശതമാനം പ്രതികാര ചുങ്കം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇന്ത്യക്കുള്ള ആകെ തീരുവ 50 ശതമാനമായി.