ഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ എട്ട് പേർ കൊല്ലപ്പെട്ടതായാണ് പാക് സൈന്യം വ്യക്തമാക്കിയത്. ഇത് തള്ളുന്നതാണ് മാധ്യമ വാർത്തകൾ. അതേസമയം ഭീകരൻ മസൂദ് അസറിൻ്റെ കുടുംബാംഗങ്ങളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം ഇന്ത്യൻ പ്രതിരോധ സേനകളും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ ഭീകര കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും സാധാരണക്കാരെ ആരെയും കൊലപ്പെടുത്തിയില്ലെന്നും വ്യക്തമാക്കിയിരുന്നു.
മുറിദ്കെ, ബഹവൽപൂർ, കോട്‌ലി, ഗുൽപൂർ, ഭീംബർ, ചക് അമ്രു, സിയാൽകോട്ട്, മുസാഫറാബാദ് എന്നീ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. ഈ ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ ഇന്നലെ രാത്രി 1.05 മുതൽ 25 മിനിറ്റിനിടെ നടത്തിയ ആക്രമണത്തിൽ 70 ഭീകരരെ വധിച്ചെന്നാണ് ഇന്ത്യൻ സേനാ വിഭാഗങ്ങൾ പറയുന്നത്. 24 മിസൈലുകൾ ഇന്ത്യ തൊടുത്തത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു. ഇതിൽ കൊല്ലപ്പെട്ട 14 പേർ ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ തലവനായ മസൂദ് അസറിൻ്റെ കുടുംബത്തിൽ നിന്നുള്ളവരാണ്. മസൂദ് അസറിൻ്റെ സഹോദരിയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.