/kalakaumudi/media/media_files/2025/09/11/pak-2025-09-11-22-29-41.jpg)
ഇസ്ലാമാബാദ് : പാകിസ്ഥാന്‍ ജീവിക്കാന്‍ സുരക്ഷിതമല്ലെന്നാണ് ഉന്നത സൈനിക നേതാക്കളുടെ കുടുംബങ്ങള്‍ പോലും വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ എന്നെന്നേക്കുമായി രാജ്യം വിട്ടിരിക്കുകയാണ് പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിന്റെ ഭാര്യയും കുടുംബവും. മെയ് ആദ്യവാരം നടന്ന ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം വൈകാതെ തന്നെ അമേരിക്കയിലേക്ക് കുടിയേറിയ സയ്യിദ ഇറാം ഇപ്പോള്‍ അമേരിക്കന്‍ പൗരത്വവും സ്വന്തമാക്കി.
ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിക്കുകയും പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ നശിപ്പിക്കുകയും ചെയ്തപ്പോള്‍, പാകിസ്ഥാനിലെ നിരവധി ഉന്നതര്‍ അവരുടെ കുടുംബങ്ങളെ രാജ്യത്ത് നിന്ന് മാറ്റിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ പോലും തന്റെ ഭാര്യയെയും കുടുംബത്തെയും അമേരിക്കയിലേക്ക് അയക്കുകയായിരുന്നു.
തുടര്‍ന്ന് ജൂണ്‍ ആദ്യവാരത്തില്‍ അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷിച്ച സയ്യിദ ഇറാമിന് വെറും മൂന്നുമാസത്തിനുള്ളില്‍ തന്നെ പൗരത്വം ലഭിക്കുകയും ചെയ്തു എന്നുള്ളതും ശ്രദ്ധേയമാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പാകിസ്ഥാനിലെ ബിസിനസിന് എല്ലാ സഹായങ്ങളും നല്‍കുന്നതിന് അസിം മുനീറിന് നല്‍കിയ സമ്മാനമാണ് യുഎസ് അദ്ദേഹത്തിന്റെ ഭാര്യക്ക് നല്‍കിയ പൗരത്വം എന്നാണ് പറയപ്പെടുന്നത്.
പാകിസ്ഥാനിലെ സൈനിക മേധാവികള്‍ വിരമിച്ച ശേഷം അവരുടെ രാജ്യം വിടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. അഷ്ഫാഖ് കയാനി, റാഹില്‍ ഷെരീഫ് തുടങ്ങി സ്ഥാനമൊഴിയുന്ന സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ വരെ പാകിസ്ഥാന്‍ വിട്ട് വിവിധ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറി. പാകിസ്ഥാനിലെ അരക്ഷിതാവസ്ഥയും ദാരിദ്ര്യവും അവികസനവും ആണ് സമ്പന്നരായവരെ രാജ്യംവിട്ട് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്നത്.
മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ബ്രിട്ടനില്‍ സ്ഥിരതാമസമാക്കിയിട്ട് വര്‍ഷങ്ങളായി. പ്രതിപക്ഷത്തെ മറിയം നവാസ് മുതല്‍ ബിലാവല്‍ ഭൂട്ടോ വരെയുള്ള പ്രധാന നേതാക്കള്‍ക്കെല്ലാം തന്നെ ബ്രിട്ടീഷ് പൗരത്വമുണ്ട്. രാഷ്ട്രീയത്തിനും സ്ഥാനമാനങ്ങള്‍ക്കും മാത്രം പാകിസ്താനില്‍ നില്‍ക്കുകയും അഴിമതികളിലൂടെ വലിയ സമ്പത്ത് സമ്പാദിച്ച് വിദേശത്തേക്ക് കുടിയേറുന്നതും ആണ് ഇപ്പോള്‍ പാകിസ്താന്‍ രാഷ്ട്രീയ നേതാക്കള്‍ തുടര്‍ന്നു വരുന്ന രീതി.