ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയെന്ന് റിപ്പോർട്ട്. 46 പേർക്ക് പരിക്കേറ്റു. വാർത്താ ഏജൻസിയാണ് പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത്. വാർത്താ സമ്മേളനത്തിലാണ് പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്.
26 പേർ മരിച്ചു എന്നാണ് നേരത്തെ പാകിസ്ഥാൻ ഔദ്യോഗികമായി അറിയിച്ചിരുന്നത്. ഒൻപത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. വാർത്താസമ്മേളനത്തിൽ സൈനിക ഉദ്യോഗസ്ഥർ ഇന്ത്യയ്ക്കെതിരെ വർഗീയമായ പരാമർശങ്ങളും നടത്തി. സഹതാപം പിടിച്ചുപറ്റാനുള്ള വാദങ്ങളും ഉയർത്തി. ഇന്ത്യയുടെ സൈനിക വിമാനങ്ങൾ വെടിവച്ചിട്ടു എന്ന വ്യാജ വാദവും നേരത്തെ ഉന്നയിച്ചിരുന്നു.
അതിനിടെ പാകിസ്ഥാൻ ജനതയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് സംസാരിച്ചു. ഇന്ത്യക്കെതിരെ യുദ്ധ ഭീഷണി മുഴക്കുകയാണ് രാജ്യത്തെ അഭിസംബോധന ചെയ്ത ഷഹബാസ് ഷരീഫ് ചെയ്തത്. പാകിസ്ഥാൻ ഒരടി പിന്നോട്ടില്ലെന്നും തിരിച്ചടി നൽകാൻ ഏതറ്റം വരെയും പോകുമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിൽ കൊല്ലപ്പെട്ട ഭീകരരെയടക്കം രക്തസാക്ഷികൾ എന്ന് വിശേഷിപ്പിച്ചാണ് പാക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.