ലാഹോർ :ഒരു വമ്പന്‍ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്.അഫ്ഗാനിസ്ഥാനിലെ താലിബാന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ ആക്രമണം നടത്തുന്നു. പാക്കിസ്ഥാനില്‍ താലിബാന് അനുകൂലമായും താലിബാന്‍ വിരുദ്ധ ഗ്രൂപ്പുകളുണ്ട്.സര്‍ക്കാരിനുള്ളില്‍ തന്നെ ചേരി തിരിഞ്ഞ് താലിബാനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ട്.
ഈ സാഹചര്യത്തിലാണ് താലിബാന്‍ കേന്ദ്രത്തിനു നേരെ പാകിസ്ഥാന്‍ ആക്രമണം നടത്തിയിരിക്കുന്നത്.അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ലോജിസ്റ്റിക്സ് കേന്ദ്രമായി കണക്കാക്കപ്പെടുന്ന പക്തിക പ്രവിശ്യയിലെ പാര്‍മല്‍ ജില്ലയില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണ പരമ്പരയില്‍ സ്ത്രീകളും കുട്ടികളുമടക്കം 15 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.മരണ നിരക്ക് ഇനിയും കൂടിയേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.ചൊവ്വാഴ്ച രാത്രി നടത്തിയ ആക്രമണങ്ങളില്‍ ലാമന്‍ ഉള്‍പ്പെടെ ഏഴ് ഗ്രാമങ്ങള്‍ പാകിസ്ഥാന്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ലാമനിലെ ഒരേ കുടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
പാക് ജെറ്റ് വിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് പാക് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ അറിയിച്ചു.ആക്രമണത്തില്‍ പാര്‍മാലിലെ മുര്‍ഗ് ബസാര്‍ ഗ്രാമത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.വ്യോമാക്രമണത്തില്‍ 15 ലധികം കെട്ടിടങ്ങള്‍ തകര്‍ന്നതായും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.പാകിസ്ഥാന്‍ ആക്രമണം കൂടുതല്‍ കടുപ്പിക്കുകയാണെങ്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാകാണാനാണ് സാധ്യത.അഫ്ഗാനിസ്ഥാനിലെ പോലെ തന്നെ പാക്കിസ്ഥാനിലും താലിബാന്‍ സംഘടനയുണ്ട്. താലിബാന്റെ രഹസ്യ സംഭരണ, ലോജിസ്റ്റിക് സൗകര്യങ്ങള്‍ അഫ്ഗാനിസ്ഥാനിലാണ് സ്ഥിതി ചെയ്യുന്നത്.
പാകിസ്ഥാൻ വിഭാഗത്തെ തെഹ്രീകെ താലിബാന്‍ പാകിസ്ഥാനെന്നാണ് അറിയപ്പെടുന്നത്.ഇക്കൂട്ടര്‍ അഫ്ഗാനിസ്ഥാനില്‍ താമസിച്ച് ഇടയ്ക്കിടെ പാക്കിസ്ഥാനെ ആക്രമിക്കാറുണ്ടായിരുന്നു.പാകിസ്ഥാന്‍ സൈന്യവുമായും ഇവര്‍ക്ക് സംഘര്‍ഷമുണ്ട്.തെഹ്രീകെ താലിബാന്‍ നിരന്തരം ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് തെഹ്രീകെ താലിബാന്‍ എന്ന സംഘടനയ്ക്കെതിരെ പാകിസ്ഥാന്‍ ആക്രമണം നടത്തിയത്.
കടുത്ത സുന്നി ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുടെ സംഘടനയായി 2007-ലാണ് തെഹ്രീകെ താലിബാന്‍ രൂപംകൊണ്ടത്. പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന വെവ്വേറെ ഗോത്ര തീവ്രവാദി ഗ്രൂപ്പുകളെല്ലാം ചേര്‍ന്നാണ് ഈ സംഘടന രൂപീകരിച്ചത്.നിലവില്‍ അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയിലെ ഏറ്റവും വലിയ തീവ്രവാദ സംഘടനയാണ് ടിടിപി. ടിടിപിയില്‍ 30,000 മുതല്‍ 35,000 വരെ അംഗങ്ങളുണ്ട്.
പാകിസ്ഥാനില്‍ താലിബാന്‍ ഭരണം സ്ഥാപിക്കണമെന്നാണ് ഈ സംഘടനയുടെ ലക്ഷ്യം.നിലവില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കുകയും സംഘടനയുടെ ലക്ഷ്യമാണ്.അതിനായി ടിഡിപി സംഘടനയുടെ പ്രധാന ലക്ഷ്യം പാകിസ്ഥാന്‍ സൈന്യത്തെ നേരിട്ട് ആക്രമിക്കുകയും രാഷ്ട്രീയക്കാരെ കൊല്ലുക, പാകിസ്ഥാനെ അസ്ഥിരപ്പെടുത്തുക എന്നിവയാണ്.
മാത്രമല്ല ഇവര്‍ പാക്കിസ്ഥാനില്‍ നിരവധി ചാവേര്‍ സ്ഫോടനങ്ങളും ആക്രമണങ്ങളും നടത്തിയിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് അഫ്ഗാനിസ്ഥാനിലെ ടിടിപി താലിബാന്‍ കേന്ദ്രങ്ങള്‍ക്കും ലോജിസ്റ്റിക്സിനും നേരെ പാകിസ്ഥാന്‍ പൊടുന്നനെ ആക്രമണം നടത്തിയത്.കഴിഞ്ഞ മാര്‍ച്ചില്‍ ആക്രമണം നടത്തിയത്തിന് പിന്നാലെ വീണ്ടും ഉണ്ടായ വ്യോമാക്രമണം മേഖലയില്‍ ആശങ്ക പരത്തിയിട്ടുണ്ട്.ആക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിലേക്ക് നീങ്ങുമോ എന്നാണ് ആശങ്ക.തിരിച്ചടിക്കുമെന്ന് താലിബാന്‍ പ്രതിരോധ മന്ത്രാലയവും പ്രഖ്യാപിച്ചിട്ടുണ്ട്.