സമുദ്രത്തിൽ കരുത്ത് കൂട്ടി പാകിസ്ഥാൻ ; ചൈനയുടെ പിന്തുണ; നിരീക്ഷിച്ച് ഇന്ത്യ

കരുത്തു വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് പാകിസ്ഥാന്റെ നാവികസേന. ചൈനയുടെ പിന്തുണയോടെയാണ് പുതിയ നീക്കം. 50 കപ്പലുകള്‍ കൂടി സേനയുടെ ഭാഗമാക്കാന്‍ ഒരുങ്ങുകയാണ്. ഇവയില്‍ 20 യുദ്ധക്കപ്പലുകളുണ്ട്.

author-image
Rajesh T L
New Update
india

കരുത്തു വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് പാകിസ്ഥാന്റെ നാവികസേന. ചൈനയുടെ പിന്തുണയോടെയാണ് പുതിയ നീക്കം. 50 കപ്പലുകള്‍ കൂടി സേനയുടെ ഭാഗമാക്കാന്‍ ഒരുങ്ങുകയാണ്. ഇവയില്‍ 20 യുദ്ധക്കപ്പലുകളുണ്ട്. ഇന്ത്യയുടെ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് ത്രിപാഠിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കടലില്‍ ശക്തിയാര്‍ജിക്കാനുള്ള നീക്കമാണ് പാകിസ്ഥാന്‍ നടത്തുന്നതെന്നും ദിനേശ് ത്രിപാഠി വ്യക്തമാക്കി. 

ഇത്രയധികം കപ്പലുകള്‍ സ്വന്തമാക്കാന്‍ അനുയോജ്യമായ രാഷ്ട്രീയ സാമ്പത്തിക കാലാവസ്ഥയല്ല പാകിസ്ഥാനിലുള്ളത്. ഇത്രയും തകര്‍ന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യം ഇത്രയധികം കപ്പലുകളും അന്തര്‍വാഹിനികളും നിര്‍മ്മിക്കുന്നത് അത്ഭുതപ്പെടുത്തുന്നതാണെന്നും ദിനേശ് ത്രിപാഠി വ്യക്തമാക്കി. ജനങ്ങളുടെ ക്ഷേമത്തേക്കാള്‍ ആയുധങ്ങള്‍ വാരിക്കൂട്ടാനാണ് പാകിസ്ഥാന് താല്‍പര്യമെന്നും അദ്ദേഹം പരിഹസിച്ചു.ഈ കപ്പലുകളും അന്തര്‍വാഹിനികളും ചൈനയില്‍ നിര്‍മിച്ചതാകാം എന്നാണ് നാവിക സേനാ മേധാവി പറയുന്നത്. അല്ലെങ്കില്‍ ചൈനയുടെ പിന്തുണയെങ്കിലും ഉണ്ടാവും. പാകിസ്ഥാന്‍ നാവികസേനയെ ശക്തമാക്കാനാണ് പാകിസ്ഥാന്റെ ശ്രമമെന്നും ചൈനയ്ക്ക് അതില്‍ വ്യക്തമായ താല്‍പര്യമുണ്ടെന്നും ദിനേശ് ത്രിപാഠി അഭിപ്രായപ്പെട്ടു. 

പാകിസ്ഥാന്‍, ചൈനയില്‍ നിന്ന് എട്ട് പുതിയ ഹാംഗൂര്‍ ക്ലാസ് അന്തര്‍വാഹിനികള്‍ വാങ്ങുന്നുണ്ട്. അത് പാകിസ്ഥാന്റെ കരുത്ത് കൂട്ടും. എന്നാല്‍, ഇന്ത്യന്‍ നാവികസേന പാകിസ്ഥാന്റെ ഏതു കടന്നുകയറ്റവും തടയുമെന്നും ദിനേശ് ത്രിപാഠി വ്യക്തമാക്കി. ഇന്ത്യ മഹാസമുദ്രത്തിലെ പാക് നാവികസേനയുടെ യുദ്ധക്കപ്പലുകളെയും ഗവേഷണ കപ്പലുകളെയും ഉള്‍പ്പെടെ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുന്നു. ഇന്ത്യന്‍ മഹാസമുദ്രം നിരീക്ഷിക്കാന്‍ ഇന്ത്യന്‍ നാവികസേന ഫലപ്രദമായ സംവിധാനം ഏര്‍പ്പെടുത്തിയതായും അഡ്മിറല്‍ ദിനേശ് ത്രിപാഠി പറഞ്ഞു.

ഇന്ത്യ നാവിക സേന കരുത്തുറ്റതാണ്. കൂടുതല്‍ ആധുനികവുമാണ്. നാവികസേന വിമാനവാഹിനിക്കപ്പലുകള്‍ക്കായി റാഫേല്‍-മറൈന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങുന്നു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ കരാറിന് അന്തിമരൂപമാകും.സ്‌കോര്‍പീന്‍ ക്ലാസ് വിഭാഗത്തിലുള്ള മൂന്ന് അന്തര്‍വാഹിനികളും സൈന്യത്തിന്റെ ഭാഗമാകും. ഇത് ഇന്ത്യന്‍ സമുദ്രമേഖലയില്‍ നാവികസേനയുടെ ശക്തി വര്‍ദ്ധിപ്പിക്കും. നിലവില്‍ 62 യുദ്ധക്കപ്പലുകളും ഒരു അന്തര്‍വാഹിനിയും ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യ സ്വയം പര്യാപ്തത കൈവരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആണവ ആക്രമണ അന്തര്‍വാഹിനിക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട. രണ്ട് ന്യൂക്ലിയര്‍ അറ്റാക്ക് അന്തര്‍വാഹിനികള്‍ നിര്‍മ്മാണത്തിലാണ്. ഇവ രണ്ടും 37 ഓടെ പ്രവര്‍ത്തന സജ്ജമാകും. ഇവ വരുന്നതോടെ ഇന്ത്യയുടെ സമുദ്രത്തിലെ കരുത്ത് കൂട്ടും.ഇന്ത്യന്‍ സമുദ്രമേഖല എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുന്നു. അന്താരാഷ്ട്ര സമുദ്രത്തില്‍ ആര്‍ക്കും പ്രവര്‍ത്തിക്കാം. എന്നാല്‍, നമ്മുടെ സുരക്ഷയെ ബാധിക്കരുത്. അയല്‍ രാജ്യങ്ങള്‍ ഇത്തരത്തില്‍ എന്തെങ്കിലും ചെയ്താല്‍ നാവികസേന കനത്ത മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്ത്യന്‍ ഓഷ്യന്‍ റീജിയന്‍ ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്റര്‍ ഫോര്‍ ദി ഇന്ത്യന്‍ ഓഷ്യന്‍ റീജിയന്റെ സഹായത്തോടെ ഇന്ത്യന്‍ നാവിക സേന ഇന്ത്യന്‍ മഹാസമുദ്ര മേഖലയെ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യന്‍ നാവികസേനയുടെ രണ്ടാമത്തെ ആണവ ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനി ഐഎന്‍എസ് അരിഘട്ട് സൈന്യത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ആദ്യത്തെ ആണവ അന്തര്‍വാഹിനി ഐഎന്‍എസ് അരിഹന്ത് പട്രോളിംഗ് നടത്തുന്നുണ്ട്. അടുത്തിടെ ആണവ ബാലിസ്റ്റിക് മിസൈല്‍ കെ-4 വിജയകരമായി വിക്ഷേപിച്ചിരുന്നു.

chaina indian navy pakistan