![pak 333](https://img-cdn.thepublive.com/fit-in/1280x960/filters:format(webp)/kalakaumudi/media/media_files/acXcZEXf6ZCGxZnebIeg.jpg)
nuculear weapons
ന്യൂഡല്‍ഹി: ചൈനയോ മറ്റ് രാജ്യങ്ങളോ പക്ഷം പിടിക്കാതിരുന്നാല്‍, ഒറ്റയ്ക്ക് ഒരു യുദ്ധത്തിനിറങ്ങിയാല്‍ കഷ്ടിച്ച് 48 മണിക്കൂര്‍ പോലും ഇന്ത്യന്‍ സേനയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്തവരാണ് പാകിസ്ഥാന്‍ പട്ടാളക്കാര്‍. അവരുടെ പക്കല്‍ രഹസ്യായുധങ്ങള്‍ ഉണ്ടെന്നൊക്കെ തട്ടിവിടുന്നവര്‍ യഥാര്‍ത്ഥത്തില്‍ കഥയറിയാതെ ആട്ടം കാണുന്നവരാണെന്ന് വേണം പറയാന്‍.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പൊതുതിരഞ്ഞെടുപ്പ് വരുമ്പോള്‍ മറ്റ് വിഷയങ്ങള്‍ക്ക് ക്ഷാമം വരുമ്പോള്‍ പഴയ കാര്യങ്ങള്‍ കുത്തിപ്പൊക്കി വിടുന്നത് ഒരു സ്ഥിരം ശൈലിയാണ്. അത്തരത്തിലൊരു വിവാദം ഈ തിരഞ്ഞെടുപ്പ് വേളയിലും അരങ്ങേറുന്നുണ്ട്.
പാക്കിസ്ഥാന്റെ പക്കല്‍ അണുബോംബുകളുണ്ടെന്നും നമ്മുടെ സര്‍ക്കാര്‍ പ്രകോപിപ്പിച്ചാല്‍ അത് ഇന്ത്യയ്ക്കു നേരെ പ്രയോഗിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള മണിശങ്കര്‍ അയ്യരുടെ പ്രസ്താവന വിവാദമായിരുന്നു. ബിജെപിയും കോണ്‍ഗ്രസും ഇതുമായി ബന്ധപ്പെട്ടു വാദപ്രതിവാദങ്ങള്‍ നടത്തുകയും ചെയ്തു.
മണിശങ്കര്‍ അയ്യരുടെ ഈ പ്രസ്താവനയോട് രൂക്ഷമായ ഭാഷയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രതികരിച്ചത്. അമിത്ഷായുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
'മണിശങ്കര്‍ അയ്യര്‍ ഇന്ന് നമ്മളെ ഭീഷണിപ്പെടുത്തി, ആറ്റം ബോംബുകള്‍ ഉള്ളതിനാല്‍ പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് ഭീഷണിപ്പെടുത്തുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍ഡി സഖ്യകക്ഷി നേതാവ് ഫാറൂഖ് അബ്ദുള്ളയും പാകിസ്ഥാനില്‍ അണുബോംബ് ഉള്ളതിനാല്‍ പിഒകെയെക്കുറിച്ച് സംസാരിക്കരുതെന്ന് പറഞ്ഞു. ഇന്‍ഡി സഖ്യത്തോട് ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരുടെ ഭരണത്തില്‍ നിന്ന് പിഒകെ തിരിച്ചുപിടിക്കുന്നതിന് പകരം ആറ്റംബോംബുകളെ കുറിച്ച് പറഞ്ഞ് ഇന്ത്യയിലെ ജനങ്ങളെ ഭയപ്പെടുത്തുകയാണ് കോണ്‍ഗ്രസ്. പിഒകെ ഇന്ത്യയുടെ ഭാഗമാണെന്ന് പാര്‍ലമെന്റില്‍ ഐകകണ്‌ഠ്യേന പാസാക്കിയതാണ്. ഭൂമി ഇന്ത്യയുടേതാണ്, അത് ഇന്ത്യയില്‍ തന്നെ തുടരണമെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്.
എന്നാല്‍ 1971ല്‍ പാകിസ്ഥാനുമായുള്ള യുദ്ധ സമയത്ത് പാകിസ്ഥാനെ തകര്‍ക്കുന്നതിനായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് ഇസ്രയേല്‍ സൈനിക സഹായം വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ ഇന്ദിരാഗാന്ധി അത് സന്തോഷപൂര്‍വം നിരസിക്കുകയാണ് ഉണ്ടായത്. തങ്ങളുടെ സൈന്യത്തിലുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു അവര്‍ ഇസ്രയേലിന്റെ സഹായം നിരസിച്ചത്.
വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയുടെ സ്ഥിതി അതല്ല. അതൊരു രാജ്യത്തുനിന്നാണെങ്കിലും ഇന്ത്യയില്‍ കയറി ചൊറിഞ്ഞാല്‍ അവരുടെ ശക്തികേന്ദ്രം തന്നെ തകര്‍ക്കുമെന്ന നിലയില്‍ ഇന്ത്യന്‍ സൈന്യം എത്തി നില്‍ക്കുകയാണ്. അതിനുള്ള കരുത്തും സാങ്കേതിക വിദ്യയും ആയുധ ശേഖരവുമെല്ലാം ഇന്ത്യ ആര്‍ജ്ജിച്ചുകഴിഞ്ഞു. ആണവായുധങ്ങള്‍ ഉള്‍പ്പെടെ സംഭരിച്ച് ഏത് സമയത്തും ശത്രുവിന്റെ ഏത് ആക്രമണത്തെയും നേരിടാന്‍ തയാറായിനില്‍ക്കുന്ന ഇന്ത്യന്‍ സൈന്യത്തെയാണ് നമുക്ക് കാണാനാവുക.
മറിച്ച് പാകിസ്ഥാനിലെ സ്ഥിതി അതല്ല, ഭരണസ്ഥിരതയില്ലായ്മയും പട്ടാള അതിപ്രസരവും സാമ്പത്തിക തകര്‍ച്ചയും തീവ്രവാദഗ്രൂപ്പുകളുമായുള്ള ചങ്ങാത്തവും ഒക്കെക്കൂടിച്ചേര്‍ന്ന് സ്വന്തമായി ഒരു അഭിപ്രായം പറയാന്‍ പോലും ഗതിയില്ലാത്ത അവസ്ഥിലാണ്. മുതലെടുപ്പിനാണെങ്കില്‍ക്കൂടി ചൈനയുടെ കാരുണ്യത്തില്‍ കഞ്ഞികുടുച്ച് പോകുന്ന പാകിസ്ഥാന്റെ പേര് പറഞ്ഞ് ഇന്ത്യയില്‍ക്കിടന്ന് തല്ലുകൂടിയിട്ട് വല്ല കാര്യവുണ്ടോ എന്ന് ചോദിക്കുന്നവരുണ്ട്.
ഒപ്പമുയരുന്ന മറ്റൊരു ചോദ്യംകൂടിയുണ്ട്. യഥാര്‍ഥത്തില്‍ പാകിസ്ഥാന്റെ കൈവശം ആണവായുധങ്ങളുണ്ടോ ?, പട്ടിണിയുടെ പടുകുഴിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യാന്തര കരാറുകള്‍ ലംഘിച്ച് ഇത്തരമൊരു നീക്കത്തിന് പാക്കിസ്ഥാന്‍ മുതിരുമോ ?.
യഥാര്‍ത്ഥത്തില്‍ പാകിസ്ഥാന്‍ മാത്രമല്ല ഒരു ആണവായുധ ശേഷിയുള്ള രാജ്യവും അവരുടെ പക്കലുള്ള യഥാര്‍ഥ ആണവായുധ ശേഖരത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ തയാറാവാറില്ല. അതുകൊണ്ടുതന്നെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 11ന് പ്രസിദ്ധീകരിച്ച അമേരിക്കന്‍ ആണവശാസ്ത്രജ്ഞര്‍ തയ്യാറാക്കിയ ന്യൂക്ലിയര്‍ നോട്ട്ബുക്കിലെ വിവരങ്ങള്‍ പുറയുന്നത് ഇങ്ങനെയാണ്.
സൈനിക പരേഡുകള്‍, സര്‍ക്കാര്‍ പ്രസ്താവനകള്‍, രഹസ്യ വിവരങ്ങള്‍, ബജറ്റ് രേഖകള്‍, രാജ്യങ്ങളുമായുള്ള ഉടമ്പടികള്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍, പ്രതിരോധ ഗവേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ എന്നിവയെല്ലാം ഈ ആണവായുധങ്ങളുടെ കണക്കുകൂട്ടലിനു സഹായിച്ചിട്ടുണ്ട്.1987 മുതല്‍ ആണവശാസ്ത്രജ്ഞരുടെ കൂട്ടായ്മ ആണവശാസ്ത്രജ്ഞരുടെ ബുള്ളറ്റിനില്‍ ന്യൂക്ലിയര്‍ നോട്ട്ബുക്ക് കോളം പ്രസിദ്ധീകരിക്കുന്നുണ്ട്.
പ്രതിവര്‍ഷം 14 മുതല്‍ 27 വരെ ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ പാകിസ്ഥാന് ശേഷിയുണ്ടെന്നാണ് കരുതപ്പെടുന്നത്. എങ്കിലും പ്രായോഗികമായി അഞ്ച് മുതല്‍ 10 വരെ ആണവായുധങ്ങള്‍ പാകിസ്ഥാന്‍ നിര്‍മിക്കുന്നുണ്ടെന്നാണ് കോളം കണക്കുകൂട്ടുന്നത്. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള 36 മിറാഷ് പോര്‍വിമാനങ്ങളും ജെഎഫ് 17 പോര്‍വിമാനങ്ങളുമുണ്ടെന്നാണ് കരുതപ്പെടുന്നത്. കരയില്‍ നിന്നും തൊടുക്കാവുന്ന ആറ് വിഭാഗം ബാലിസ്റ്റിക് മിസൈലുകള്‍ പാകിസ്ഥാന്റെ ശേഖരത്തിലുണ്ട്. കരയില്‍ നിന്നും കടലില്‍ നിന്നുംതൊടുക്കാവുന്ന ആറ് വിഭാഗം ആണവമിസൈലുകളും പാകിസ്ഥാനുണ്ടെന്നും ഈ കോളം പറയുന്നുണ്ട്.
അതീവ രഹസ്യമായാണ് പാകിസ്ഥാന്‍ അടക്കമുള്ള എല്ലാ രാജ്യങ്ങളും ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇസ്ലളാമാബാദിന് വടക്ക് കിഴക്കുള്ള വാഹിലുള്ള ആയുധ നിര്‍മ്മാണ ഫാക്ടറികള്‍ ഇതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടാവുമെന്നും ഈ കോളത്തില്‍ സൂചന നല്‍കുന്നുണ്ട്. ഭൂമിക്കടിയിലെ ആറ് ബങ്കറുകളില്‍ ആണവായുധ നിര്‍മ്മാണം നടക്കുന്നുണ്ടെന്നാണ് അമേരിക്കന്‍ ആണവശാസ്ത്രജ്ഞര്‍ തയാറാക്കിയ കോളം പറയുന്നത്.
അവരുടെ റിപ്പോര്‍ട്ട് പ്രകാരം ചിന്തിച്ചാല്‍ ഈ കേന്ദ്രങ്ങളെല്ലാം തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് മണിക്കൂറുകളുടെ വ്യത്യാസം മാത്രംമതി. അതിന് തക്ക എല്ലാ ശക്തിയും ഇന്ത്യ ആര്‍ജ്ജിച്ചുകഴിഞ്ഞു. അതിന് ഉദാഹരണം തേടി കാലങ്ങള്‍ പിന്നോട്ട് പോകേണ്ടതില്ല. പാകിസ്ഥാനും ഭീകരന്മാരും പുല്‍വാമയില്‍ നടത്തിയ കൂട്ടക്കൊലക്ക് തിരിച്ചടിയായി ഇന്ത്യ നടത്തിയ ബലാകോട്ട് വ്യോമാക്രമണം തന്നെ നമ്മുടെ മുന്നിലുണ്ട്.
ശത്രു എവിടെപ്പോയി ഒളിച്ചാലും അവരുടെ താവളവും ഭീകരതയുടെ പ്രഭവകേന്ദ്രവുമടക്കം തകര്‍ക്കും എന്ന ശക്തമായ താക്കീതാണ് ഇന്ത്യന്‍ സേന ഇതിലൂടെ തെളിയിച്ചിരിക്കുന്നത്. പാകിസ്ഥാനെ ഏറെ അമ്പരിപ്പിക്കുകയും അതിനേക്കാളുപരി ലോകരാഷ്ട്രങ്ങളെപ്പോലും ഇന്ത്യയുടെ ആക്രമണം അതിശയിപ്പിക്കുകയും ചെയ്ത ഒന്നായി ബലാകോട്ട് മാറിയിരുന്നു.
മാത്രമല്ല പാകിസ്ഥാന്‍ സൈന്യം നേരിട്ട് ഇന്ത്യക്കെതിരെ ഭീകരന്മാരെ പരിശീലിപ്പിക്കുന്നു എന്ന സത്യം സ്ഥാപിക്കാനും ബലാകോട്ട് അക്രമണത്തിലൂടെ സാധിച്ചതാണ് ഏറ്റവും വലിയ നയന്ത്രനേട്ടമായിമാറിയത്. തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന ആക്രണമായിട്ടുപോലും അതിനെ തുടര്‍ന്ന് ഒരു തിരഞ്ഞെടുപ്പ് സ്ഥലത്തോ അതിര്‍ത്തിയിലോ ഭീകരാക്രമണം നടത്താന്‍ പോയിട്ട് നുഴഞ്ഞുകയറാന്‍ പോലും പറ്റാത്ത വിധം പാകിസ്ഥാന്‍ ഭയപ്പെട്ടുവെന്നാണ് മുന്‍ സൈനിക മേധാവികളടക്കം സാക്ഷ്യപ്പെടുത്തുന്നത്.