ഇന്ത്യ ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി: പാക്കിസ്ഥാന്‍

ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ പാക്കിസ്ഥാന്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും ഡപ്യൂട്ടി പ്രധാനമന്ത്രി കൂടിയായ ധര്‍ പറഞ്ഞു.

author-image
Biju
New Update
pak

ഇസ്‌ലാമാബാദ്: കശ്മീര്‍ പ്രശ്‌നം ഉള്‍പ്പെടെ ഇന്ത്യയുമായി എല്ലാ വിഷയത്തിലും സംയുക്ത ചര്‍ച്ചയ്ക്കു തയാറാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ യാചിക്കാനില്ലെന്നും പാക്ക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ധര്‍. ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ പാക്കിസ്ഥാന്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും ഡപ്യൂട്ടി പ്രധാനമന്ത്രി കൂടിയായ ധര്‍ പറഞ്ഞു. 

''ഇന്ത്യയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും വിധത്തിലുള്ള ആക്രമണമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കും. ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ ആകാശത്തിലും കരയിലും പാക്ക് സൈന്യം ശക്തി തെളിയിച്ചതാണ്'' ധര്‍ പറഞ്ഞു. ഇന്ത്യപാക്ക് സംഘര്‍ഷത്തില്‍ നയതന്ത്ര ഇടപെടലുകളിലൂടെ പാക്കിസ്ഥാന്റെ ആഖ്യാനം ലോകരാജ്യങ്ങള്‍ സ്വീകരിച്ചതാണെന്നും മന്ത്രി അവകാശപ്പെട്ടു. 

പാക്ക് അധിനിവേശ കശ്മീര്‍ തിരികെ നല്‍കല്‍, ഭീകരവാദം എന്നീ വിഷയങ്ങളില്‍ മാത്രമേ പാക്കിസ്ഥാനുമായി ചര്‍ച്ചയുള്ളൂവെന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. 2003ല്‍ പര്‍വേഷ് മുഷറഫ് പ്രസിഡന്റായിരുന്ന കാലത്ത് ഇന്ത്യയും പാക്കിസ്ഥാനും സംയുക്ത ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. എന്നാല്‍, 166 പേര്‍ കൊല്ലപ്പെട്ട 2008ലെ മുംബൈ ഭീകരാക്രമണത്തോടെ ചര്‍ച്ചകള്‍ മുടങ്ങിയിരുന്നു. 

ഏറ്റവുമൊടുവില്‍ ഏപ്രില്‍ 22ന് 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തോടെയാണ് ഇന്ത്യപാക്ക് ബന്ധം കൂടുതല്‍ വഷളായത്. ഇതിനു മറുപടിയായി ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ നിരവധി കേന്ദ്രങ്ങള്‍ ആക്രമിക്കുകയും ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. മേയ് 10നാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്.

india