/kalakaumudi/media/media_files/2025/03/15/MkbpPSXytJdpUCucfnx7.jpg)
ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ട്രെയിന്‍ റാഞ്ചിയ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) കൂടുതല്‍ അവകാശവാദങ്ങളുമായി രംഗത്ത്. പാക്ക് ജയിലിലുള്ള ബലൂച് രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കാത്തതിനാല്‍ ബന്ദികളാക്കിയ 214 പേരെയും വധിച്ചെന്നാണ് ബിഎല്‍എ അവകാശപ്പെടുന്നത്.
തടവുകാരെ 48 മണിക്കൂറിനുള്ളില്‍ വിട്ടയ്ക്കണമെന്നാണ് ട്രെയിന്‍ റാഞ്ചിയതിനു പിന്നാലെ ബുധനാഴ്ച സായുധ സംഘം സൈന്യത്തെ അറിയിച്ചത്. എന്നാല്‍ സൈന്യം ഇതിനു വഴങ്ങാത്തതിനാല്‍ 214 ബന്ദികളെയും കൊലപ്പെടുത്തിയെന്നാണ് ബിഎല്‍എ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചത്.
''പാക്ക് ജയിലില്‍ കഴിയുന്ന ബിഎല്‍എയുടെ തടവുകാരെ കൈമാറുന്നതിനായി 48 മണിക്കൂറാണ് അനുവദിച്ചിരുന്നത്. ഇതു ബന്ദികളാക്കപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള സൈന്യത്തിന്റെ അവസാന അവസരമായിരുന്നു. എന്നാല്‍ പാക്ക് സൈന്യം അവരുടെ ധിക്കാരപൂര്‍ണമായ സമീപനവും പിടിവാശിയും കാരണം ഒരു വിലപേശലിനുള്ള അവസരം മാത്രമല്ല യാഥാര്‍ഥ്യത്തിനു നേരെ മുഖംതിരിക്കുകയുമാണ് ചെയ്തത്.
അവരുടെ പിടിവാശി 214 പേരുടെ ജീവന്‍ നഷ്ടമാക്കി.'' ബിഎല്‍എ പ്രസ്താവനയില്‍ പറയുന്നു. ബലൂചികള്‍ എന്നും രാജ്യാന്തര നിയമം പാലിച്ചാണ് പ്രവര്‍ത്തിച്ചതെന്നും എന്നാല്‍ പാക്ക് സൈന്യത്തിന്റെ പിടിവാശി അവരുടെ തന്നെ ജനങ്ങളുടെ ജീവനെടുത്തെന്നും ബിഎല്‍എ അറിയിച്ചു.
എന്നാല്‍ അവകാശവാദങ്ങള്‍ സമര്‍ഥിക്കാന്‍ തക്ക തെളിവുകളൊന്നും ബിഎല്‍എ പുറത്തിവിട്ടില്ല. അതേസമയം 33 ഭീകരരെ കൊലപ്പെടുത്തുകയും 354 ബന്ദികളെ രക്ഷപ്പെടുത്തിയെന്നും പാക്ക് സേനാ വക്താവ് അഹമ്മദ് ഷെരീഫ് ചൗധരി അറിയിച്ചിരുന്നു.
ഒരാളെ പോലും ബിഎല്‍എ ബന്ദിയാക്കിയതിന് തെളിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തും. 23 സൈനികരും മൂന്നു റെയില്‍വേ ഉദ്യോഗസ്ഥരും അഞ്ച് യാത്രികരും ഉള്‍പ്പെടെ 31 പേരാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു. ക്വറ്റയില്‍നിന്നു പെഷാവറിലേക്കു പോകുകയായിരുന്ന ട്രെയിനാണ് പാളങ്ങള്‍ തകര്‍ത്ത് ബിഎല്‍എ പിടിച്ചെടുത്തത്.