/kalakaumudi/media/media_files/2025/05/29/ZJNBTw4xUPxcJ4SQThkB.jpg)
അങ്കാറ: തുര്‍ക്കിയില്‍ വിമാന യാത്രക്കാര്‍ക്കായി പുതിയ നടപടികള്‍ ആവിഷ്‌ക്കരിച്ചു. വിമാനം നിൽക്കുന്നതിനുമുമ്പ് സീറ്റിൽ നിന്ന് എഴുന്നേൽക്കുക, സീറ്റ് ബെല്‍റ്റ് മാറ്റുക, ഓവർഹെഡ് കംപാർട്മെന്റ് തുറക്കുക, അല്ലെങ്കിൽ തങ്ങളുടെ വരി തിരിച്ചറിയാതെ മുൻപോട്ട് നീങ്ങുക തുടങ്ങിയ പ്രവർത്തികൾക്ക് ഇനി കനത്ത പിഴ നൽകേണ്ടി വരും.
വിമാനം ടെക്സി ചെയ്യുമ്പോൾ യാത്രക്കാർക്കുള്ള പെരുമാറ്റം സംബന്ധിച്ചാണ് പുതിയ നിർദേശം. യാത്രക്കാര്‍ വരി തെറ്റിച്ച് എളുപ്പം ഇറങ്ങാൻ ശ്രമിക്കുകയാണെങ്കില്‍, എയര്‍ലൈന്‍ ജീവനക്കാര്‍ അതെ കുറിച്ച് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. തുടര്‍ന്ന് ബന്ധപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പിഴ ഈടാക്കും.
തുര്‍ക്കി സിവില്‍ ഏവിയേഷന്‍ ഡയറക്ടർ ജനറൽ കെമാൽ യൂക്സെക് ഇറക്കിയ സര്‍ക്കുലറിലാണ് ഇതെക്കുറിച്ചുള്ള നിര്‍ദേശങ്ങൾ വിശദീകരിച്ചിരിക്കുന്നത്. ഇക്കാര്യം യാത്രക്കാർക്കുള്ള മുന്നറിയിപ്പായി അറിയിക്കാൻ തുര്‍ക്കിയില്‍ ലാൻഡ് ചെയ്യുന്ന എല്ലാ വിമാനങ്ങളുയും കാബിൻ ക്രൂവിന് നിര്‍ദേശം നൽകിയിട്ടുണ്ട്.
എത്രത്തോളം പിഴ ഈടാക്കുമെന്ന കാര്യത്തിൽ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും തുര്‍ക്കിയിലെ പ്രശസ്തമായ ഹല്‍ക്ക് ടി.വി. എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നതു പ്രകാരം പിഴ തുക ഏകദേശം 2,603 തുര്‍ക്കിഷ് ലിറ, അതായത് 67 യുഎസ് ഡോളര്‍ (ഏകദേശം ₹5,600) ആകുമെന്ന് കണക്കാക്കപ്പെടുന്നു.
പാസഞ്ചര്‍മാര്‍ സുരക്ഷാനിയമങ്ങള്‍ മാനിക്കാതെ പ്രവർത്തിക്കുന്നത് ഒരു ഗുരുതര നിയമലംഘനമായി കണക്കാക്കപ്പെടുമെന്നു അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.