/kalakaumudi/media/media_files/2025/09/12/peter-2025-09-12-20-07-19.jpg)
ലണ്ടന്‍: ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ബ്രിട്ടന്റെ യുഎസ് അംബാസഡര്‍ പീറ്റര്‍ മാന്‍ഡെല്‍സനെ വ്യാഴാഴ്ച പുറത്താക്കി. പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മറിന് തലവേദന സൃഷ്ടിച്ച ഈ നീക്കം, ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.
തിങ്കളാഴ്ച യുഎസ് നിയമനിര്‍മ്മാതാക്കള്‍ എപ്സ്റ്റീന്റെ 50-ാം ജന്മദിനമായ 2003-ല്‍ തയ്യാറാക്കിയ ഒരു ബര്‍ത്ത്ഡേ ബുക്ക് പുറത്തുവിട്ടതോടെയാണ് മാന്‍ഡെല്‍സനെതിരെയുള്ള സമ്മര്‍ദ്ദം വര്‍ധിച്ചത്. 'എന്റെ ഉറ്റസുഹൃത്ത്' എന്ന് മാന്‍ഡെല്‍സന്‍ കൈകൊണ്ട് എഴുതിയ ഒരു കുറിപ്പ് ഈ പുസ്തകത്തില്‍ ഉണ്ടായിരുന്നു.
ഇത് വലിയ വിവാദമായിട്ടും സ്റ്റാര്‍മര്‍ മാന്‍ഡെല്‍സനെ ശക്തമായി പിന്തുണച്ചിരുന്നു. ബുധനാഴ്ച പാര്‍ലമെന്റില്‍ തനിക്ക് മാന്‍ഡെല്‍സനില്‍ 'പൂര്‍ണ്ണ വിശ്വാസമുണ്ട്' എന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, മണിക്കൂറുകള്‍ക്ക് ശേഷം ബ്ലൂംബെര്‍ഗ് മാന്‍ഡെല്‍സനും എപ്സ്റ്റീനും തമ്മിലുള്ള ഇമെയിലുകള്‍ പുറത്തുവിട്ടതോടെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു.
ഈ ഇമെയിലുകളില്‍, മാന്‍ഡെല്‍സന്‍ എപ്സ്റ്റീന് പിന്തുണ അറിയിക്കുന്നതും 2008-ല്‍ ഫ്‌ലോറിഡയില്‍ നടന്ന കുപ്രസിദ്ധമായ കേസ് തന്റെ രാഷ്ട്രീയ ബന്ധങ്ങളുമായി ചര്‍ച്ച ചെയ്യാമെന്ന് വാഗ്ദാനം ചെയ്യുന്നതും വ്യക്തമായിരുന്നു. ഇതിനെ തുടര്‍ന്നാണ് മാന്‍ഡെല്‍സനെ പുറത്താക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.