റിച്ചാർഡ് റിക്ക് സ്ലേമാൻ
ന്യൂയോർക്ക്: ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച ആദ്യത്തെയാൾ മരിച്ചു. മസാച്യുസെറ്റ്‌സ് സ്വദേശിയായ 62 കാരനായ റിച്ചാർഡ് റിക്ക് സ്ലേമാനാണ് മരിച്ചത്. രണ്ട് മാസങ്ങൾക്ക് മുമ്പായിരുന്നു സ്ലേമാൻൻറെ ശസ്ത്രക്രിയ നടന്നത്. മാർച്ചിൽ മസാച്യുസെറ്റ്‌സ് ജനറൽ ആശുപത്രിയിൽ ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. സ്ലേമാൻ്റെ വിയോഗത്തിൽ അതിയായ ദുഃഖം പ്രകടിപ്പിക്കുന്നതായി ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ വിദഗ്ധ സംഘം അറിയിച്ചു.
മസാച്യുസെറ്റ്സിലുള്ള ബയോടെക് കമ്പനിയായ ഇജെനസിസാണ് പന്നിയുടെ ജനിതക മാറ്റം വരുത്തിയ വൃക്ക മാറ്റിവെക്കലിനായി നൽകിയത്. പന്നികളിൽ കാണപ്പെടുന്ന, മനുഷ്യർക്ക് ഉപദ്രവമാകുന്ന ജീനുകൾ ജീനോം എഡിറ്റിങ്ങിലൂടെ നീക്കം ചെയ്ത്, പകരം മനുഷ്യരിലെ ജീനുകൾ കൂട്ടിച്ചേർത്താണ് വൃക്ക ശസ്ത്രക്രിയക്കായി ഒരുക്കിയത്. ടൈപ്പ് 2 പ്രമേഹം, രക്തസമ്മര്‍ദം എന്നിവ കാരണം സ്ലേമാന്‍റെ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു.2018ൽ വൃക്ക മാറ്റിവെച്ച വ്യക്തിയാണ് സ്ലേമാൻ. അതും പ്രവർത്തന രഹിതമായതോടെയാണ് ജനിതക മാറ്റം വരുത്തിയ പന്നിവൃക്ക മാറ്റിവെക്കാൻ തീരുമാനിച്ചത്.