പൊക്രോവ്‌സ്‌ക് വളഞ്ഞ് റഷ്യന്‍ സൈന്യം

യുക്രെയ്‌നില്‍ നിന്ന് പിടിച്ചെടുത്ത് റഷ്യ തങ്ങളുടെ രാജ്യത്തോടു കൂട്ടിച്ചേര്‍ത്ത ഡൊണെറ്റ്‌സ്‌ക് മേഖലയിലെ പ്രധാന ലോജിസ്റ്റിക്‌സ് ഹബ്ബാണ് പൊക്രോവ്‌സ്‌ക്.

author-image
Biju
New Update
RUSSIA 2

കീവ്: യുക്രെയ്ന്റെ കിഴക്കന്‍ നഗരമായ പൊക്രോവ്‌സ്‌കില്‍ ഇരുഭാഗത്തു നിന്നും സൈനിക മുന്നേറ്റം നടത്തി റഷ്യ. ഡൊണെറ്റ്‌സ്‌ക് മേഖലയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന പൊക്രോവ്‌സ്‌ക് ഇത്രയും കാലം റഷ്യക്ക് കീഴടക്കാന്‍ സാധിച്ചിരുന്നില്ല. അതേസമയം, തങ്ങളുടെ സൈന്യം റഷ്യന്‍ മുന്നേറ്റത്തെ ചെറുക്കുകയാണെന്ന് യുക്രെയ്ന്‍ സൈനിക ഉന്നതര്‍ പറഞ്ഞു. 

യുക്രെയ്‌നില്‍ നിന്ന് പിടിച്ചെടുത്ത് റഷ്യ തങ്ങളുടെ രാജ്യത്തോടു കൂട്ടിച്ചേര്‍ത്ത ഡൊണെറ്റ്‌സ്‌ക് മേഖലയിലെ പ്രധാന ലോജിസ്റ്റിക്‌സ് ഹബ്ബാണ് പൊക്രോവ്‌സ്‌ക്. യുദ്ധത്തിനു മുമ്പ് 70,000ത്തോളം ജനങ്ങളുണ്ടായിരുന്ന നഗരത്തില്‍ നിന്നു നിലവില്‍ എല്ലാവരും ഒഴിഞ്ഞുപോയിരിക്കുകയാണ്. 

പൊക്രോവ്‌സ്‌ക് പിടിച്ചെടുക്കുന്നതിനെ യുക്രെയ്ന്‍ യുദ്ധത്തിലെ നിര്‍ണായക മുന്നേറ്റമായാണ് റഷ്യ കാണുന്നത്. ഡൊണെറ്റ്‌സ്‌കില്‍ ഇനിയും യുക്രെയ്ന്‍ നിയന്ത്രണത്തിലുള്ള പ്രധാന നഗരങ്ങളായ ക്രാംസ്റ്റോര്‍സ്‌ക്, സ്ലൊവിയാന്‍സ്‌ക് എന്നിവ ലക്ഷ്യമിടുന്നതില്‍ നിര്‍ണായകമാകും പൊക്രോവ്‌സ്‌ക് പിടിച്ചെടുക്കല്‍.

അതേസമയം, പൊക്രോവ്‌സ്‌കില്‍ യുക്രെയ്ന്‍ സൈന്യം ചെറുത്തുനില്‍ക്കുകയാണെന്ന് സൈനിക മേധാവി അലക്‌സാണ്ടര്‍ സിര്‍സ്‌കി സമൂഹമാധ്യമ പോസ്റ്റില്‍ പറഞ്ഞു. നേരത്തെ, റഷ്യന്‍ സൈന്യത്തെ തടയുന്നതിന്റെ ഭാഗമായി യുക്രെയ്ന്‍ സ്‌പെഷല്‍ ഫോഴ്‌സിനെ പൊക്രോവ്‌സ്‌കിലേക്ക് അയച്ചിരുന്നു. ഇവരെ മുഴുവന്‍ വധിച്ചതായാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഇന്ന് അറിയിച്ചത്. എന്നാല്‍, ഇക്കാര്യം നിഷേധിച്ച യുക്രെയ്ന്‍ പൊക്രോവ്‌സ്‌കില്‍ പോരാട്ടം തുടരുകയാണെന്ന് പറയുന്നു.