മൂന്ന് വര്‍ഷത്തെ നവീകരണപദ്ധതിക്ക് ഉത്തരവിട്ട് പാപ്പ

മാര്‍പാപ്പയുടെ ആരോഗ്യം മെച്ചപ്പെട്ടെന്നും ചികിത്സ തുടരുന്നുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മനുഷ്യ ശരീരം ദുര്‍ബലമെങ്കിലും പ്രത്യാശയുടെ തിളക്കമുളളതെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ പറഞ്ഞു.

author-image
Biju
New Update
hghg

വത്തിക്കാന്‍ സിറ്റി: ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ ചിത്രം പുറത്തുവിട്ട് വത്തിക്കാന്‍. പാപ്പാ ക്രൂശിത രൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്ന ചിത്രമാണ് പുറത്തുവന്നത്.  മാര്‍പാപ്പ വെളുത്ത മേലങ്കിയും പര്‍പ്പിള്‍ ഷാളും ധരിച്ച്, വീല്‍ചെയറില്‍ ഇരുന്ന് പ്രാര്‍ത്ഥന നടത്തുന്നതാണ് ചിത്രം. റോമിലെ ആശുപത്രിയില്‍ മാര്‍പാപ്പയെ പ്രവേശിപ്പിച്ച ശേഷമുള്ള ആദ്യ ഫോട്ടോയാണിത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മാര്‍പാപ്പയുടെ ഒരു ചിത്രങ്ങളും വത്തിക്കാന്‍ പുറത്തുവിട്ടിരുന്നില്ല.

'ഇന്ന് രാവിലെ, ജെമെല്ലി പോളിക്ലിനിക്കിന്റെ പത്താം നിലയിലുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ ചാപ്പലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു' കുറിപ്പോടെയാണ് വത്തിക്കാന്‍ ചിത്രം പങ്കുവെച്ചത്. മാര്‍പാപ്പയുടെ ആരോഗ്യം മെച്ചപ്പെട്ടെന്നും ചികിത്സ തുടരുന്നുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മനുഷ്യ ശരീരം ദുര്‍ബലമെങ്കിലും പ്രത്യാശയുടെ തിളക്കമുളളതെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ പറഞ്ഞു.

അതിനിടെ അടുത്ത മൂന്ന് വര്‍ഷത്തിനിടെ ആഗോള കത്തോലിക്കാ സഭയില്‍ നടപ്പാക്കേണ്ട നവീകരണ പദ്ധതികള്‍ക്ക് അനുമതി നല്‍കുകയും ഫ്രാന്‍സിസ് മാര്‍പാപ്പ.

സിനഡാത്മക സഭയെക്കുറിച്ച് നടന്ന ചര്‍ച്ചകളിലെയും സമ്മേളനങ്ങളിലെയും നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായി 2028 ഒക്ടോബറില്‍ പ്രത്യേക സഭാ അസംബ്ലി വിളിച്ച് ചേര്‍ക്കാന്‍ ഫ്രാന്‍സിസ് പാപ്പ തീരുമാനിച്ചതായി വത്തിക്കാന്‍ അറിയിച്ചു. സിനഡിന്റെ സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മാരിയോ ഗ്രെച്ച് ലോകമെമ്പാടുമുള്ള ബിഷപ്പുമാര്‍ക്ക് എഴുതിയ കത്തില്‍ വിഷയം വിശദീകരിച്ചു.

''ഈ സമ്മേളനം ഒരു പുതിയ സിനഡ് രൂപീകരിക്കില്ല. മറിച്ച് മൂന്ന് വര്‍ഷത്തെ ഘടനാപരമായ നിര്‍വ്വഹണ പ്രക്രിയയുടെ പരിസമാപ്തിയായിരിക്കും. സഭകളെ ഒരു സിനഡല്‍ ശൈലിയില്‍ നടക്കാന്‍ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 2024 ഒക്ടോബറില്‍ സിനഡിന്റെ സമാപനത്തിന് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ നേരിട്ട് അംഗീകരിച്ച സിനഡിന്റെ അന്തിമ രേഖ പ്രാദേശിക സഭകള്‍ സജീവമായി സ്വീകരിക്കുകയും പ്രവര്‍ത്തി പഥത്തില്‍ എത്തിക്കുകയും ചെയ്യും''- കര്‍ദിനാള്‍ പറഞ്ഞു.

ഫെബ്രുവരി 14 നാണ് മാര്‍പാപ്പയെ ശ്വാസകോശങ്ങളില്‍ ന്യൂമോണിയ ബാധയെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആരോഗ്യ നില ഗുരുതരമായെങ്കിലും നിലവില്‍ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള മാര്‍പാപ്പയുടെ ഓഡിയോ സന്ദേശം കഴിഞ്ഞ ആഴ്ച വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ രാത്രി പ്രാര്‍ത്ഥനയ്ക്കിടെയാണ് പോപ്പിന്റെ ശബ്ദസന്ദേശം കേള്‍പ്പിച്ചത്. പോപ്പിന് നിലവില്‍ ശ്വാസതടമില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. എന്നാല്‍ ആരോഗ്യനില പൂര്‍ണമായി വീണ്ടെടുക്കുന്നതുവരെ ആശുപത്രിയില്‍ തുടരും.

vatican pope Francis pope pope francis