പാപ്പയ്ക്ക് ലോകം വിടചൊല്ലുന്നു

ലത്തീന്‍ ഭാഷയിലാണ് ചടങ്ങുകള്‍ നടക്കുന്നത്. കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ ജിയോവാനി ബാറ്റിസ്റ്റ റെയാണ് മുഖ്യകാര്‍മികത്വം വഹിക്കുന്നത്.

author-image
Biju
Updated On
New Update
yhgui

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ തുടങ്ങി. ഇത് ഒന്നര മണിക്കൂറോളം നീണ്ടുനില്‍ക്കും. ചടങ്ങുകള്‍ക്കു മുന്നോടിയായുള്ള ദിവ്യബലി ആരംഭിച്ചു. ചടങ്ങുകള്‍ക്കു ശേഷം മാര്‍പാപ്പയുടെ ഭൗതിക ശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കു തിരികെക്കൊണ്ടുപോകും. അവിടെനിന്നു 4 കിലോമീറ്റര്‍ അകലെ, സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് സംസ്‌കാരം. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം വിശ്വാസികള്‍ക്കുള്ള കാരുണ്യ വിതരണം നടന്നിരുന്നു. 

ചത്വരത്തിലേക്ക് വിശ്വാസികളുടെ നിലയ്ക്കാത്ത ഒഴുക്കാണ്. അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്തത് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വത്തിക്കാന്റെയും റോമിന്റെയും വിവിധ ഭാഗങ്ങളില്‍ സംസ്‌കാര ശുശ്രൂഷ തത്സമയം കാണാനായി സ്‌ക്രീനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 170 ലോകരാജ്യങ്ങളുടെ നേതാക്കള്‍ ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയിട്ടുണ്ട്.

ലത്തീന്‍ ഭാഷയിലാണ് ചടങ്ങുകള്‍ നടക്കുന്നത്.  കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ ജിയോവാനി ബാറ്റിസ്റ്റ റെയാണ് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്, മേജര്‍ ആര്‍ച്ച് ബിഷപ് ഇമെരിറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടങ്ങിയവര്‍ സംസ്‌കാരച്ചടങ്ങില്‍ സഹകാര്‍മികരാണ്.

പതിനായിരങ്ങള്‍ അണമുറിയാതെ എത്തിയ പൊതുദര്‍ശനത്തിനൊടുവില്‍ മാര്‍പാപ്പയുടെ ശവപേടകം ഇന്നലെ അര്‍ധരാത്രിയാണ് അടച്ചത്. ആചാരപ്രകാരം പാപ്പയുടെ മുഖം വെള്ളത്തുണികൊണ്ടുമൂടി. ഫ്രാന്‍സിസ് പാപ്പയുടെ കാലത്ത് പുറത്തിറക്കിയ നാണയങ്ങള്‍ അടങ്ങിയ സഞ്ചിയും മാര്‍പാപ്പയായിരിക്കെ ചെയ്ത പ്രവൃത്തികളുടെ ലഘുവിവരണവും പേടകത്തിനുള്ളില്‍ വച്ചു.

 

Francis pope