ആക്രമണ ദൃശ്യങ്ങളിൽ നിന്ന്
നെയ്‌റോബി: നികുതി വർധന നിയമങ്ങളിൽ പ്രതിഷേധിച്ച് കെനിയയിൽ തുടരുന്ന പ്രക്ഷോഭങ്ങൾക്കിടെ പാർലമെന്റ് മന്ദിരത്തിന് നേരെയും ആക്രമണം അഴിച്ചു വിട്ട് പ്രതിഷേധക്കാർ. മന്ദിരത്തിന്റെ ഒരു ഭാഗത്ത് തീയിട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
നികുതി വർധനവുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പ്രതിഷേധക്കാർ സുരക്ഷാ ബാരിക്കേഡുകൾ തകർത്ത് പാർലമെന്റിൽ അതിക്രമിച്ചു കയറുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനായി കണ്ണീർ വാതകവും ജലപീരങ്കിയുമടക്കം പോലീസിന് പ്രയോഗിക്കേണ്ടിവന്നു. പാർലമെന്റ് കോമ്പൗണ്ടിലേക്ക് ഇരച്ചുകയറാൻ ശ്രമിക്കുന്ന പ്രതിഷേധക്കാരെ പോലീസ് ഓടിച്ചുവിടുന്നതും ദൃശ്യങ്ങളിൽ കാണാം.