ബംഗ്ലാദേശിൽ സർക്കാർ മേഖലയിലെ തൊഴിൽ സംവരണത്തിനെതിരെ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 105 ആയി. പ്രക്ഷോഭം ആളിപ്പടരുന്ന സാഹചര്യത്തിൽ 300ലധികം ഇന്ത്യൻ വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങി.
അതേസമയം ബംഗ്ലാദേശിൽ കർഫ്യു പ്രഖ്യാപിച്ചു. രാജ്യത്ത് ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാരിന്റെ ഔദ്യോഗിക ടിവി ചാനൽ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. പ്രക്ഷോഭത്തെത്തുടർന്ന് സർവകലാശാലകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. ബംഗ്ലാദേശിലേക്കുള്ള രണ്ട് ട്രെയിൻ സർവീസുകൾ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. 7000ത്തോളം ഇന്ത്യൻ പൗരന്മാർ ബംഗ്ലാദേശിലുണ്ട്. കലാപബാധിത മേഖലയിലേക്കു പോകരുതെന്നും പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കണമെന്നും ഇന്ത്യ ജാഗ്രതാനിർദേശം നൽകിയിരുന്നു.
പ്രതിഷേധം കനത്തതോടെ രാജ്യത്തെ എല്ലാ സർവകലാശാലകളും അടയ്ക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. എംബിബിഎസ് വിദ്യാർഥികളാണ് ഇന്ത്യയിലേക്ക് മടങ്ങി വന്നവരിൽ കൂടുതലും. ഉത്തർപ്രദേശ്, ഹരിയാന, മേഘാലയ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് വിദ്യാർഥികൾ. ത്രിപുരയിലെ അഗർത്തലയ്ക്ക് സമീപമുള്ള അഖുറ അന്താരാഷ്ട്ര തുറമുഖവും മേഘാലയിലെ ഡാവ്‌കിയിലുള്ള തുറമുഖവുമാണ് വിദ്യാർഥികൾ ഉപയോഗിക്കുന്നത്.
സർക്കാർ ജോലികൾക്കുള്ള ക്വാട്ട സമ്പ്രദായം ബംഗ്ലാദേശ് ഹൈക്കോടതി പുനഃസ്ഥാപിച്ചതിനെത്തുടർന്നാണ് രാജ്യത്ത് പ്രതിഷേധം ആരംഭിച്ചത്. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബത്തിൽപ്പെട്ടവർക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.