താമസസ്ഥലം മാറുന്ന പാക്കിസ്ഥാനി വിദ്യാർഥികൾ
ന്യൂഡൽഹി: കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കേക്കിൽ ഇന്ത്യ, ബംഗ്ലദേശ്, പാക്കിസ്ഥാൻ വിദ്യാർഥികൾക്കെതിരെ വൻ പ്രതിഷേധം തുടരുന്നു . മൂന്നു പാക്കിസ്ഥാനി വിദ്യാർഥികൾ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. കിർഗിസ്ഥാനിൽ താമസിക്കുന്ന പൗരന്മാർക്ക് ഇന്ത്യയും പാക്കിസ്ഥാനും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇതിനിടെ, കിർഗിസ്ഥാനിൽനിന്നു ലഹോറിലെ അല്ലാമ ഇഖ്ബാൽ രാജ്യാന്തര വിമാനത്താവളത്തിൽ 180 പാക്ക് വിദ്യാർഥികളുമായി വിമാനം പറന്നിറങ്ങിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
തദ്ദേശീയരും പാക്കിസ്ഥാൻ, ഈജിപ്ത് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുംതമ്മിലുണ്ടായ തർക്കം കൈവിട്ടു പോകുകയായിരുന്നുവെന്നാണു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മേയ് 13നുണ്ടായ കയ്യാങ്കളിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഈജിപ്തിൽനിന്നുള്ള വിദ്യാർഥിനികളുടെ നേർക്കുണ്ടായ അതിക്രമമാണ് കാരണമെന്നു പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കിർഗിസ്ഥാനിലെ വിദ്യാർഥികളും ഈജിപ്ഷ്യൻ വിദ്യാർഥികളും തമ്മിലുണ്ടായ തർക്കമാണു വലിയ സംഘർഷത്തിലേക്ക് നയിച്ചത്. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കേക്കിലെ തെരുവുകളിലേക്കു വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് ആക്രമണം വ്യാപിക്കുകയാണ്. നിലവിൽ ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന ഹോസ്റ്റലുകളാണ് അക്രമികൾ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്.