2025 ജനുവരി 30 ന് പസഫിക് സമുദ്രത്തിന് മുകളിൽ 423 കിലോമീറ്റർ ഭ്രമണപഥത്തിൽ സുനിത വില്യംസ് പകർത്തിയ സെൽഫി
ഉര്‍വശി ശാപം ഉപകാരമായെന്ന് പറയുന്നതുപോലെയാണ് ഇന്ത്യന്‍ വംശജകൂടിയായ നാസയുടെ ബഹരാകാശ സഞ്ചാരി സുനിതാ വില്യംസിനെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും പുറത്തുവരുന്നത്. മടക്കയാത്രയ്ക്കുള്ള സാങ്കേതിക തകരാര്‍ മൂലം ബഹിരാകാശനിലയത്തില്‍ കുടുങ്ങിപ്പോയ സുനിതയ്ക്ക് പക്ഷെ ഇപ്പോള്‍ റെക്കോഡുകളുടെ പെരുമഴക്കാലമാണ്.
ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോഡ് സുനിത സ്വന്തമാക്കിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്.ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിനുണ്ടായ സാങ്കേതികത്തകരാര്‍ കാരണം എട്ടുമാസത്തോളമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിയുന്ന നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിതാ വില്യംസും ബുച്ച് വില്‍മോറും ഒരുമിച്ച് ആദ്യമായി ബഹിരാകാശത്ത് നടന്നിരുന്നു. ഇതോടെയാണ് പുതിയ റെക്കോഡ് നേടിയത്.
അഞ്ച് മണിക്കൂര്‍ 26 മിനിറ്റാണ് സുനിത കഴിഞ്ഞദിവസം ബഹിരാകാശത്ത് നടന്നത്.ഇതോടെ ആകെ നടത്തം 62 മണിക്കൂര്‍ ആറുമിനിറ്റായി. 2017-ല്‍ നാസയുടെ തന്നെ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സന്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് സുനിത വില്യംസ് മറികടന്നത്. 60 മണിക്കൂര്‍ 21 മിനിറ്റായിരുന്നു പെഗ്ഗി വിറ്റ്സണിന്റെ റെക്കോര്‍ഡ് സമയം. തന്റെ 19-ാം ബഹിരാകാശ നടത്തത്തിലാണ് സുനിത നേട്ടം സ്വന്തമാക്കിയത്.നിലയത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനായിരുന്നു നടത്തം. ബഹിരാകാശ നിലയത്തിലെത്തിയശേഷം ആദ്യമായാണ് വില്‍മോര്‍ പുറത്തിറങ്ങുന്നത്. നിലയത്തിന്റെ കമാന്‍ഡര്‍ കൂടിയായ സുനിത രണ്ടാഴ്ചമുന്‍പ് മറ്റൊരു ബഹിരാകാശ സഞ്ചാരിക്കൊപ്പം ബഹിരാകാശത്ത് നടന്നിരുന്നു.
സുനിതയുടെ മറ്റൊരു രസകരമായ റെക്കോഡുകൂടി ഏറ്റവും ഒടുവിലായി പുറത്തുവന്നിരിക്കുകയാണ്.സുനിതയുടെ ഒമ്പതാമത്തെ ബഹിരാകാശ നടത്തത്തിനിടെ സുനിത ഒരു സെല്‍ഫി എടുത്തു.ലോകത്തെ അമ്പരപ്പിക്കുന്ന ആ സെല്‍ഫി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്.കാരണം അത്രയ്ക്ക് മനോഹരവും കുളിര്‍മയേകുന്ന ചിത്രവുമായിരുന്നു അത്.ഈ സെല്‍ഫിയില്‍, ഒരു വശത്ത് പസഫിക് സമുദ്രവും മറുവശത്ത് ബഹിരാകാശ നിലയവും കാണാം.
ഐഎസ്എസിന് പുറത്തെ ബഹിരാകാശ നടത്തത്തിനിടെ സുനിത എടുത്ത സെല്‍ഫി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് പങ്കുവച്ചത്.ഈ സെല്‍ഫിയെ 'ദി അള്‍ട്ടിമേറ്റ് സെല്‍ഫി' എന്നാണ് നാസ വിളിച്ചത്.ഈ ചിത്രം ജനുവരി 30 നാണ് സുനിത വില്യംസ് എടുത്തത്.ഈ ഫോട്ടോ എടുക്കുന്ന സമയത്ത് ബഹിരാകാശ നിലയം പസഫിക് സമുദ്രത്തിന് 423 കിലോമീറ്റര്‍ മുകളിലായിരുന്നു.
2025 ജനുവരി 30 ന് പസഫിക് സമുദ്രത്തിന് മുകളില്‍ 263 മൈല്‍ ഉയരത്തില്‍ ഐഎസ്എസ് പരിക്രമണം ചെയ്യുമ്പോഴാണ് ഈ സവിശേഷ ഫോട്ടോ ഷൂട്ട് നടന്നത് എന്ന് നാസ പറയുന്നു.5.5 മണിക്കൂര്‍ നീണ്ടുനിന്ന ഈ ഒമ്പതാം ബഹിരാകാശ നടത്തത്തിനിടെ,സുനിത വില്യംസും സഹ ബഹിരാകാശയാത്രികന്‍ ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിന്റെ പുറംഭാഗത്ത് നിന്നും ചില ഉപകരണങ്ങള്‍ നീക്കം ചെയ്യുകയും ലൈഫ് സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ വെന്ററിനടുത്ത് നിന്ന് ചില ഉപരിതല സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തതായും നാസ പറഞ്ഞു.
ബഹിരാകാശ നിലയം സൂക്ഷ്മാണുക്കളെ പുറത്തുവിടുന്നുണ്ടോ അഥവാ ഉണ്ടെങ്കില്‍ അവയ്ക്ക് അതിജീവിക്കാനും ബഹിരാകാശത്ത് വ്യാപിക്കാനും കഴിയുമോ, അവയ്ക്ക് എത്ര ദൂരം സഞ്ചരിക്കാന്‍ കഴിയും തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കാന്‍ ഈ സാമ്പിളുകള്‍ ശാസ്ത്രജ്ഞരെ സഹായിക്കുമെന്ന് നാസ പറയുന്നു. കഠിനമായ ബഹിരാകാശ പരിതസ്ഥിതികളില്‍ ഈ സൂക്ഷ്മാണുക്കള്‍ അതിജീവിക്കുകയും പുനരുല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നുണ്ടോ എന്നും ചന്ദ്രന്‍, ചൊവ്വ തുടങ്ങിയ സ്ഥലങ്ങളില്‍ അവ എങ്ങനെ പ്രവര്‍ത്തിക്കുമെന്നും മനസിലാക്കാനും ഗവേഷകരെ അവ സഹായിക്കും.അതുകൊണ്ടുതന്നെ ചന്ദ്ര, ചൊവ്വ ദൗത്യങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ ഈ കണ്ടെത്തലുകള്‍ ശാസ്ത്രജ്ഞഞക്ക് സഹായകരമാകും.
മാത്രമല്ല ഈ സെല്‍ഫിയിലെ ഹെല്‍മെറ്റില്‍ സുനിത വില്യംസിന്റെ പ്രതിബിംബം കാണാം.പിന്നില്‍ വിശാലമായ ഇരുട്ട് നിറഞ്ഞ സ്ഥലവും കാണാം.ബഹിരാകാശ നിലയത്തിന്റെ ഒരു ഭാഗവും കടും നീല പസഫിക് സമുദ്രവും ഈ സെല്‍ഫിയില്‍ ദൃശ്യമാണ്.ഭൂമിയുടെ ഒരു ഭാഗവും ഫ്രെയിമില്‍ സൂക്ഷ്മമായി പ്രത്യക്ഷപ്പെടുന്നുണ്ട്.സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ചിത്രത്തെ 'ചരിത്രത്തിലെ എക്കാലത്തെയും മികച്ച സെല്‍ഫി' എന്നാണ് പ്രശംസിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന മാസം സുനിത ബഹിരാകാശ നിലയത്തില്‍ ചീരകൃഷി നടത്തിയതും വാര്‍ത്തയായിരുന്നു. പ്ലാന്റ് ഹാബിറ്റാറ്റ്-07 എന്ന പരീക്ഷണം പ്രതികൂല സാഹചര്യങ്ങള്‍ വളര്‍ച്ചയെ എങ്ങനെ സ്വാധീനിക്കുമെന്നു മനസിലാക്കാന്‍ സഹായകമാക്കുന്നതാണ്. ഒപ്പം ദീര്‍ഘകാല ബഹിരാകാശ ദൗത്യങ്ങളില്‍ ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കാന്‍ ഉതകുന്ന പരീക്ഷണംകൂടിയാണിത്.
രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ മുന്‍പും കൃഷിയും പാചകവുമൊക്കെ നടന്നിട്ടുണ്ട്. 2021ല്‍ ഭൂമിയില്‍ നിന്ന് ശിതീകരിച്ചു കൊണ്ട് പോയ ബീഫും തക്കാളിയും മസാലയ്ക്കും സോസിനുമൊപ്പം നല്ല ഫ്രെഷ് പച്ചമുളകു കൂടി ചേര്‍ത്ത് ടാക്കോസ് എന്ന പലഹാരമുണ്ടാക്കി ബഹിരാകാശ യാത്രികര്‍ ഭക്ഷിച്ചു. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടു. ടാക്കോസില്‍ ഉപയോഗിച്ച പച്ചമുളക് പിടിച്ചത് ബഹിരാകാശത്ത് തന്നെയാണ്.
ബഹിരാകാശ നിലയത്തില്‍ നട്ടുവളര്‍ത്തിയ പച്ചമുളക് ചെടിയില്‍ പിടിച്ച മുളകുകളാണു ടാക്കോസിനായി ഉപയോഗിച്ചത്.അതിനും നാലുമാസം മുന്‍പാണ് ബഹിരാകാശനിലയത്തില്‍ യാത്രികര്‍ മുളകു ചെടി വളര്‍ത്താന്‍ തുടങ്ങിയത്. ഇതിനു വലിയ ശ്രദ്ധ കൈവന്നിരുന്നു. പച്ചമുളകും പഴുത്ത് ചുവന്ന നിറത്തിലുള്ള മുളകുകളും ഈ കൃഷിയിലുണ്ടായി. പ്ലാന്റ് ഹാബിറ്റാറ്റ് 04 എക്സ്പിരിമെന്റ് എന്നായിരുന്നു ഈ പരീക്ഷണത്തിനു നല്‍കിയ പേര്. 2020ല്‍ നാസ ബഹിരാകാശത്ത് റാഡിഷുകള്‍ കൃഷി ചെയ്ത് ഉത്പാദിപ്പിച്ചിരുന്നു.
കാര്യങ്ങള്‍ ഇങ്ങനൊക്കെയാണെങ്കിലും സുനിതയുടെ മടക്കയാത്ര സംബന്ധിച്ച് ഇപ്പോഴും ആശങ്ക തുടരുകയാണ്. 2024 ജൂണ്‍ മാസം മുതല്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തില്‍ ഉണ്ട്. ബോയിംഗിന്റെ സ്റ്റാര്‍ലൈനറിലെ സാങ്കേതിക തകരാര്‍ കാരണം അവരെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് സുനിത വില്യംസും ബുച്ച് വില്‍മോറും എട്ട് മാസമായി ഐഎസ്എസില്‍ തുടരുന്നത്.
വെറും എട്ട് ദിവസത്തെ ദൗത്യത്തിനായാണ് ഇരുവരും ബഹിരാകാശ നിലയത്തില്‍ എത്തിയത്. പക്ഷേ തകരാറുകളെത്തുടര്‍ന്ന് തിരിച്ചുവരവ് പലതവണ മാറ്റിവയ്‌ക്കേണ്ടിവന്നു. എന്തായാലും ഈ മാര്‍ച്ച് അല്ലെങ്കില്‍ ഏപ്രില്‍ അവസാനത്തിന് മുമ്പ് ഭൂമിയിലേക്ക് ഇരുവരുടെയും തിരിച്ചുവരവ് സാധ്യമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും ഇവരെ എത്രയുംവേഗം തിരികെയെത്തിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്പെയ്‌സ് എക്സ് സി.ഇ.ഒ. ഇലോണ്‍ മസ്‌കും പറഞ്ഞത് പ്രതീക്ഷയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.