കപ്പലുകള്‍ തടയാന്‍ റഷ്യ; ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍

യുക്രെയ്ന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന്, 2022-ല്‍ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയില്‍ സമുദ്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എണ്ണവില പരിധി മറികടന്നുവെന്ന് ആരോപിച്ച് ആയിരുന്നു, അന്ന് ഡസന്‍ കണക്കിന് റഷ്യന്‍ കപ്പലുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്.

author-image
Biju
New Update
vladimir putin issues nuclear warning to the west countries over strikes on russia from ukraine

മോസ്‌കോ: റഷ്യയ്‌ക്കെതിരെ നാവിക ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും ഒരുങ്ങുന്ന പശ്ചാത്തലത്തില്‍, ശക്തമായി തിരിച്ചടിക്കാന്‍ റഷ്യയും തയ്യാറാകുമെന്നാണ് പുറത്ത് വരുന്ന വിവരം. അങ്ങനെ സംഭവിച്ചാല്‍, യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ബ്രിട്ടനിലേക്കും കപ്പല്‍ വഴിയുള്ള ചരക്ക് ഗതാഗതത്തെയും അത് സാരമായി ബാധിക്കും. 

ഹൂതികളുടെ ആക്രമണത്തെ പോലും ഫലപ്രദമായി ചെറുക്കാന്‍ കഴിയാത്ത ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക്, റഷ്യയെ പോലുള്ള ലോകത്തിലെ ഏറ്റവും ശക്തമായ ആണവ ശക്തിയുള്ള രാജ്യം മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചാല്‍, ഒരു കപ്പലിന് പോലും കടലിലൂടെ സഞ്ചരിക്കാന്‍ കഴിയുകയില്ല. ഇത് ഫലത്തില്‍, ലോക വിപണിയെ തന്നെയാണ് സ്തംഭിപ്പിക്കുക.

അതേസമയം, യൂറോപ്യന്‍ യൂണിയന്റെയും ബ്രിട്ടന്റെയും റഷ്യക്ക് എതിരായ നീക്കത്തിന്, തങ്ങളുടെ പിന്തുണയുണ്ടായിരിക്കില്ലെന്ന്, അമേരിക്ക ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യക്ക് എതിരെ നാവിക ഉപരോധം ഏര്‍പ്പെടുത്തിയാല്‍, അത് വന്‍ യുദ്ധം ക്ഷണിച്ചു വരുത്തുമെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ മുതിര്‍ന്ന സഹായി നിക്കോളായ് പത്രുഷേവ് ആണ്, നാവിക ഉപരോധം സംബന്ധിച്ച നീക്കം ആദ്യമായി പുറത്ത് വിട്ടിരുന്നത്. 

അത്തരമൊരു നീക്കത്തിനെതിരെ പ്രതികരിക്കാന്‍ തക്ക ശക്തമായ ഒരു കപ്പല്‍പ്പട റഷ്യക്കുണ്ട് എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മേഖലയിലെ ദേശീയ നയത്തിന് മേല്‍നോട്ടം വഹിക്കുന്ന റഷ്യയുടെ മാരിടൈം ബോര്‍ഡിന്റെ ചെയര്‍മാന്‍ കൂടിയായ പത്രുഷേവ്, വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയില്‍, റഷ്യ, കടലില്‍ വര്‍ദ്ധിച്ചുവരുന്ന ഭീഷണികളും വെല്ലുവിളികളും ഫലപ്രദമായി നേരിടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

റഷ്യന്‍ കപ്പലുകളെ കടലില്‍ നിന്ന് പുറത്താക്കാനുള്ള ഉദ്ദേശ്യം, പടിഞ്ഞാറന്‍ ശക്തികള്‍ വെളിപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. ബ്രിട്ടീഷുകാരും ചില യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളും പരിഗണിക്കുന്ന ഈ ഉപരോധ പദ്ധതികള്‍, സമുദ്ര ഉപരോധത്തിന് സമാനമാണെന്നതാണ്, റഷ്യയുടെ വിലയിരുത്തല്‍. ഈ നടപടികള്‍ക്ക് റഷ്യ ശക്തമായ പ്രതികരണം നല്‍കുമെന്നും എതിരാളികള്‍ അത് താങ്ങില്ലെന്നുമാണ് പത്രുഷേവ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

നയതന്ത്രപരമോ നിയമപരമോ ആയ നടപടികള്‍ പ്രാബല്യത്തില്‍ വന്നില്ലെങ്കില്‍, റഷ്യന്‍ ഷിപ്പിംഗിന്റെ സുരക്ഷ രാജ്യത്തിന്റെ നാവികസേന ഉറപ്പാക്കുക തന്നെ ചെയ്യും. ലണ്ടനിലോ ബ്രസ്സല്‍സിലോ ഉള്ള റഷ്യാ വിരുദ്ധര്‍, ഇത് വ്യക്തമായി മനസ്സിലാക്കി കളിക്കണമെന്നും അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്.

കാലഘട്ടത്തിന് അനുസരിച്ച് നാവിക തന്ത്രങ്ങള്‍ പരിഷ്‌കരിക്കുന്നതിനൊപ്പം തന്നെ, ആളില്ലാ സംവിധാനങ്ങളുടെ വികസനവും വിന്യാസവും ഉള്‍പ്പെടെ വലിയ തോതിലുള്ള നാവിക ആധുനികവല്‍ക്കരണ പരിപാടി റഷ്യ പിന്തുടരുന്നുണ്ടെന്നും പത്രുഷേവ് വ്യക്തമാക്കുന്നു. ഒരു നാവിക ആയുധ മത്സരത്തില്‍ ഏര്‍പ്പെടാന്‍ റഷ്യ ഉദ്ദേശിക്കുന്നില്ലെങ്കിലും അതിലേക്ക് കാര്യങ്ങള്‍ എത്തിയാല്‍, ഏത് സാഹചര്യം നേരിടാനും തയ്യാറാണെന്നുമാണ് അദ്ദേഹം പറയുന്നത്. 

യുക്രെയ്ന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന്, 2022-ല്‍ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയില്‍ സമുദ്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എണ്ണവില പരിധി മറികടന്നുവെന്ന് ആരോപിച്ച് ആയിരുന്നു, അന്ന് ഡസന്‍ കണക്കിന് റഷ്യന്‍ കപ്പലുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്.

യൂറോപ്യന്‍ യൂണിയന്‍ തുറമുഖങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് പ്രവേശിക്കുന്നതിലും, റഷ്യന്‍ കപ്പലുകള്‍ക്ക് വലിയ തടസ്സങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഈ പ്രതികാര നടപടിക്ക് എതിരെ, തിരിച്ച് ആക്രമണത്തിന് റഷ്യ തുനിഞ്ഞിരുന്നില്ലെങ്കിലും, പുതിയ സാഹചര്യത്തില്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. 

ബ്രിട്ടനും ഇപ്പോള്‍ റഷ്യയുടെ പ്രധാന ടാര്‍ഗറ്റാണ്. ദേശീയ സുരക്ഷയ്ക്കും സമുദ്ര അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഭീഷണിയുണ്ടെന്ന ആശങ്കകള്‍ ഉന്നയിച്ച്, ബ്രിട്ടീഷ് നാവികസേന. മാസങ്ങളായി തങ്ങളുടെ ജലാതിര്‍ത്തിക്ക് സമീപം കടന്നുപോകുന്ന റഷ്യന്‍ കപ്പലുകളെ നിരീക്ഷിച്ചു വരികയാണ്. ഇതും റഷ്യയെ ചൊടിപ്പിച്ച നീക്കമാണ്.

 

russia